
ജുദാമി(റ)ന്റെ നിവേദകസംഘം…
ഉമൈർ ബിൻ മഅ്ബദ് അൽ ജുദാമി പറഞ്ഞതായി ഇമാം ത്വബ്റാനി(റ)യും ഇബ്നു സഅദും(റ) ഉദ്ധരിക്കുന്നു. രിഫാഅത് ബിൻ സൈദ് ബിൻ ഉമൈർ അൽ ജുദാമി(റ)യും ബനൂ ദുബൈബിലെ ഒരു പ്രതിനിധിയും നബിﷺയുടെ സന്നിധിയിൽ എത്തി. ഒരു അടിമയെ സമ്മാനിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അവർക്ക് വേണ്ടി തിരുനബിﷺ ചില സന്ദേശങ്ങൾ എഴുതി കൊടുത്തു. ഉള്ളടക്കത്തിന്റെ സാരം ഇങ്ങനെ വായിക്കാം. “ഇത് അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിﷺയിൽ നിന്ന് രിഫാഅത് ബിൻ സൈദി(റ)നും അദ്ദേഹം പ്രതിനിധീകരിക്കുന്ന സമൂഹത്തിനുമുള്ളതാണ്. നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും പ്രവാചക സവിധത്തിലേക്ക് എത്തുകയും ചെയ്തവർ അല്ലാഹുവിന്റെ സംഘമാണ്. പ്രവാചകരുﷺടെ ഇഷ്ടക്കാരും അനുയായികളുമാണ്. ഈ ദൗത്യത്തെ വിസമ്മതിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നവർ, രണ്ടുമാസം വരെ അവർക്ക് പ്രത്യേക സുരക്ഷ ഉണ്ടായിരിക്കും. ഈ സന്ദേശം ആ ജനത ഏറ്റെടുക്കുകയും അവർ മുഴുവനും വിശ്വാസികളായി പ്രവാചക സവിധത്തെ അംഗീകരിക്കുകയും ചെയ്തു.
ഇവിടെ ഒരു അനുബന്ധം കൂടി ഇമാം ത്വബ്റാനി(റ) പറഞ്ഞിട്ടുണ്ട്. കാലം അധികം വൈകിയില്ല. തിരുനബിﷺയുടെ സന്ദേശ വാഹകനായ ദിഹ്യത്തുൽ കൽബി(റ) കൈസർ ചക്രവർത്തിയുടെ അടുക്കൽ നിന്ന് മടങ്ങി വരികയായിരുന്നു. ഹർറത്തു റജ്ലാ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഹുനൈദ് ബിൻ ഔസും അദ്ദേഹത്തിന്റെ മകനും കൂടി ചാടി വീണു. ദിഹ്യ(റ)യുടെ കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ സാധന സാമഗ്രികളും കൊള്ളയടിച്ചു. രിഫാഅതു ബിൻ സൈദും(റ) സംഘവും ഈ വിവരം അറിഞ്ഞു. അവർ നേരെ അങ്ങോട്ട് കുതിച്ചു. ളുബാബ് ഗോത്രത്തിൽ നിന്ന് നുഅ്മാൻ ബിൻ അബൂ ജുആലും(റ) ഒപ്പം ചേർന്നു. അവർ അക്രമികളെ പിടികൂടി. ഒടുവിൽ അക്രമികൾ കൊല്ലപ്പെട്ടു. ഖുർറത് ബിൻ അശ്കർ അള്ളുളമി എന്നയാളിൽ നിന്ന് അസ്ത്രം തറച്ചു നുഅമാൻ ബിൻ ജുആലി(റ)ന്റെ കാൽമുട്ടുകൾക്ക് പരിക്കേറ്റു.
ഒരു ചെറിയ കാല പരിധിക്കുള്ളിൽ തിരുനബിﷺയുടെ ഇടപെടലുകൾ എവിടെയൊക്കെ എത്തിയിരുന്നു എന്ന് വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്ന സംഭവങ്ങളും അനുഭവങ്ങളുമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. വ്യവസ്ഥാപിതമായ സാങ്കേതിക സംവിധാനങ്ങളോ, ആശയവിനിമയ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് വിവിധ തലങ്ങളിൽ ഒരേസമയത്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നു. നിർമ്മാണവും പ്രതിരോധവും അതിജീവനവും ആശയത്തിന്മേൽ അണു അളവുപോലും സന്ധിയില്ലാതെയുള്ള ഇടപെടലുകളും ഒരേസമയത്ത് സമാന്തരമായി തന്നെ നടന്നുകൊണ്ടിരിക്കുന്നു എന്നത് പുതിയ ഗവൺമെന്റ് സിസ്റ്ററങ്ങളുടെ കാലത്ത് പോലും ആലോചിക്കാവുന്നതിലും അപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു.
ഒരു സന്ദർശനം കൊണ്ടുമാത്രം ഒരു ജനതയെ മുഴുവൻ മാറ്റി എഴുതുക, നാലുവരിയുള്ള ഒരു സന്ദേശത്തിലൂടെ മാത്രം ഒരു ജനതയുടെ നിലപാട് ഉറപ്പിക്കുക, അതിശക്തമായ പ്രതിഷേധങ്ങളെ മറികടക്കാൻ ചില വിരലനക്കങ്ങൾ കൊണ്ട് മാത്രം കഴിയുക. കാലങ്ങളായി സ്ഥാപിച്ചുവന്ന അന്ധവിശ്വാസങ്ങളെ ഒരു വാക്കും ഒരു വിചാരവും കടത്തിവിട്ട് ശരിയായ ദിശയിലേക്ക് കൊണ്ടുവരിക. ഇങ്ങനെ എന്തെല്ലാം പ്രക്രിയകളാണ് തിരുനബിﷺയുടെ സമ്പർക്കത്തിലൂടെയും സ്വീകരണത്തിലൂടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
