Tweet 524

    Tweet 524
    November 20, 2023 • Monday
    Post Header

    തബൂക്കിലെ സൈനിക നീക്കങ്ങൾ ഏതാണ്ട് അവസാനിച്ചു. ഇനി മടങ്ങണോ അതല്ല ഇവിടെത്തന്നെ നിൽക്കണോ എന്ന ആലോചനകൾ ഉയർന്നു. നബിﷺ അനുയായികളുമായി കൂടിയാലോചന നടത്തി. അപ്പോൾ ഉമർ(റ) പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുത്തേക്ക് എന്താണോ കൽപ്പന ലഭിച്ചിട്ടുള്ളത് അതുപ്രകാരം നമുക്ക് ചെയ്യാം. പോകാനാണ് കൽപ്പന എങ്കിൽ നമുക്ക് പോകാം. അപ്പോൾ നബിﷺ പറഞ്ഞു. പ്രത്യേകമായ കൽപ്പനകൾ വന്നിട്ടില്ല. കൂടിയാലോചിക്കുക എന്നതാണ് ഇപ്പോൾ വേണ്ടത്. അപ്പോൾ ഉമർ(റ) പറഞ്ഞു തുടങ്ങി. റോമുകാർ വിവിധ സംഘങ്ങളുണ്ട്. നമ്മുടെ ഈ നീക്കം അവരെ മുഴുവനും ഞെട്ടിച്ചിട്ടുമുണ്ട്. നമ്മൾ മടങ്ങിയാൽ അവരുടെ നീക്കം എന്താകാൻ ഇടയുണ്ട് എന്ന് അറിയില്ല.
    അബ്ദുറഹ്മാനിബ്നു ഗനം(റ) നിവേദനം ചെയ്യുന്നു. തബൂക്കിലെ സൈനിക നീക്കങ്ങളൊക്കെ അവസാനിച്ചപ്പോൾ ഒരു ദിവസം ജൂതന്മാർ നബിﷺയെ സമീപിച്ചു. എന്നിട്ട് അവർ പറഞ്ഞു. അല്ലയോ അബുൽ ഖാസിം അഥവാ നബിﷺയെ അവർ അങ്ങനെയാണ് സംബോധന ചെയ്തത്. അവിടുന്ന് സത്യപ്രവാചകൻ ആണെങ്കിൽ ശാമിലേക്ക് വരിക. അതാണ് പ്രവാചകൻമാരുടെ ഭൂമിയും പുനരുദ്ധാനത്തിന്റെ ഇടവും. അവരുടെ വർത്തമാനങ്ങൾ ശരിയാണെന്ന് തോന്നി. ശ്യാമിന്റെ ഭാഗം ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണല്ലോ തബൂക്കിലേക്ക് പുറപ്പെട്ടതും. പക്ഷേ, അപ്പോഴേക്കും സൂറത്തുൽ ഇസ്റാഇലെ 76, 77 സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “തങ്ങളെ ഭൂമിയില്‍നിന്ന് പറിച്ചെടുത്ത് പുറത്തെറിയാന്‍ അവര്‍ തയ്യാറെടുത്തിരിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ തങ്ങൾക്കു ശേഷം അല്‍പകാലമല്ലാതെ അവരവിടെ താമസിക്കാന്‍ പോകുന്നില്ല. തങ്ങൾക്കു മുമ്പ് നാം അയച്ച നമ്മുടെ ദൂതന്മാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെയാണിത്. നമ്മുടെ നടപടിക്രമങ്ങളില്‍ ഒരു വ്യത്യാസവും തങ്ങൾക്കു കാണാനാവില്ല.”
    ശേഷം, മദീനയിലേക്ക് പോയിക്കൊള്ളാൻ അള്ളാഹു നബിﷺയോട് കൽപ്പിച്ചു. എന്നിട്ട് പറഞ്ഞു. അല്ലയോ പ്രവാചകരേﷺ അവിടുത്തെ വാസനവും വിയോഗ ഭൂമിയും മദീനയാണ്. അവിടെ നിന്നു തന്നെയാണ് നാളെ പുനർജനിപ്പിക്കപ്പെടുന്നതും. നബിﷺ യാത്രക്കൊരുങ്ങി. അപ്പോഴേക്കും ജിബ്‌രീല്‍(അ) നബിﷺയെ ഉണർത്തി. എല്ലാ പ്രവാചകന്മാർക്കും പ്രാർത്ഥനയുണ്ടല്ലോ അവിടുന്നും പ്രാർത്ഥിച്ചേക്കുക. ജിബ്‌രീലി(അ)ന്റെ നിർദ്ദേശം അനുസരിച്ചുകൊണ്ട് നബിﷺ നിർവഹിച്ച പ്രാർത്ഥനയുടെ ആശയം അൽ ഇസ്റാഅ് അധ്യായത്തിലെ 80ആമത്തെ സൂക്തം ഉൾവഹിച്ചിരിക്കുന്നു. നമുക്ക് വായിക്കാം. “നബിയേ തങ്ങൾ പ്രാര്‍ഥിക്കുക.” എന്റെ നാഥാ, നീ എന്റെ പ്രവേശനം സത്യത്തോടൊപ്പമാക്കേണമേ! എന്റെ പുറപ്പാടും സത്യത്തോടൊപ്പമാക്കേണമേ. നിന്നില്‍ നിന്നുള്ള ഒരധികാരശക്തിയെ എനിക്ക് സഹായിയായി നല്‍കേണമേ!”
    ഈ പ്രാർത്ഥനാ വാചകങ്ങൾ ഉരുവിട്ടുകൊണ്ട് തിരുനബിﷺ മടക്കയാത്ര ആരംഭിച്ചു. നബിﷺ ശാമിലേക്ക് പ്രവേശിക്കാതെ മടങ്ങാനുള്ള ചില കാരണങ്ങൾ കൂടി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധികൾ വ്യാപകമായ പ്രദേശമായിരുന്നു ശ്യാം. അങ്ങനെയുള്ള ദേശത്തേക്ക് പോകരുതെന്നും അവിടെയുള്ളവർ പുറത്തേക്ക് പോകരുതെന്നും ആണ് പ്രവാചകൻﷺ പഠിപ്പിച്ചിട്ടുള്ളത്. ഇതാണ് കാരണമായി പ്രമുഖരിൽ പലരും ഉദ്ധരിച്ചത്.
    പ്രവാചകൻﷺ അനുയായികളുമായി നടത്തിയ കൂടിയാലോചനകൾ. സാമൂഹിക രാഷ്ട്രീയ ആരോഗ്യ സാഹചര്യങ്ങളോടുള്ള സമീപനങ്ങൾ. ആധുനിക കാലത്തും സ്വീകരിക്കാവുന്ന, നാം സമീപകാലത്ത് പ്രയോഗിക്കേണ്ടി വന്ന സമ്പർക്ക രഹിത ജീവിതത്തിലൂടെയുള്ള രോഗപ്രതിരോധം. അഥവാ ക്വാറന്റൈൻ സംവിധാനത്തിന്റെ ചരിത്രത്തിലെ അറിയപ്പെട്ട സുപ്രധാനമായ കാഴ്ചപ്പാട്. പകർച്ചവ്യാധികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നുള്ള തിരുനബിﷺ പാഠം.
    വർത്തമാന സാഹചര്യങ്ങളോട് എങ്ങനെയൊക്കെയാണ് നബി ചരിത്രം ചേർത്തുവച്ചു വായിക്കേണ്ടത് എന്നുള്ള ബോധ്യങ്ങളെയാണ് ഓരോ അധ്യായങ്ങളും നമുക്ക് പകർന്നു തരുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...