
ആദ്യം ഖാലിദി(റ)നെയും പിന്നെ അലി(റ)യെയും ഹമദാനിലേക്ക് പ്രവാചകൻﷺ നിയോഗിച്ചത്……
ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. യമനിലെ ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ തിരുനബിﷺ ഖാലിദി(റ)നെ നിയോഗിച്ചു. ബറാഅ(റ) പറയുന്നു. ഞാൻ ഖാലിദി(റ)ന്റെ സംഘത്തിലെ ഒരംഗമായിരുന്നു. ഞങ്ങൾ ആറുമാസം അവിടെ താമസിച്ച് ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. പക്ഷേ, അവർ ഞങ്ങളുടെ ക്ഷണം സ്വീകരിക്കാൻ തയ്യാറായില്ല. ഈ വിവരമറിഞ്ഞ തിരുനബിﷺ അലി(റ)യെ അങ്ങോട്ട് അയച്ചുതന്നു. ഖാലിദി(റ)നെയും ഖാലിദി(റ)ന്റെ സംഘത്തിലെ താൽപര്യമുള്ളവരെയും മദീനയിലേക്ക് തന്നെ മടക്കി വിടാൻ നിർദ്ദേശിച്ചു. ബറാഅ(റ) തുടരുന്നു. ഞാൻ അലി(റ)യുടെ കൂടെ അവിടെത്തന്നെ നിന്നവരിൽ പെട്ട ആളാണ്. അലി(റ)യുടെ നേതൃത്വത്തിൽ ഞങ്ങൾ സമൂഹത്തെ അഭിമുഖീകരിച്ചു. അവിടെ ഞങ്ങൾ അണിയായി നിസ്കരിക്കാൻ നിന്നു. അവർക്ക് പ്രവാചകരുﷺടെ സന്ദേശം വായിച്ചു കൊടുത്തു. അതോടെ ഹംദാൻ ഗോത്രം ഇസ്ലാം സ്വീകരിച്ചു. ഈ വിവരം പ്രവാചകരെﷺ അറിയിച്ചു. സന്തോഷപൂർവ്വം സന്ദേശം സ്വീകരിക്കുകയും അല്ലാഹുവിന് സാഷ്ടാങ്കം ചെയ്യുകയും ചെയ്തു. സുജൂദിൽ നിന്ന് ശിരസ്സുയർത്തിയശേഷം ഇങ്ങനെ പ്രാർത്ഥിച്ചു. ഹംദാൻകാർക്ക് അല്ലാഹുവിൽ നിന്ന് സമാധാനം ഉണ്ടാകട്ടെ.
ഒരേസമയം തന്നെ അലി(റ)യെയും ഖാലിദി(റ)നെയും യമനിലേക്ക് അയച്ചു എന്നും, സൈനിക പ്രതിരോധങ്ങൾ ആവശ്യമുണ്ടെങ്കിൽ അത് അലി(റ)യുടെ നേതൃത്വത്തിൽ നടക്കട്ടെ എന്നും ഒരു നിവേദനം ചില പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്. അത് അത്രത്തോളം പ്രബലമായ നിവേദനം അല്ല. അലി(റ)യെ കുറിച്ചുള്ള ചില സന്ദേശങ്ങൾ തിരുനബിﷺയുടെ സന്നിധിയിൽ എത്തിയപ്പോൾ, ആ റിപ്പോർട്ടുകളുടെ പ്രയോഗങ്ങൾ അത്രമേൽ ഭംഗിയല്ലാത്തതുകൊണ്ട് പ്രവാചകന്റെﷺ മുഖഭാവം മാറി. അല്ലാഹുവും റസൂലുംﷺ ഇഷ്ടപ്പെടുകയും അല്ലാഹുവിനെയും റസൂലിﷺനെയും ഇഷ്ടപ്പെടുകയും ചെയ്ത ഒരാളെക്കുറിച്ച് ഇങ്ങനെ പ്രയോഗിക്കാമോ എന്ന് പ്രതികരിച്ചതും ചില നിവേദകന്മാർ ഉദ്ധരിച്ചിട്ടുണ്ട്.
ഏതായാലും ഇസ്ലാമിക വിശ്വാസത്തിലേക്കും സാമൂഹിക ക്രമത്തിലേക്കും ഒരു വലിയ സംഘത്തെ കൂട്ടിക്കൊണ്ടു വരാൻ പറ്റുന്ന വിധത്തിൽ വിജയപ്രദമായിരുന്നു ഈ നിയോഗം. സാമ്പത്തികമായും ചില ആർജിത സമ്പാദ്യങ്ങൾ വിതരണം ചെയ്യാൻ ഇതിനെ തുടർന്ന് പ്രവാചകർﷺക്കും അനുയായികൾക്കും ഉണ്ടായിരുന്നു.
ഇതിനെ തുടർന്ന് ലഭിച്ച ബന്ധികളെ കുറിച്ചുള്ള കൈകാര്യ ക്രമങ്ങളിലും വിശാലമായ ചില ചർച്ചകൾ ചരിത്രഗ്രന്ഥങ്ങളിൽ നമുക്ക് കാണാം.
ഇസ്ലാമിക പ്രചാരണ ദൗത്യ സംഘങ്ങളുടെ സമീപനങ്ങൾ ഒരു സമൂഹത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്നുള്ള ചരിത്ര പഠനങ്ങൾ ഇവിടെ പ്രാധാന്യമർഹിക്കുന്നു. സമഗ്രമായ ഏത് ആശയത്തിനും സമിതിക്കും കൃത്യമായ പ്രബോധകരുണ്ടാവും. ഏതു ഉൽപ്പന്നത്തിന്റെയും നിർമ്മാതാക്കളും ഏജൻസികളും അതിനെ കൂടുതൽ ഉപഭോക്താക്കളിലേക്കും പ്രയോക്താക്കളിലേക്കും എത്തിക്കാൻ നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരിക്കും. അത് അവരുടെ ജീവിതത്തെയും സമ്പത്തിനെയും ഭദ്രമാക്കുന്ന നടപടിക്രമവുമായിരിക്കും.
ഇതുപോലെ അനുഗ്രഹീതമായ ഇസ്ലാം വ്യവസ്ഥിതിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള വിവിധ പ്രബോധന പരിശ്രമങ്ങൾ അക്കാലത്ത് നടന്നു. പ്രതിഫലമായി ലഭിക്കുന്ന സ്വർഗീയ സന്തോഷങ്ങൾ അവരെ കൂടുതൽ ഉത്സുകരാക്കി. പ്രബോധകർക്ക് ലഭിക്കുന്ന പാരത്രിക സന്തോഷങ്ങളെക്കുറിച്ച് തിരുനബിﷺ ഊന്നിയൂന്നി പലപ്രാവശ്യവും പഠിപ്പിക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
