
ജർമ് നിവേദക സംഘത്തിന്റെ ആഗമനം.
സഅദ് ബിനു മുർറ(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു. അസ്‌ഖഅ് ബിൻ ശുറൈഹ് ബിൻ സുറൈമ്(റ), ഹൗദ ബിൻ അംറ് ബിൻ യസീദ്(റ) എന്നീ രണ്ടുപേർ തിരുനബിﷺയുടെ സവിധത്തിലേക്ക് വന്നു. അവർ ഇസ്ലാം സ്വീകരിക്കുകയും അവർക്ക് വേണ്ടി നബിﷺ സന്ദേശം എഴുതിക്കൊടുക്കുകയും ചെയ്തു.
അംറ് ബിൻ സലമ(റ)യുടെ മറ്റൊരു വിശദീകരണത്തിൽ ഇങ്ങനെയാണ്. അവർ നബിﷺയുടെ അടുക്കൽ വന്നു. ഖുർആൻ പഠിക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു. മടങ്ങിപ്പോകാൻ നേരം അവർ ചോദിച്ചു. ഞങ്ങളുടെ നിസ്കാരങ്ങൾക്കും മറ്റും നേതൃത്വം കൊടുക്കേണ്ടത് ആരാണ്. തിരുനബിﷺ പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നന്നായി ഖുർആൻ അറിയുന്നവർ. നാട്ടിലെത്തി സംഘത്തിൽ അന്വേഷണം നടത്തിയപ്പോൾ ഖുർആൻ ഏറ്റവും നന്നായി അറിയുന്ന ആൾ ഞാനായിരുന്നു. അന്ന് ഞാൻ ഒരു ഉടുമുണ്ട് മാത്രമുള്ള കുട്ടിയായിരുന്നു. എന്നെ അവർ ഇമാമായി അഥവാ നിസ്കാരത്തിലും മറ്റും നേതൃത്വം നൽകാനുള്ള ആളായി നിശ്ചയിച്ചു. പള്ളിയിൽ നിസ്കാരത്തിന് നേതൃത്വം നൽകാനും ആരെങ്കിലും മരണപ്പെട്ടു പോയാൽ ജനാസ നിസ്കാരത്തിന് ഇമാമത്ത് നിൽക്കാനും എന്നെ തന്നെയാണ് വിളിച്ചത്.
അംറ് ബിൻ സലമ(റ)യിൽ നിന്നുള്ള മറ്റൊരു നിവേദനം ഇമാം ബുഖാരി(റ)യും ഇബ്നു സഅദും(റ) ഒക്കെ ഉദ്ധരിച്ചത് ഇങ്ങനെയാണ്. ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ഒരു ജലസ്രോതസ്സിന്റെ അടുക്കൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. വർത്തമാനത്തിനിടയിൽ നബിﷺയുടെ കാര്യം കടന്നുവന്നു. അതാ ആ വ്യക്തി നബിയാണെന്ന് വാദിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള പ്രത്യേക സന്ദേശം ലഭിക്കുന്നുണ്ടെന്നും, അല്ലാഹു ലോകത്തേക്ക് നിയോഗിച്ച ദൂതൻ ആണെന്നും അവകാശപ്പെടുന്നു. കേൾക്കുന്നതെല്ലാം നന്നായി മനപ്പാഠമാക്കുന്ന ശീലം എനിക്കുള്ളതുകൊണ്ട്, ഖുർആനിൽ നിന്ന് കേട്ടതൊക്കെ ഞാൻ മനപാഠമാക്കി.
ജനങ്ങൾ ഇസ്ലാമിന്റെ വിജയം കാത്ത് കഴിയുകയായിരുന്നു. ഇസ്ലാമും പ്രവാചകരുംﷺ ജനിച്ചാൽ ഒപ്പം കൂടാം എന്ന വിചാരത്തിൽ ആയിരുന്നു പലരും ഉണ്ടായിരുന്നത്. പ്രവാചകത്വവാദം സത്യമാണെന്ന് അംഗീകരിക്കാനുള്ള മാർഗമായവർ കണ്ടത് ജയിക്കട്ടെ എന്നതായിരുന്നു. മക്കാവിജയത്തോടുകൂടി അതുണ്ടായി. നാടുകൾ ഒന്നൊന്നായി ഇസ്ലാമിലേക്ക് വരാൻ തുടങ്ങി. എന്റെ പിതാവ് ഞങ്ങളുടെ പ്രവിശ്യയിലുള്ളവരോടൊപ്പം ഇസ്ലാം സ്വീകരിക്കാനും സാന്നിദ്ധ്യം അറിയിക്കാനും തിരുനബി സവിധത്തിലേക്ക് പോയി. കുറച്ചുകാലം അവിടെത്തന്നെ താമസിച്ചു. മടങ്ങി വരുന്ന വഴിയിൽ ഞാനുമായി കണ്ടുമുട്ടി. സത്യപ്രവാചകൻ തന്നെയാണ് മുഹമ്മദ് നബിﷺ എന്ന് പറയുകയും അവിടുന്ന് പഠിച്ചെടുത്ത നിയമങ്ങളും നിർദ്ദേശങ്ങളും ഓർമ്മപ്പെടുത്തുകയും ചെയ്തു.
നിസ്കാരത്തിന്റെ സമയമായാൽ നിങ്ങളുടെ കൂട്ടത്തിൽ ഒരാൾ ബാങ്ക് കൊടുക്കണം എന്നും ഏറ്റവും നന്നായി ഖുർആൻ അറിയുന്ന ആൾ നിസ്കാരത്തിന് നേതൃത്വം നൽകണമെന്നനും തിരുനബിﷺയുടെ അധ്യായങ്ങളിൽ ഉണ്ടായിരുന്നു. ആരായിരിക്കും ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ ഖുർആൻ അറിയുന്ന ആൾ എന്ന് പരിശോധിച്ചപ്പോൾ, എന്നെയാണ് അവർ കണ്ടെത്തിയത്. നിസ്കാരത്തിലെ മറ്റു കർമ്മങ്ങൾ ഒക്കെ വ്യക്തമായി എനിക്ക് അഭ്യസിപ്പിക്കുകയും ഇമാമത്തിനുവേണ്ടി എന്നെത്തന്നെ ഏൽപ്പിക്കുകയും ചെയ്തു. എനിക്കന്ന് ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. എനിക്കന്നു ധരിക്കാൻ ചെറിയൊരു വസ്ത്രമേ ഉണ്ടായിരുന്നുള്ളൂ. സുജൂദിൽ പോകുമ്പോൾ കാലിന്റെ ഭാഗം തുറന്നു കാണുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നമ്മുടെ പ്രദേശത്തെ ഒരു സ്ത്രീ ആളുകളോട് ചോദിച്ചു. നിങ്ങൾക്ക് ഖുർആൻ ഓതുന്ന ആൾക്ക് നന്നായി മറക്കാവുന്ന ഒരു വസ്ത്രമെങ്കിലും നൽകി കൂടെ. അവർ എനിക്ക് ഒരു ബഹ്റൈനി ഖമീസ് തന്നു. അത്രത്തോളം സന്തോഷിപ്പിച്ച ഒരു വസ്ത്രം എനിക്ക് വേറെ ഉണ്ടായിരുന്നില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
