Tweet 609

    Tweet 609
    February 13, 2024 • Tuesday
    Post Header

    “അല്ലാവിൻ തിരുദൂതർﷺ ഞങ്ങളിൽ വന്നപ്പോൾ
    സുരക്ഷയൊരുക്കി നാം കാവൽഭടന്മാരായ്.
    ചിലരോ വഴങ്ങിയും ഇതരർ ഒരുങ്ങിയും
    നബിﷺയോർക്ക് വേണ്ടി നാം ഭൂമിക തീർത്തല്ലോ.
    വീടകത്തായ് നബിﷺ വന്നൊരു നേരത്ത്
    ആയുധമേന്തി നാം രക്ഷകരായ് നിന്നു.
    ‘ജാബിയ ജവലാനി’ൽ കീർത്തികളെത്തുന്ന
    പ്രൗഢമാം ഭവനത്തിൽ പാർപ്പിച്ചു നബിﷺയോരെ.
    തുടരുന്ന ധർമവും അധികാരവും പോലെ
    ക്ഷമയും ധൈര്യവുമല്ലോ മഹത്വങ്ങൾ.
    ഫിഹ്റും സഹോദര വൃന്ദവുമാണല്ലോ
    നേതാക്കൾ ആകുവാനായി ജനിച്ചവർ.
    അവരോ പഠിപ്പിച്ചു ഉത്തമ മാതൃക
    ലോകത്തിനാകെയും അനുകരിച്ചീടുവാൻ.
    അല്ലാഹുവിനെ നാം എങ്ങനെ വണങ്ങണം
    നന്മകൾ എത്രമേൽ ശീലിക്കുക വേണം.
    എല്ലാം അവർ തന്നെ നമ്മെ പഠിപ്പിച്ചു
    എപ്പോഴും ഉത്തമരാം ഫിഹ്ർ ഗോത്രവും.
    അനുയായികൾക്കായി നന്മ നൽകുവാൻ
    ഏതു വരെയും അവർ എത്തുവാൻ ശീലിച്ചു.
    പോർക്കളമായാലോ ശത്രുവിൻ മുന്നിൽ അവർ
    ധീരരായ് വിജയക്കൊടികൾ പറപ്പിച്ചു.
    പ്രകൃതിയായ് വന്ന നന്മകളിവയൊക്കെ
    തിന്മകളെല്ലാമോ പിന്നീട് വന്നതും.”
    (ജാബിയ, ജവലാൻ ശാമിലെ പ്രവിശ്യകളെയാണ് കവി ഉദ്ദേശിക്കുന്നത്. അവിടെ വരെ പ്രസിദ്ധി എത്താവുന്ന വിധത്തിലുള്ള ഭവനം എന്നാണ് സാരം.)
    ഈ കവിതകൾ കൂടി കേട്ടപ്പോൾ ബനൂ തമീംകാർ എല്ലാ ആയുധവും നഷ്ടപ്പെട്ടവരെ പോലെയായി. പ്രഭാഷണത്തെ മറികടക്കുന്ന പ്രഭാഷണം, കവിതയെ മറികടക്കുന്ന കവിത. ഉള്ളടക്കവും ശബ്ദവും ആവിഷ്കാരവും എല്ലാം ഒന്നിനൊന്നു മെച്ചം. ഏകസ്വരത്തിൽ അവരെല്ലാവരും ഇസ്ലാം സ്വീകരിച്ചു. പ്രവാചകൻﷺ അവർക്ക് നിരവധി ഉപഹാരങ്ങൾ നൽകി.
    സാംസ്കാരികമായ ചില അടിത്തറകൾ അവരെയും അവരിലൂടെ ലോകത്തെയും പഠിപ്പിച്ചു. വീടിന്റെ പിന്നിലൂടെ വന്ന് അപമര്യാദയായി വിളിച്ചത് ഒരു ഔചിത്യവും ഇല്ലാത്ത നടപടിയായിരുന്നു എന്ന് അവരെ ബോധ്യപ്പെടുത്തി. അവരുടെ പ്രസ്തുത നടപടിയെ പരാമർശിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ 49 ആം അധ്യായം നാല്, അഞ്ച് സൂക്തങ്ങൾ സംസാരിക്കുന്നുണ്ട്. ആശയം ഇങ്ങനെ വായിക്കാം. “മുറികള്‍ക്കു വെളിയില്‍ നിന്ന് തങ്ങളെ അഥവാ പ്രവാചകരെ വിളിക്കുന്നവരിലേറെ പേരും ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരാണ്. അവിടുന്ന് അവരുടെ അടുത്തേക്ക് വരുംവരെ അവര്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്കുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.”
    ഒരു വ്യക്തിയുടെ വീട്ടിലേക്ക് പിൻവാതിലിൽ നിന്ന് വരുന്നതും, വീട്ടുകാരൻ പുറത്തേക്ക് വരുന്നതുവരെ കാത്തുനിൽക്കാതിരിക്കുന്നതും, സാംസ്കാരികമായ ഒരു ശൂന്യതയായി തന്നെ പ്രവാചകൻﷺ കാണുകയും അതിനെതിരെ എല്ലാവരെയും ഉദ്ബോധിപ്പിക്കുകയും ചെയ്തു. നാളെ ഈ ജനതയിൽ നിന്ന് വലിയ ഒരു ഉപയോഗം അഥവാ ദജ്ജാൽ എന്ന ദുശക്തിക്കെതിരെ ശക്തമായി നിലകൊള്ളുന്ന വിഭാഗം എന്ന വിശേഷണം ഇല്ലായിരുന്നുവെങ്കിൽ ഇവർക്കെതിരെ ഞാൻ പ്രാർത്ഥിക്കുമായിരുന്നു എന്നു വരെ പ്രവാചകൻﷺ പരാമർശിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു അത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...