
പ്രവാചകൻﷺയുടെ മറുപടി പ്രഭാഷണം കേട്ട് ബനൂ തമീമുകാർ അത്ഭുതപ്പെട്ടു. കുടുംബത്തിന്റെയും ഗോത്രത്തിന്റെയും മഹിമ പറഞ്ഞു കൊണ്ടായിരുന്നു തങ്ങളുടെ പ്രഭാഷണം. എന്നാൽ, പ്രാപഞ്ചിക യാഥാർത്ഥ്യങ്ങളും, പ്രപഞ്ചാധിപനെ കുറിച്ചുള്ള വസ്തുതകളും മുന്നിൽവച്ച് കൊണ്ടായിരുന്നു സ്വഹാബിയുടെ പ്രസംഗം. ഉള്ളടക്കം കൊണ്ടും ഭാഷ കൊണ്ടും പ്രസംഗത്തിൽ മുന്നേറാൻ സാധിച്ചില്ല എന്ന് വന്നപ്പോൾ ഇനി കവിതയിലേക്ക് തിരിയാം എന്നായി ബനൂ തമീമുകാർ.
അവർ സബ്രിഖാൻ ബദ്ർ എന്ന അവരുടെ കവിയെ ക്ഷണിച്ചു. സബ്രിഖാൻ ചന്ദ്രനെ കുറിച്ച് പ്രയോഗിക്കുന്ന ഒരു പ്രയോഗമാണത്. സൗന്ദര്യവും ഭംഗിയും മുൻനിർത്തിയാണ് അദ്ദേഹത്തിന് അങ്ങനെ ഒരു പേര് ലഭിച്ചത്. വലിയ വാക്ചാതുരിയും കവിതാ ഭംഗിയുമുള്ള ആളായിരുന്നു അദ്ദേഹം.
അദ്ദേഹം കവിത ആലപിക്കാൻ തുടങ്ങി. അതിന്റെയും ഉള്ളടക്കം അവരുടെ കുലമഹിമയും കുടുംബത്തിന്റെ പെരുമയുമായിരുന്നു. ചില വരികളുടെ ആശയം ഇങ്ങനെ വായിക്കാം.
ഉന്നതകുലജാതരാം ഞങ്ങൾക്കു കിടയൊത്ത
ഗോത്രങ്ങൾ ഒന്നുമേ ഇല്ല ഈ ഭൂവിലും.
നേതാക്കൾ അനവധിയുണ്ടല്ലോ ഞങ്ങളിൽ
ജേതാക്കളായവർ എന്നുമേ വാഴുന്നു.
എത്രയെത്ര ക്ഷേത്രങ്ങൾ ഞങ്ങൾക്കുണ്ടല്ലോ
എന്നുമെന്നും ഞങ്ങൾ ധീരന്മാരാണല്ലോ.
എത്രയെത്ര മല്ലന്മാർ തോൽപ്പിക്കപ്പെട്ടുപോയ്
ഞങ്ങളിൽ ധീരന്മാർ നേരിട്ടുവന്നപ്പോൾ.
പട്ടിണിക്കാലത്തുമൂട്ടിയല്ലോ നമ്മൾ
പശിയിൽ വിലപിക്കും പരസഹസ്രങ്ങളെ.
ഒരു ചെറു മേഘവും കാണാത്ത കാലത്തും
വർഷമായ് ഞങ്ങൾ ജനങ്ങൾക്കു തണിയേകി.
നേതാക്കൾ എത്രയോ ഞങ്ങളിൽ എത്തുന്നു
ദിക്കുകളിൽ നിന്നൊക്കെയും തുടരെയായ്.
ഉടമ്പടിയായ് പിന്നെ തുടരുന്ന ബന്ധമായ്
എത്ര കരാറുകൾ, എത്രയെത്ര നന്മകൾ.
അതിഥിയായി എത്തുന്നവർക്കൊക്കെയും ഞങ്ങൾ
ഒട്ടകമറുത്ത് നൽ സദ്യ വിളമ്പിടും.
പെരുമ പറഞ്ഞു നാം ആരോടൊരുത്തരിൽ
പിന്നീടവർ നമ്മെ ആശ്രയിച്ചീടുമേ.
അല്ലെങ്കിൽ പിന്നവർ ആത്മഹത്യാപൂർവ്വം
കഴുത്തു മുറിക്കാതെ മറ്റെന്തു ചെയ്യുവാൻ.
ആരോടും ഞങ്ങൾ പിടലി കുനിച്ചില്ല
ഏവരും ഞങ്ങൾക്ക് വിനീത വിധേയരായ്.
പെരുമ പറഞ്ഞു മത്സരിക്കും കാലം
എപ്പോഴും ഞങ്ങൾ ഒരു പടി മുന്നിലായ്.
ഞങ്ങളിൽ കാണുന്ന മേന്മകൾ ഒക്കെയും
മത്സരിച്ചിട്ടു നാം നേടിയതാണല്ലോ!
കിടപിടിക്കാൻ വന്ന പലരോടും നേരിട്ട്
കിടമത്സരത്തിൽ ജയിച്ചതാ നമ്മളും.
കുടുംബത്തിന്റെ മഹിമയും ഗോത്രത്തിന്റെ പെരുമയും ഗതകാലത്തെ വിജയങ്ങളും എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് കവിത അവസാനിച്ചു. അപ്പോൾ പ്രവാചകൻﷺ പ്രവാചക കവി ഹസ്സാനുബിനു സാബിത്തി(റ)നെ അന്വേഷിച്ചു. അദ്ദേഹം അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. ഉടനെ ആളെ അയച്ചു വിളിപ്പിച്ചു. കവിതചൊല്ലി മഹത്വം പറയുന്ന ഗോത്രത്തോട് കവിതയിൽ തന്നെ മറുപടി കൊടുക്കാൻ വേണ്ടിയായിരുന്നു ഹസ്സാനി(റ)നെ വിളിപ്പിച്ചത്. അദ്ദേഹം വരുന്ന വഴിയിൽ തന്നെ ചില വരികൾക്ക് ഈണം കൊടുത്തു കൊണ്ടാണ് വന്നത്. ഹസ്സാൻ(റ) തന്നെ പറയുന്നത് ഇങ്ങനെയാണ്. ബനൂ തമീം പ്രവാചക സവിധത്തിൽ വന്നു കവിത ചൊല്ലി പെരുമ പറഞ്ഞപ്പോൾ തിരുനബിﷺ എന്നെ വിളിപ്പിച്ചു. ഞാൻ അവർക്ക് ഇങ്ങനെ മറുപടി കൊടുത്തു. അറബി കവിതയുടെ ആശയം തുടർന്ന് നമുക്ക് വായിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
