
തബൂക്ക് വേളയിൽ ഉണ്ടായ സുപ്രധാനമായ ഒരു സംഭവം മുഹമ്മദ് ബിൻ ഉമർ ബിൻ ജാബിർ(റ) ഉദ്ധരിക്കുന്നു. അയിലക്കാരുടെ പൗരപ്രമുഖനായ യുഹന്നാ ബിൻ റുഅബയെ നബിﷺയും അനുയായികളും കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം ശാമിലെ മഖ്ന, ജുറബ, അദ്റുഹ് പ്രവിശ്യകളിലെ ആളുകളും ഉണ്ടായിരുന്നു. നബിﷺ അവർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി. അതിന്റെ സാരം ഉൾക്കൊള്ളാനോ വിശ്വസിക്കാനോ അവർ തയ്യാറായില്ല. എന്നാലും നബിﷺ അവരോട് അനുഭാവപൂർവ്വം പെരുമാറി. നികുതിയിലും മറ്റും അവർക്ക് വിട്ടുവീഴ്ച നൽകി. തുടർന്നങ്ങോട്ട് അവരുമായുള്ള പെരുമാറ്റ ചട്ടങ്ങളും ഇടപെടലുകളും നയ നിലപാടുകളും എങ്ങനെയായിരിക്കണം എന്ന് കരാർ മൂലം രേഖപ്പെടുത്തി. യുഹന്ന അദ്ദേഹത്തിന്റെ വകയായി ഒരു വെള്ള കോവർ കഴുതയെ നബിﷺക്ക് സമ്മാനമായി നൽകി. തിരുനബിﷺയുടെ കൈവശമുണ്ടായിരുന്ന ഒരു പുതപ്പ് പ്രത്യഭിവാദ്യമായി അദ്ദേഹത്തിനും നൽകി.
അദ്റഹു കാർക്ക് നബിﷺ കരാറായി എഴുതിക്കൊടുത്തതിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ നാമത്തിൽ. “മുഹമ്മദ് നബിﷺ അദ്റഹുകാർക്കും ജർബ്കാർക്കും നൽകുന്ന ഉടമ്പടിയാണിത്. അവർ മുഹമ്മദ് നബിﷺയുടെയും അല്ലാഹുവിന്റെയും സുരക്ഷിതത്വത്തിൽ സുരക്ഷിതരാണ്. എല്ലാ റജബ് മാസത്തിലും 100 ദിനാർ അനുഗ്രഹീത വിഹിതമായി അവർ നൽകണം. വിശ്വാസികൾ അവരോട് നല്ല രൂപത്തിൽ വർത്തിക്കുമെന്നതിന് അല്ലാഹു സാക്ഷിയാണ്. അവർക്ക് കരയിലും കടലിലും സുരക്ഷിതമായി യാത്ര ചെയ്യാം. അവരെ ശല്യപ്പെടുത്തുന്ന വിശ്വാസികൾക്ക് ശിക്ഷയുണ്ടാകും.
വികസിതമായി പുതിയകാലത്ത് പ്രയോഗിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ രീതികളെ, ഒന്നര സഹസ്രാബ്ദം മുമ്പ് തന്നെ പ്രവാചകൻﷺ പ്രയോഗിച്ചിരുന്നു. ബഹുസ്വരമായ ഒരു സമൂഹത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിന് പ്രായോഗികമായ രൂപങ്ങൾ ഉണ്ടായിരുന്നു. മതവിശ്വാസത്തിലും മത ചിട്ടകളിലും കണിശത ഉണ്ടാകുന്നതോടൊപ്പം തന്നെ ഇതര മതത്തെയും വിശ്വാസികളെയും എങ്ങനെ സഹവസിക്കണമെന്നതിന് കൃത്യമായ ചിട്ടകൾ ഉണ്ടായിരുന്നു. വൈവിധ്യങ്ങളുടെ പേരിൽ വൈരുദ്ധ്യങ്ങൾ നിലനിർത്തുകയും വൈരുദ്ധ്യങ്ങൾ യുദ്ധങ്ങളിലേക്കും കലാപങ്ങളിലേക്കും നീങ്ങുകയും ചെയ്തുകൊണ്ടിരുന്ന ഒരു ജനതയെ ഒരു പുരോഗമനപരമായ നിയമ രീതികൾക്കുള്ളിൽ നിന്ന് ചിട്ടപ്പെടുത്തിയ ഒരു സമൂഹഗാത്രമാക്കി പരിപാലിക്കാൻ നബിﷺ പഠിപ്പിച്ചു. ഉടമ്പടികൾക്കും കരാറുകൾക്കും വലിയ പ്രാധാന്യമാണ് മതത്തിൽ വ്യവസ്ഥയാക്കിയത്. അത് ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകളാണ് മതം പ്രഖ്യാപിച്ചത്. വാക്കുകൾക്കും വാഗ്ദാനങ്ങൾക്കും യാതൊരു വിലയുമില്ലാത്ത ഒരു കാലത്ത് കരാർ പാലനത്തിന്റെ ഉയർന്ന മൂല്യങ്ങളാണ് നബിﷺ ഉൽഘോഷിക്കുകയും പ്രയോഗിക്കുകയും ചെയ്തത്.
യുഹന്നക്കും അയലക്കാർക്കും സ്വതന്ത്രമായ ഒരു കരാർ തന്നെ പ്രവാചകൻﷺ എഴുതി നൽകി. അതിൽ അവരുടെ കപ്പലുകൾ കടന്നു പോകുന്നതിനുള്ള സ്വാതന്ത്ര്യം കൂടി എഴുതിയിട്ടുണ്ടായിരുന്നു. സിറിയ, യമൻ തുടങ്ങിയ പ്രവിശ്യകളിൽ നിന്നും അതുവഴി കടന്നു പോകുന്നവരെ ശല്യപ്പെടുത്തിയാൽ അവർക്കെതിരെ കർക്കശമായ ശിക്ഷയും പ്രഖ്യാപിച്ചു. ജുഹൈമു ബിൻ അസ്സൽതും(റ) ശുരഹ്ബീൽ ബിൻ ഹസന(റ)യുമാണ് നബിﷺക്ക് വേണ്ടി കരാറുകൾ എഴുതിയത്.
ആധുനിക രാഷ്ട്രീയ സമീപനങ്ങളിലുള്ള ഏതെല്ലാം നിയമങ്ങളും രീതികളുമാണ് അക്കാലത്ത് നബിﷺ പ്രയോഗിച്ചത് എന്ന് ഈ സംഭവങ്ങൾ മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
