Tweet 579

    Tweet 579
    January 14, 2024 • Sunday
    Post Header

    ഹിജ്‌റ ഒൻപതാം വർഷം റജബ് മാസം. തിരുനബിﷺ തബൂക്കിൽ നിന്ന് മദീനയിലേക്ക് വരികയായിരുന്നു. 420 അശ്വഭടന്മാരുള്ള ഒരു സംഘത്തെ ഖാലിദി(റ)ന്റെ നേതൃത്വത്തിൽ ഉകൈദിർ ബിൻ അബ്ദുൽ മലിക്കിന്റെ അടുത്തേക്ക് അയച്ചു. ക്രിസ്തുമത വിശ്വാസിയായിരുന്ന അദ്ദേഹം കിന്തയിലെ ദോമത്തുൽ ജന്തലിലായിരുന്നു ഉണ്ടായിരുന്നത്. റോമിനെതിരെയുള്ള പടനീക്കത്തിൽ നയതന്ത്രപ്രധാനമായ ഒരു കാര്യമായിരുന്നു ഉക്കൈദിറിന് എതിരെയുള്ള നീക്കം. ഖാലിദി(റ)ന്റെ ആഗമനം അറിഞ്ഞതും ഉകൈദിർ കോട്ടയുടെ ഉള്ളിൽ കയറി ഒളിച്ചു. വിജയ വിശേഷം മുന്നറിയിപ്പ് നൽകാനാണ് പ്രവാചകൻﷺ ഖാലിദി(റ)നെ അങ്ങോട്ട് അയച്ചത്. അദ്ദേഹത്തെ ജീവനോടെ കിട്ടുകയാണെങ്കിൽ മദീനയിൽ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം അയാളെ ശക്തിയായി നേരിടണമെന്നുമായിരുന്നു തിരുനബിﷺയുടെ നിർദ്ദേശം. അയാൾ വേട്ടക്ക് വേണ്ടി പുറത്തിറങ്ങുമ്പോൾ കോട്ടക്കു പുറത്തുവച്ചുതന്നെ അയാളെ നേരിടാൻ ആകുമെന്ന് തിരുനബിﷺ മുന്നറിയിപ്പ് നൽകിയിരുന്നു. ഖാലിദും(റ) സൈന്യവും നേരെ കോട്ടയുടെ പരിസരത്തേക്ക് തന്നെ എത്തി.
    ഉഷ്ണകാലമായതുകൊണ്ട് ഉകൈദിറും ഭാര്യയും പാട്ടുകാരും എല്ലാവരും ഒരുമിച്ച് കോട്ടയുടെ മുകളിൽ രാവു കൊള്ളാൻ വേണ്ടി തുറന്ന മച്ചിന്റെ പുറത്ത് ഒരുമിച്ചു കൂടി. ആ സമയത്ത് ഒരു കാട്ടുപോത്ത് കോട്ടയുടെ വാതിൽക്കലേക്ക് വന്നു. വാതിലിൽ അതിന്റെ കൊമ്പു കൊണ്ട് ഉരസി. ഈ രംഗം ഉകൈദിറിന്റെ ഭാര്യ കണ്ടു. ഈ മഹത്തായ രാത്രിയിൽ മാംസത്തിനുള്ള ഒരു സൗഭാഗ്യമായി അവൾ അതിനെ കണ്ടു. അത് ഭർത്താവിനോട് പങ്കുവെച്ചു. ഇതുപോലെ ഒന്നിനെ നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു, ഇല്ല. എന്നാൽ പിന്നെ ഇതിനെ ആരാണ് ഉപേക്ഷിക്കുക. രാത്രിയിൽ അതിനെ വേട്ടയാടി കൊണ്ടുവന്നാൽ എത്ര സന്തോഷമായിരുന്നു. മുമ്പൊരിക്കലും ഒരു രാത്രിയിലും ഇങ്ങനെ ഒരു മൃഗം വന്ന് നമ്മുടെ വാതിലിൽ മുട്ടിയിട്ടില്ലല്ലോ. ഉകൈദിർ കൂട്ടിച്ചേർത്തു. എന്നാൽ പിന്നെ ഇനി വൈകേണ്ടതില്ല. ഉടൻതന്നെ വേട്ടക്ക് വേണ്ട ഒരുക്കങ്ങൾ നടത്തി.
    കോട്ടയിൽ നിന്നുള്ള ഒരു സംഘം കൂടി അദ്ദേഹത്തോടൊപ്പം ചേർന്നു. അനുജൻ ഹസ്സാനും അയാളുടെ രണ്ട് അടിമകളും പിന്നിൽ കൂടി. ഈ രംഗങ്ങളെല്ലാം കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരുന്ന ഖാലിദ്(റ) ഏറ്റവും നല്ല രീതിയിൽ സാഹചര്യം ഉപയോഗപ്പെടുത്തി. തന്റെ കുതിര ഉകൈദിറിനു നേരെ കുതിച്ചു. ഹസ്സാൻ പിന്നിൽ നിന്ന് തടഞ്ഞെങ്കിലും അയാൾ കൊല്ലപ്പെട്ടു. അയാളുടെ അടിമകൾ രണ്ടുപേരും ഓടി രക്ഷപ്പെട്ടു. അവർ കോട്ടയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. ഖാലിദ്(റ) ഉകൈദിറിനെ പിടികൂടി. തന്റെ കരവലയത്തിൽ ഒതുങ്ങിയപ്പോൾ ഖാലിദ്(റ) അയാളോട് ചോദിച്ചു. നിങ്ങൾ എനിക്ക് കോട്ട തുറന്നു തന്നാൽ നിങ്ങളെ ജീവനോടെ ഞാൻ പ്രവാചക സന്നിധിയിൽ എത്തിക്കാം. അതെ, എന്ന് സമ്മതിച്ചു.
    നേരെ കോട്ടയുടെ വാതിലിലേക്ക് നടന്നു. വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. ഉകൈദിറിന്റെ സഹോദരൻ മുളാദ്ദ് അതിനു വിലങ്ങു നിന്നു. അപ്പോൾ ഉകൈദിർ ഖാലിദി(റ)നോട് പറഞ്ഞു. കണ്ടില്ലേ അവർ തുറക്കുന്നില്ല. നിങ്ങൾ എന്നെ അല്പം ഒന്ന് വിട്ടേക്കൂ. ഞാൻ കോട്ടയിൽ പ്രവേശിച്ചിട്ട് നിങ്ങളോട് ചില കരാറിൽ എത്താം. പക്ഷേ, നിങ്ങൾ കുടുംബത്തെ ഒന്നും ചെയ്യരുത്. എന്താണ് ഞാൻ നിങ്ങൾക്ക് തരേണ്ടത് എന്ന് നിങ്ങൾ പറയുന്നുണ്ടോ? അതല്ല, ഞാൻ തന്നെ തീരുമാനിക്കണോ? 2000 ഒട്ടകങ്ങളും 400 പടച്ചട്ടകളും 400 കുന്തങ്ങളും 800 മാടുകളും ഒപ്പം ഉകൈദിറും സഹോദരനും മദീനയിലേക്ക് വരികയും ചെയ്യും. തൽക്കാലം ഉടമ്പടിയോടുകൂടി തുടർ പ്രവർത്തനങ്ങളിലേക്ക് നീങ്ങി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...