Tweet 614

    Tweet 614
    February 18, 2024 • Sunday
    Post Header

    ഇസ്ലാം സ്വീകരിച്ച നാട്ടിലേക്ക് പോകാൻ ഒരുങ്ങിയ ജാറൂദ്(റ) പ്രവാചകരുﷺടെ അടുക്കൽ വാഹനം ഉണ്ടോ എന്ന് അന്വേഷിച്ചു. അപ്പോൾ പ്രവാചകന്റെﷺ അടുക്കൽ അദ്ദേഹത്തിന് നൽകാവുന്ന വാഹനം ഉണ്ടായിരുന്നില്ല. കൂട്ടംതെറ്റിപ്പോയ മൃഗങ്ങളെ വാഹനമായും മറ്റും ഉപയോഗിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. പ്രവാചകൻ‍ﷺ നിരുത്സാഹപ്പെടുത്തുകയും അപരന്റെ അധീനപ്പെടുത്തുന്നത് നരക പ്രവേശത്തിന് കാരണമാകുമെന്ന് പഠിപ്പിക്കുകയും ചെയ്തു.
    ഞങ്ങളുടെ നാട്ടുകാരുടെ യോജിപ്പിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പ്രവാചകനോﷺട് ആവശ്യപ്പെട്ടു. അല്ലാഹുവേ ഇദ്ദേഹത്തിന്റെ നാട്ടുകാരെ യോജിപ്പിക്കുകയും അവരുടെ കരയിലും കടലിലും അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ എന്ന് പ്രവാചകൻﷺ പ്രത്യേകം പ്രാർത്ഥിച്ചു. എന്റെ നാട്ടിലെ ഏത് സ്വത്തിൽ നിന്നാണ് ഞാൻ സക്കാത്ത് സമാഹരിക്കേണ്ടത് എന്ന് അദ്ദേഹം പ്രവാചകനോﷺട് ചോദിച്ചു. നിങ്ങളുടെ നാട് ഏതാണ് അഥവാ അവിടെയുള്ള വിഭവങ്ങളെങ്ങനെയാണ് എന്നൊക്കെ നബിﷺ അന്വേഷിച്ചു. ഞങ്ങളുടെ നാട് എല്ലാവരെയും ഉൾക്കൊള്ളാവുന്നതാണ്. അവിടുത്തെ സസ്യങ്ങൾ ഔഷധങ്ങളാണ്. അവിടുത്തെ കാറ്റ് ഇളം തെന്നലാണ്. ഈത്തപ്പനകൾ ഫല സമൃദ്ധമാണ്. ഇത്രയും കേട്ടപ്പോൾ പ്രവാചകൻﷺ പ്രതികരിച്ചു. നിങ്ങൾ അവിടെ ഒട്ടകത്തിൽ നിന്ന് ധർമ്മം നൽകിക്കോളൂ. ഒട്ടകങ്ങൾ ഗർഭം ധരിക്കുകയും പെറ്റ് വളരുകയും ചെയ്യുന്നതാണല്ലോ.
    അപ്പോൾ സലമ(റ) ചോദിച്ചു. എന്റെ നാട്ടിലെ ഏത് സ്വത്തിൽ നിന്നാണ് ഞാൻ സ്വീകരിക്കേണ്ടത്? നിങ്ങളുടെ നാടിന്റെ അവസ്ഥ എന്താണ്? എന്റെ നാടും സമൃദ്ധമാണ്. അവിടുത്തെ പനകൾ നല്ല പഴം തരുന്നതാണ്. നിങ്ങൾ ആടുകളെ സ്വീകരിച്ചോളൂ. അവകൾ ക്ഷീര സമൃദ്ധമാണ്. അവകളുടെ രോമങ്ങളിൽ വസ്ത്രവും അലങ്കാരവുമുണ്ട്. അവയുടെ സന്താനങ്ങളിൽ അനുഗ്രഹമുണ്ട്.
    ഇബ്നു ഇസ്ഹാഖി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. നാട്ടിലേക്ക് മടങ്ങി. വിശ്വാസത്തിലും കർമത്തിലും ചിട്ടയുള്ള ഒരു വ്യക്തിയായി ജീവിച്ചു. മുഹമ്മദ് നബിﷺയുടെ വിയോഗാനന്തരം മത ഭ്രഷ്ട്കാരുടെ പ്രശ്നം വന്നപ്പോൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. ഗറൂർ ബിൻ മുന്ദിരിന്റെ നേതൃത്വത്തിൽ കുറെ ആളുകൾ ഇസ്ലാമിൽ നിന്ന് പുറത്തു പോയപ്പോൾ ജാറൂദ്(റ) ശക്തമായ നിലപാട് സ്വീകരിക്കുകയും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദൃഢത ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.
    ഓരോ നിവേദക സംഘത്തിന്റെയും പരിസരങ്ങളെ തിരുനബിﷺ എങ്ങനെയൊക്കെയാണ് ചോദിച്ചറിഞ്ഞത്. അവരുടെ തിരിച്ചുപോക്ക് ഏതെല്ലാം പരിണാമങ്ങളെയാണ് രൂപപ്പെടുത്തിയത്. അവരുടെ നാടുകളിലേക്ക് എത്തിയ ഇസ്ലാമിക സന്ദേശത്തിന്റെ വളർച്ചയും വികാസവും ഇങ്ങനെയൊക്കെയായിരുന്നു. ഇതെല്ലാം ചരിത്രം വ്യക്തവും സ്പഷ്ടവുമായി രേഖപ്പെടുത്തിയിരിക്കുന്നു. തിരുനബിﷺ ഒരു ചരിത്ര വ്യക്തിത്വമായിരുന്നു എന്നതിന് ആയിരക്കണക്കിന് പ്രമാണങ്ങൾക്കൊപ്പം ഇതും നമുക്ക് ചേർത്തു വായിക്കാവുന്നതാണ്. ഓരോ ദേശത്തിന്റെയും ഇസ്‌ലാമിന്റെ ഇന്നലെകൾ വായിച്ചു നോക്കിയാൽ കണ്ണിമുറിയാതെ ഒരു സ്വഹാബിയിലേക്ക് അത് എത്തിച്ചേരും. സ്വഹാബിയുടെ ശിക്ഷണം തിരുനബിﷺയിൽ നിന്ന് നേരിട്ടായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഐതിഹ്യങ്ങളിലും കഥകളിലും പരാമർശിക്കപ്പെട്ടവർ പുണ്യാളന്മാരായും ആരാധനാ വ്യക്തിത്വങ്ങളായും മാറുമ്പോൾ ആധുനികതയും പുരോഗമനവും അവകാശപ്പെടുന്ന വർത്തമാനകാല സമൂഹം പോലും അത്തരം അന്ധതയിലേക്ക് വീണു പോവുകയാണ്.
    ചരിത്രത്തിന്റെ പൂർണ ശോഭയിൽ ജീവിച്ച പ്രവാചക ഗുരുﷺവിനെ വായിക്കാനും പഠിക്കാനും അവസരം കിട്ടിയിരുന്നെങ്കിൽ, നേരെ ചൊവ്വയുള്ള ചരിത്ര അന്വേഷണങ്ങളിൽ അവർ എത്തിയിരുന്നെങ്കിൽ ഈ വ്യക്തിത്വത്തിന്റെ ആധികാരികത അവർക്ക് ബോധ്യപ്പെടുമായിരുന്നു.
    സത്യവിശ്വാസത്തിന്റെ മഹത്വവും പ്രാധാന്യവും ഉൽഘോഷിച്ചുകൊണ്ട് ജാറൂദ്(റ) കോർത്തുവച്ച ചില വരികളുടെ ആശയങ്ങളാണ് നമുക്കിനി വായിക്കാനുള്ളത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...