
ദൗസ് നിവേദക സംഘം
ദൗസ് ഗോത്രത്തിൽ നിന്ന് നാനൂറംഗ സംഘം പ്രവാചക സവിധത്തിലേക്ക് വന്നു. അവിടുന്ന് അവരെ സ്വാഗതം ചെയ്തു. വിശ്വസ്തതയിൽ ഉന്നതരും മധുര ഭാഷികളും സുമുഖരുമായവർക്ക് സ്വാഗതം എന്നിങ്ങനെയാണ് പ്രവാചകർﷺ അവരെ വരവേറ്റത്.
പ്രവാചകൻﷺ മക്കയിൽ ഉണ്ടായിരുന്നപ്പോഴാണ് തിരുസവിധത്തിലേക്ക് വന്നുചേർന്നത് എന്ന് ദൗസ് ഗോത്രക്കാരൻ ആയ തുഫൈൽ ബിൻ അംറ്(റ) പറഞ്ഞതായി ഇബ്‌നു ഇസ്ഹാഖ്(റ) നിവേദനം ചെയ്തിട്ടുണ്ട്. ബുദ്ധിമാനും കവിയും ഉന്നതനുമായ അദ്ദേഹത്തിന്റെ അടുക്കലേക്ക് ഖുറൈശികളിൽ നിന്നുള്ള ഒരു സംഘം പുരുഷന്മാർ ചെന്നു. എന്നിട്ട് അയാളോട് പ്രവാചകനെﷺക്കുറിച്ച് ഇങ്ങനെ പറഞ്ഞു. അല്ലയോ തുഫൈലെ(റ) ഞങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ഈ വ്യക്തി ഞങ്ങളുടെ സംഘത്തെ ശിഥിലമാക്കുകയും കാര്യങ്ങളെ തകരാറിലാക്കുകയും ചെയ്തിട്ടുണ്ട്. ആ വ്യക്തിയുടെ വാചകങ്ങൾ മാരണം പോലെയാണ്. സഹോദരങ്ങളെയും ഭാര്യഭർത്താക്കളെയും മാതാപിതാക്കളെയും തമ്മിൽ വേർപിരിക്കും. അതുകൊണ്ട് നിങ്ങൾ ആ വ്യക്തിയെ സമീപിക്കരുത്. നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. തുഫൈൽ(റ) പറയുന്നു. ഖുറൈശികളുടെ ആ ഉപദേശം ഞാൻ ശ്രദ്ധിച്ചു. കഅ്ബയുടെ അടുക്കലേക്ക് പോകുമ്പോഴും വരുമ്പോഴും എല്ലാം ചെവിയിൽ തുണി തിരുകി സഞ്ചരിച്ചു. പ്രസ്തുത വ്യക്തിയുടെ ഒരു വാക്കുപോലും കേട്ടു പോകാതിരിക്കാനും വിപത്ത് വന്നുഭവിക്കാതിരിക്കാനുമായിരുന്നു അങ്ങനെ ചെയ്തത്.
അങ്ങനെയിരിക്കെ ഒരു ദിവസം പള്ളിമുറ്റത്തേക്ക് ചെല്ലുമ്പോൾ പ്രവാചകൻﷺ അവിടെ നിന്ന് നിസ്കരിക്കുന്നു. ഞാൻ മെല്ലെ അടുത്തേക്ക് ചെന്നു. അവിടുത്തെ അല്പം ചില വചനങ്ങൾ കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. കേട്ടപ്പോഴോ നല്ല മധുരമുള്ള സംഭാഷണം. അപ്പോൾ ഞാൻ എന്നെക്കുറിച്ച് ഒന്ന് ആലോചിച്ചു. അഹോ കഷ്ടം! ഞാനെന്തു മനുഷ്യനാണ്?ബുദ്ധിമാനും കവിയും സമർത്ഥനുമായ ഞാൻ എന്തിന് ആ വ്യക്തിയുടെ സംഭാഷണം കേൾക്കാതിരിക്കണം. നല്ലതും അല്ലാത്തതും വേർതിരിച്ചറിയാൻ എനിക്കുതന്നെ സാധിക്കുമല്ലോ! കേൾക്കുന്നത് നല്ലതാണെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ നിരാകരിക്കാം അത്രയല്ലേ ഉള്ളൂ!
ഞാൻ അൽപ്പ നേരം അവിടെത്തന്നെ താമസിച്ചു. പ്രവാചകൻﷺ വീട്ടിലേക്ക് തിരിഞ്ഞു നടന്നപ്പോൾ ഞാനും പിന്തുടർന്നു. പ്രവാചകരുﷺടെ സമീപത്തേക്ക് എത്തിച്ചേർന്നു. എന്നിട്ടു ഞാൻ പറഞ്ഞു. അവിടുത്തെ ജനത എന്നോട് ഇങ്ങനെയൊക്കെ പറഞ്ഞു. അതുകൊണ്ട് ഞാൻ ചെവിയിൽ അവിടുത്തെ സംഭാഷണങ്ങൾ ഒന്നും കേൾക്കാതെ സഞ്ചരിച്ചു. ഒടുവിൽ അത് കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. അല്ലാഹുവിന്റെ നിശ്ചയപ്രകാരം കേൾക്കുകയും അവിടുന്ന് ചൊല്ലുന്ന വചനങ്ങൾ മധുരമുള്ളതായി എനിക്ക് അനുഭവപ്പെടുകയും ചെയ്തു. എനിക്ക് കാര്യങ്ങൾ ഒന്ന് പറഞ്ഞു തരണം. ഇസ്ലാം എന്താണെന്ന് പ്രവാചകൻﷺ എനിക്ക് അവതരിപ്പിച്ചു തന്നു. ശേഷം, ഖുർആനിൽ നിന്ന് അല്പം പാരായണം ചെയ്തു. ഖുർആൻ വചനങ്ങളുടെ മാധുര്യം എന്നെ വല്ലാതെ സ്വാധീനിച്ചു. ഇത്രമേൽ മധുരമുള്ള ഒരു വചനവും പ്രവാചകൻﷺ അവതരിപ്പിച്ചതുപോലെ ശ്രേഷ്ഠതയുള്ള ഒരാശയവും ഞാൻ ഇതുവരെ കേട്ടിട്ടില്ല. ഞാൻ അത് അംഗീകരിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഞാൻ പ്രവാചകനോﷺട് പറഞ്ഞു. ഞാൻ നാട്ടിൽ സ്വീകാര്യനായ ഒരാളാണ്. ഞാൻ ക്ഷണിക്കുന്നതിലേക്ക് ജനങ്ങൾ വരും. ഞാൻ നാട്ടിലേക്ക് മടങ്ങിച്ചെന്ന് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാം. അപ്പോൾ അത് കൂടുതൽ സ്വീകാര്യമാകാൻ എനിക്ക് ഒരു ദൃഷ്ടാന്തം ആവശ്യമുണ്ട്. പ്രവാചകൻﷺ അദ്ദേഹത്തിനുവേണ്ടി സവിശേഷമായ പ്രാർത്ഥന നടത്തി.
ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യകാലത്ത് മക്കയിൽ നേരിട്ട വലിയ ഒരു പ്രതിസന്ധിയായിരുന്നു ഖുറൈശികളുടെ നിലപാട്. പുറത്തുനിന്ന് വരുന്നവർ പ്രവാചകനോﷺട് സമ്പർക്കം പുലർത്താതിരിക്കാൻ അവരാവതും പ്രവർത്തിച്ചു. അതിന്റെ ഭാഗമായിരുന്നു തുഫൈലി(റ)നോടുള്ള മേൽ സംഭാഷണവും അഭിമുഖവും എല്ലാം. പക്ഷേ, സത്യത്തിന്റെ വെളിച്ചം തടഞ്ഞുവെക്കാൻ ആർക്കാണ് സാധിക്കുക. സൂര്യന്റെ വെളിച്ചത്തെ എങ്ങനെയാണ് കുടപിടിച്ചു മറക്കാനാവുക. പകലിനെ എങ്ങനെയാണ് കണ്ണടച്ച് നിരാകരിക്കാനാവുക. അവ തെളിഞ്ഞു തന്നെ നിൽക്കും. ഉദിച്ചു തന്നെ നിലകൊള്ളും. ഉജ്വലമായി തന്നെ മുന്നോട്ടു വരും.
വർത്തമാനകാല നിരാകരണങ്ങളോട് ചേർത്തുവച്ച് വായിക്കുമ്പോഴും നമുക്ക് ചിലതൊക്കെ ചിന്തിക്കാനും പങ്കുവെക്കാനും ഉണ്ട്. ഇസ്ലാം ദർശനത്തിന്റെ മൂല്യവും മഹത്വവും കേവലമായ ആരോപണങ്ങളാലോ നിരാകരണങ്ങളാലോ ഇല്ലായ്മ ചെയ്യാനാവില്ല. സത്യം സത്യമായി തെളിയുകയും ധർമ്മം ധർമ്മമായി ഉയർന്നുവരികയും പ്രപഞ്ചത്തിൽ അവതരിപ്പിച്ച സത്യദർശനം അതിന്റെ ശ്രേഷ്ഠമായ വിലാസത്തോടെ കാല സന്ധികളെ അതിജയിക്കുകയും ചെയ്യും.
നമുക്ക് തുഫൈലി(റ)നെ തന്നെ തുടർന്ന് വായിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
