Tweet 572

    Tweet 572
    January 7, 2024 • Sunday
    Post Header

    ഹിജ്റയുടെ എട്ടാം വർഷം ശവ്വാൽ മാസം. ഖാലിദി(റ)നെയും 300 അംഗ സംഘത്തെയും തിരുനബിﷺ ബനൂ ജൂസൈയ്മയിലേക്ക് നിയോഗിച്ചു. ഇസ്ലാമിക പ്രബോധനം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഈ നിയോഗം. ഖാലിദി(റ)ന്റെയും സംഘത്തിന്റെയും ആഗമനം കണ്ടപ്പോൾ പ്രസ്തുത ഗോത്രക്കാർ ആയുധമണിയാൻ തുടങ്ങി. ഖാലിദ്(റ) ചോദിച്ചു. നിങ്ങൾ ആരാണ്? നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അപ്പോഴവർ പറഞ്ഞു. ഞങ്ങൾ മുസ്ലിംകളാണ്. ഞങ്ങൾ നിസ്കരിക്കുകയും ദാനധർമ്മങ്ങൾ നൽകുകയും ഞങ്ങളുടെ അങ്കണത്തിൽ ഉണ്ടാക്കിയ പള്ളിയിൽ ബാങ്ക് കൊടുത്തു നിസ്കരിക്കുകയും ചെയ്യുന്നു. അപ്പോൾ പിന്നെ എന്തിനാണ് നിങ്ങൾ ഇപ്പോൾ ആയുധം അണിയുന്നത്? ഞങ്ങളോട് വിരോധത്തിലുള്ള ഒരു അറബ് ഗോത്രമുണ്ട്. ഞങ്ങൾ വിചാരിച്ചു അവരായിരിക്കും വരുന്നത് എന്ന്. അതുകൊണ്ടാണ് ഞങ്ങൾ ആയുധങ്ങൾ എടുക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തത്. ബനൂ ജുസയ്മക്കാർ ഖാലിദി(റ)നോട് വിശദീകരിച്ചു.
    അതിനിടയിൽ അവരുടെ ഗോത്രത്തിലെ ജഹ്ദം എന്ന് പേരുള്ള ആൾ പറഞ്ഞു. വന്നത് ഖാലിദ്(റ) അല്ലേ? ഒരുപക്ഷേ, നമ്മളെ എല്ലാവരെയും ബന്ധികളാക്കി എന്ന് വന്നേക്കാം. ബന്ധികളാക്കി കഴിഞ്ഞാൽ പിന്നെ പിരടി വെട്ടുന്നത് വരെയും ആകാമല്ലോ? ഞാൻ അതുകൊണ്ട് ആയുധം താഴെ വയ്ക്കുകയില്ല. പക്ഷേ, അദ്ദേഹത്തോട് യോജിക്കാൻ ആരും തയ്യാറായില്ല. ഇനിയും നിങ്ങൾ രക്തച്ചൊരിച്ചിലിനു നിൽക്കുകയാണോ? യുദ്ധങ്ങളൊക്കെ കഴിഞ്ഞ് സമാധാനത്തിൽ കഴിയുന്ന ഒരു ജനതയെ ഇനിയും പോരാട്ടത്തിലേക്ക് കൊണ്ടുവരികയാണോ? ഇങ്ങനെ ചോദിച്ചു കൊണ്ട് ജഹ്ദമിന്റെ ആയുധങ്ങൾ ജനങ്ങൾ അഴിച്ചുമാറ്റി.
    ആദ്യഘട്ടത്തിൽ അവർ ഇസ്ലാമിനെ പ്രഖ്യാപിച്ചില്ലെന്നും, ഞങ്ങൾ സാബി ആണെന്ന് മാത്രം പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയെന്നും ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിച്ച ഹദീസിൽ കാണാം. അതുപ്രകാരം കേവലം സദുപദേശത്തിൽ നിന്നും മാറി ചില ബന്ധനങ്ങളും അനുബന്ധ നടപടിക്രമങ്ങളും പ്രസ്തുത ഗോത്രത്തിൽ സംഭവിച്ചു.
    പ്രസ്തുത നിവേദന പ്രകാരം ഖാലിദി(റ)ന്റെ നടപടികൾ അല്പം തീവ്രമായിരുന്നു. അതിനോട് സ്വഹാബികളിൽ ചിലർ വിയോജിച്ചു. അവരുടെ കൂട്ടത്തിൽ അബ്ദുല്ലാഹിബ്നു ഉമറും(റ) ഉണ്ടായിരുന്നു. ഈ സംഭവ സമയത്ത് തിരുനബിﷺയുടെ സവിധത്തിൽ ഉണ്ടായ ഒരനുഭവം ഇങ്ങനെ വായിക്കാം. ജാഫറുൽ മഹ്മൂദി(റ) പറയുന്നു. തിരുനബിﷺ പറഞ്ഞു. ഞാൻ ഒരു പിടി പലഹാരം ഹൈസ് വായിലേക്ക് കഴിക്കാൻ വച്ചത് പോലെ. അതിനിടയിൽ എന്തോ ഒന്ന് തൊണ്ടയിൽ കുടുങ്ങി. അപ്പോൾ അലി(റ) എന്റെ വായിലേക്ക് കൈ പ്രവേശിപ്പിച്ചു അത് പരിഹരിച്ചു തന്നു. ഇതു കേട്ടപ്പോൾ അബൂബക്കർ(റ) പറഞ്ഞു. തങ്ങളുടെ ഏതോ ഒരു ദൗത്യസംഘം നടപടിക്രമങ്ങളിൽ നല്ലത് ചെയ്തു. അതിനിടയിൽ ചിലരുടെ വിയോജിപ്പുകൾക്ക് കാരണമാകുന്ന പ്രവർത്തിയും ഉണ്ടായി. തങ്ങൾ അലി(റ)യെ അയച്ചു അത് പരിഹരിച്ചു. തിരുനബിﷺ പറഞ്ഞ ഉദാഹരണത്തിന്റെ വ്യാഖ്യാനം അങ്ങനെയാണെന്ന് അബൂബക്കർ(റ) വിശദീകരിച്ചു.
    ഇവിടെ ഇമാം ഇബ്നു ഹിശാം(റ) നൽകുന്ന ഒരു വിശദീകരണം ഉണ്ട്‌. ഖാലിദി(റ)ന്റെ സംഘത്തിൽ നിന്ന് ഒരാൾ തിരുനബിﷺയുടെ അടുത്ത് വന്നു സംഭവങ്ങൾ വിശദീകരിച്ചു. അപ്പോൾ തിരുനബിﷺ ചോദിച്ചു. അവിടെ വിയോജിച്ചവർ ആരെങ്കിലും ഉണ്ടോ?അതെ, ഉണ്ട്. ഒത്ത വലിപ്പമുള്ള വെളുത്ത ഒരാൾ വിയോജിച്ചു. അപ്പോൾ ഖാലിദ്(റ) നിശബ്ദനായി. പിന്നീട്, ദീർഘകായനായ മറ്റൊരാളും വിയോജിപ്പ് പ്രകടിപ്പിച്ചു. അപ്പോൾ ഖാലിദുമായി ശക്തമായ സംവാദം നടന്നു. ഇതുകേട്ടപ്പോൾ ഉമറുബ്നുൽ ഖത്വാബ്(റ) പറഞ്ഞു. ഇതിൽ പറയപ്പെട്ട ആദ്യത്തെ ആൾ എന്റെ മകൻ അബ്ദുല്ലാഹിബ്നു ഉമർ(റ) ആയിരിക്കും. രണ്ടാമത്തെയാൾ അബൂ ഹുദൈഫ(റ)യുടെ പരിചാരകനായ സാലിം(റ) ആയിരിക്കും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...