
ജാറൂദി(റ)ന്റെ കവിതയുടെ ആശയം ഇങ്ങനെ പകർത്താം…
“ദൃഢമായുറപ്പിച്ചു ഞാനള്ളാവിൻ സാന്നിധ്യം
ഹൃദയ ധമനികളൊന്നിച്ചു സാക്ഷ്യവും
എന്റെ ഒരു സന്ദേശം നബിﷺയോർക്ക് നൽകുമോ
ഉയിരുള്ള കാലം ഞാൻ അവിടുത്തെ വഴിയിലാ
സൃഷ്ടിജാലങ്ങൾക്കാകെ കാവലല്ലോ അങ്ങ്,
ഉലകത്തിനാകെയും വഹ്’യിന്റെ ദൂതുമായ്
എൻ ഭവനം അവിടുത്തെ യസ്‌രിബിലല്ലേലും
അവിടുത്തെ സഹചാരിയായി ഞാനൊപ്പമാ
അവിടുന്നു സന്ധിയായുള്ളോരോടൊക്കെയും
ഞാനും ഉടമ്പടി പാലിച്ചു പോരുന്നു.
അവിടുന്നനിഷ്ടമായ് അകലുന്നവർ എല്ലാം
നമ്മളിൽ ഭ്രഷ്ടരായ് തന്നെ നാം കരുതുന്നു.
അവിടുന്നു സ്നേഹിച്ചു കൂടെ പിടിച്ചവർ
നമ്മുടെ പ്രിയക്കാർ തന്നെയായ് നിന്നിടും
ഗോത്രവിചാരങ്ങൾക്കപ്പുറം നബിﷺയുടെ
പ്രീതിയല്ലാതൊന്നും നമ്മൾ കരുതീല.
തങ്ങൾക്ക് വേണ്ടി ഞാൻ പ്രതിരോധം തീർത്തിടും
പടവാളെടുത്തു ഞാൻ പോരാളിയായ് നിൽക്കും
അത്രമേൽ തങ്ങളെ സ്നേഹിച്ചു പോയി ഞാൻ
അവിടുന്നെതിർത്തവരോട് വിരോധിച്ചും….
പരിചയായി നിന്നു ഞാൻ പ്രതിരോധം തീർത്തിടും
ഏതൊരു ദുർഘടസന്ധിയും നേരിടും.”
സത്യവിശ്വാസത്തോടും പ്രവാചകനോﷺടും ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ബന്ധത്തിന്റെ പ്രകാശങ്ങളായിരുന്നു അദ്ദേഹത്തിന്റെ വരികൾ. ഏത് തീക്ഷ്ണഘട്ടത്തിലും നബിﷺയുടെ പക്ഷത്തു നിൽക്കാനും സ്നേഹത്തിനു വേണ്ടി എല്ലാം സമർപ്പിക്കാനും താൻ സന്നദ്ധനാണെന്ന് പല വാക്കുകളിലൂടെയും വരികളിലൂടെയും ഒരുമിച്ചു പറയുകയായിരുന്നു. അദ്ദേഹത്തോടൊപ്പം വന്ന സലമ(റ)യും തന്റെ ഹൃദയം പങ്കുവെക്കാൻ കവിതയെ തന്നെയാണ് അവലംബിച്ചത്.
അദ്ദേഹത്തിന്റെ വരികളുടെ ആശയം കൂടി ലളിതമായി നമുക്കൊന്നു വായിക്കാം..
“സത്യത്തിനുദ്ഘോഷമായ് വന്ന വേദത്തെ
ലോകത്തിനായ് തന്ന ഉന്നത ശ്രേഷ്ഠരേ
ഇരുട്ടു കടുത്തൊരു കാലത്ത് നന്മയെ
നന്നായ് തെളിയിച്ചു കാട്ടിയ പ്രവാചകാﷺ
ഖുർആൻ വെളിച്ചത്താൽ തമസ്സിനെ നീക്കിയും
കുഫ്രിൻ കടുപ്പത്തെ തട്ടി അകറ്റിയും
അല്ലാവിൻ ഔന്നിത്യം ഏറെ പുകഴ്ത്തിയും
അംബരത്തേക്കാൾ ഉയർത്തി പ്രകീർത്തിച്ചും.”
പ്രവാചക അനുചരൻ ജാറൂദ്(റ)വിന്റേതായി ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്ത ഉദ്ധരണിയിൽ നിന്ന് ഇങ്ങനെയുള്ള ആശയങ്ങൾ കൂടി നമുക്ക് വായിക്കാം.
സത്യപ്രവാചകാﷺ അവിടുത്തെ തേടിയൊരു
സംഘം പുരുഷന്മാർ വന്നിതാ സവിധത്തിൽ
മരുവും മരീചിക താണ്ടിക്കടന്നവർ.
സമതലങ്ങൾ വിട്ട് ഗമനം തുടർന്നപ്പോൾ
ക്ഷീണം മറന്നവർ എല്ലാവരും വന്നു.
ദൃഷ്ടിയെത്താ ദൂരം നീണ്ടുകിടക്കുന്ന
മരുഭൂവിൽ വേഗതയോടവർ നീങ്ങിയും.
താരസമാനരാം ധീരരെയും താങ്ങി
കുതിരകുളമ്പുകൾ അതിവേഗം പായിച്ചും
ഹൃദയം തകർക്കുന്ന പരലോക ഭീതിയിൽ
അന്ത്യ നാളിൽ ഭയം തട്ടാതിരിക്കുവാൻ.
കവിതക്ക് അതിന്റെ പ്രാഥമിക ആശയത്തിനപ്പുറം അത് വിരചിതമായ കാലത്തെയും ഭാഷയെയും പരിസരത്തെയും സംസ്കൃതിയെയും ഉയർന്നുവന്ന സാഹചര്യങ്ങളുടെ വികാരത്തെയും ഒക്കെ ഏറ്റു പകർത്താനുള്ള ഊർജ്ജമുണ്ട്. ഇങ്ങനെ ഒരു സൂക്ഷ്മമായ സഞ്ചാരം മേൽ ഉദ്ധരിച്ച കവിതകളിലൂടെ നാം ഒന്ന് നിർവഹിച്ചാൽ തിരുനബിﷺ രൂപപ്പെടുത്തിയ ഒരു ആശയ പരിസരത്തെയും ആത്മീയ വിചാരങ്ങളെയും സംഭാഷണങ്ങളിലെ സാംസ്കാരിക വിനിമയങ്ങളെയുമൊക്കെ പഠിച്ചെടുക്കാനാവും. കേവലമായ ഒരു മന്ത്രത്തെയോ ഒരു പ്രണാമത്തെയോ അല്ല മതമായി ദർശിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്. മറിച്ച് ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന, ദൃശ്യമായ ഒരു ലോകത്തിനപ്പുറത്തേക്ക് വിശാലമായ യഥാർത്ഥ ജീവിതത്തെ കുറിച്ച് ബോധ്യം നൽകുന്ന സമഗ്രമായ ദർശനങ്ങളെയും വിചാരങ്ങളെയും ചേർത്തും കോർത്തും വെച്ചുകൊണ്ടാണ് പ്രാഥമിക ഘട്ടത്തിൽ തന്നെ ഇസ്ലാം പ്രബോധനം ചെയ്യപ്പെട്ടത്.
ആവിഷ്കാരങ്ങളെയോ വർണനകളെയോ മതം അന്യം നിർത്തിയില്ല. മൂല്യങ്ങളെ പരിരക്ഷിച്ചുകൊണ്ടുള്ള ആവിഷ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അത് നന്മയുടെ സഞ്ചാര ഉപാധികളായി കണക്കാക്കപ്പെടുകയും ചെയ്തു. ജാറൂദി(റ)ന്റെയും സലമ(റ)യുടെയും വരികൾ എത്രയെത്ര വേറിട്ട വിചാരങ്ങളെയും അന്വേഷണങ്ങളെയുമാണ് പങ്കുവെക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
