
മിഖദാദ് ബിൻ അൽ അസ്വദി(റ)നെ ചില അറബ് പ്രവിശ്യകളിലേക്ക് നിയോഗിച്ചത്…
ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. മിഖ്ദാദ് ബിൻ അൽ അസ്വദി(റ)ന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ തിരുനബിﷺ നിയോഗിച്ചു. അദ്ദേഹം എത്തിയപ്പോഴേക്കും ആ പ്രവിശ്യയിലെ ജനങ്ങൾ പല ഭാഗത്തേക്ക് തിരിഞ്ഞു പോയി. വളരെ ധനികനായ ഒരാൾ മാത്രം അവിടെ അവശേഷിച്ചു. അദ്ദേഹം സ്വകാര്യമായി വിശ്വസിച്ചിരുന്ന ആളും മിഖ്ദാദി(റ)ന്റെ ആഗമന സമയത്ത് സത്യവാചകം ചൊല്ലിയ വ്യക്തിയുമായിരുന്നു. പക്ഷേ, മിഖദാദി(റ)ന്റെ സായുധ നീക്കം അദ്ദേഹത്തെ വധിച്ചു കളഞ്ഞു. കാര്യങ്ങളുടെ സ്ഥിതിഗതികൾ മനസ്സിലായ സ്വഹാബികളിൽ ഒരാൾ മിഖ്ദാദി(റ)നോട് പറഞ്ഞു. നിങ്ങൾ ഇപ്പോൾ വധിച്ചു കളഞ്ഞത് സത്യ വാചകം (ലാഇലാഹ ഇല്ലല്ലാഹ്) ചൊല്ലിയ ഒരു വ്യക്തിയെയാണ്. ഇക്കാര്യം ഞങ്ങൾ തിരുനബിﷺയോട് പറഞ്ഞുകൊടുക്കും.
അപ്രകാരം തന്നെ അവർ തിരുനബിﷺയെ വിവരമറിയിച്ചു. പ്രവാചകൻﷺ മിഖ്ദാദി(റ)നെ വിളിച്ചു. എന്നിട്ട് ചോദിച്ചു. അല്ലയോ മിഖ്ദാദേ(റ)! ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞ ഒരാളെ നിങ്ങൾ വധിച്ചു കളഞ്ഞു അല്ലേ. നാളെ പരലോകത്ത് ആ ലാ ഇലാഹ ഇല്ലല്ലാഹ് നിങ്ങൾക്കെതിരെ സാക്ഷിയായാൽ നിങ്ങൾ എന്തു ചെയ്യും. അപ്പോൾ പരിശുദ്ധ ഖുർആനിലെ നാലാം അധ്യായം അന്നിസാഇലെ 94 ആം സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനിറങ്ങിയാല്‍ ശത്രുക്കളെയും മിത്രങ്ങളെയും വേര്‍തിരിച്ചറിയണം. ആരെങ്കിലും നിങ്ങള്‍ക്ക് സലാം ചൊല്ലിയാല്‍ ഐഹികനേട്ടമാഗ്രഹിച്ച് “നീ വിശ്വാസിയല്ലെ”ന്ന് അയാളോടു പറയരുത്. അല്ലാഹുവിങ്കല്‍ സമരാര്‍ജിത സമ്പത്ത് ധാരാളമുണ്ട്. നേരത്തെ നിങ്ങളും അവരിപ്പോഴുള്ള അതേ അവസ്ഥയിലായിരുന്നല്ലോ. പിന്നെ അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചു. അതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.”
ശേഷം, മിഖദാദി(റ)നോട് നബിﷺ പറഞ്ഞു. നിങ്ങളാൽ കൊല്ലപ്പെട്ട അദ്ദേഹം സ്വകാര്യമായി വിശ്വാസം നിലനിർത്തിയിരുന്ന ആൾ ആയിരുന്നു. നിങ്ങൾ പണ്ട് മക്കയിൽ ജീവിക്കുമ്പോൾ എപ്രകാരമാണോ വിശ്വാസം മറച്ചുവെച്ച് ജീവിച്ചത് അതുപ്രകാരം വിശ്വാസം മറച്ചുവെച്ച് ജീവിച്ച ആളായിരുന്നു അദ്ദേഹം. ഒരിക്കലും ഗനീമത്ത് സ്വത്ത് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളോട് സലാം പറഞ്ഞവരെ അവഗണിക്കരുത്.
സമാനമായ ചില സന്ദർഭങ്ങൾ നമ്മൾ കഴിഞ്ഞ അധ്യായങ്ങളിൽ വായിച്ചു പോയിട്ടുണ്ട്. പ്രവാചകരുﷺടെ ഇടപെടലുകളുടെയും നടപടികളുടെയും യാഥാർത്ഥ്യവും ലക്ഷ്യവും എന്തായിരുന്നു എന്ന് മനസ്സിലാക്കാവുന്ന സവിശേഷമായ സന്ദർഭങ്ങളാണ് ഇവയെല്ലാം. കേവലമായ ഒരു സൈനിക നീക്കമോ അധികാരത്തിനോ മേൽക്കോയ്മക്കോ വേണ്ടിയുള്ള ഇടപെടലുകളോ ആയിരുന്നില്ല, മറിച്ച് കൃത്യമായ ഒരാശയത്തിന്റെയും വ്യക്തമായ ഒരു നിലപാടിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു. മനുഷ്യകുലത്തിന്റെ മുഴുവൻ മാനസികമായ പവിത്രതയും അനുഷ്ഠാനപരമായ പരിശുദ്ധിയും വിശ്വാസപരമായ സത്യസന്ധതയും രൂപപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അതിന് കളമൊരുങ്ങിയാൽ പിന്നെ മറ്റൊന്നും ആവശ്യമില്ല എന്നത് തെളിച്ചു പറയുകയാണ് ഇവിടെ. അധികാരത്തിനും രാഷ്ട്രവികാസത്തിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും വേണ്ടി പ്രവാചകൻﷺ സൈനിക നീക്കങ്ങൾ നടത്തി എന്ന് പറയുന്നവർക്ക് നബിﷺയുടെ ആശയത്തിന്റെയും നടപടികളുടെയും യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ ആയിട്ടില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
