Tweet 520

    Tweet 520
    November 16, 2023 • Thursday
    Post Header

    ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്. അനസ്(റ) പറയുന്നു. ഞങ്ങൾ നബിﷺയോടൊപ്പം തബൂക്കിലായിരുന്നു. അസാധാരണമായ ശോഭയോടെയും തെളിച്ചത്തോടെയും ഒരു ദിവസം സൂര്യനുദിച്ചു. മുമ്പൊരിക്കലും അങ്ങനെ ഒരു പ്രകാശവും തെളിച്ചവും കണ്ടിട്ടില്ല. അങ്ങനെയിരിക്കെ ജിബ്‌രീല്‍(അ) നബിﷺയുടെ അടുത്ത് വന്നു. നബിﷺ ജിബ്‌രീലി(അ)നോട് ചോദിച്ചു. എന്താണ് ഇന്നത്തെ സൂര്യോദയത്തിന് പ്രത്യേകമായ ഒരു ശോഭയും വെളിച്ചവും ഒക്കെ? അപ്പോൾ ജിബ്‌രീൽ(അ) പറഞ്ഞു. മദീനയിൽ മുആവിയത് ബിൻ മുആവിയ അൽ മുസനി(റ) എന്നയാൾ മരണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മേൽ നിസ്കരിക്കാൻ 70,000 മലക്കുകളെ അല്ലാഹു അയച്ചിരിക്കുന്നു. അല്ലയോ നബിﷺയെ അവിടുത്തേക്ക് അദ്ദേഹത്തിന്റെ മേൽ ഒന്ന് നിസ്കരിക്കാമോ? നബിﷺ പറഞ്ഞു, അതെ. നബിﷺ അതിനു വേണ്ടി പുറപ്പെട്ടു. ജിബ്‌രീലി(അ)ന്റെ കരങ്ങൾ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ കുന്നുകളും മലകളും ഇരുവശങ്ങളിലേക്കുമായി മാറി. നബിﷺയുടെ പിന്നിൽ 70,000 മലക്കുകൾ അണിനിന്നു. രണ്ടുനിരകളിലായിട്ടാണ് അവർ നിന്നത്. നിസ്കാരത്തിൽ നിന്ന് നബിﷺ വിരമിച്ചപ്പോൾ ജിബ്‌രീൽ(അ) ചോദിച്ചു. എന്തുകൊണ്ടാണ് ഇദ്ദേഹത്തിന് ഇത്ര വലിയ സ്ഥാനം ലഭിച്ചത്? അപ്പോൾ നബിﷺ പറഞ്ഞു. വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഇഖ്ലാസ് എന്ന അധ്യായത്തോട് അദ്ദേഹത്തിനുള്ള സ്നേഹം കൊണ്ടാണ്. അദ്ദേഹം അത് എല്ലായിപ്പോഴും പാരായണം ചെയ്യുമായിരുന്നു. ഇരുന്നും നിന്നുമൊക്കെ പതിവാക്കിയിരുന്നു. യാത്രയിലും അല്ലാത്തപ്പോഴും ഒന്നും മുടങ്ങിയിരുന്നില്ല.
    ലിസാനുൽ മീസാൻ എന്ന ഗ്രന്ഥത്തിൽ പറയുന്നു. പ്രവാചകത്വത്തിന്റെ അടയാളങ്ങളിൽ സുപ്രധാനമായ ഒന്നാണ് ഈ ഹദീസിൽ പരാമർശിച്ചത്. ഇതിന്റെ നിരവധി വേദന പരമ്പരകൾ പല വഴിയിലൂടെയും വന്നതുകൊണ്ട് സ്വീകാര്യമാണ്. ഇമാം നവവി(റ)യും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
    എത്രയോ മയിലുകൾക്ക് അകലെനിന്ന് മദീനയിൽ മരണപ്പെട്ട ജനാസയുടെ നേരിട്ടുള്ള നിസ്കാരത്തിന് നബിﷺ നേതൃത്വം നൽകുകയാണ്. അസാധാരണമായി അല്ലാഹു അനുവദിച്ചു കൊടുത്ത ഒരു അവസരമാണിത്. പ്രവാചകന്മാർക്ക് ഇങ്ങനെയും ഇതിലപ്പുറവും ഉള്ള നിരവധി അമാനുഷിക സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
    മുആവിയ(റ) എന്ന വ്യക്തി പതിവാക്കിയിരുന്ന അധ്യായത്തിന്റെ ഉള്ളടക്കം, അല്ലാഹുവിന്റെ ഏകത്വത്തെയും അവന്റെ വിശേഷണങ്ങളെയും പരാമർശിക്കുന്നതാണ്. തൗഹീദിന്റെ അടിസ്ഥാന നിയമങ്ങളെ പഠിപ്പിക്കുന്നതാണ്. ഖുർആനിന്റെ മൂന്നിലൊരു ഭാഗം എന്ന് വിശേഷിപ്പിക്കപ്പെട്ട അധ്യായം കൂടിയാണ് സൂറത്തുൽ ഇഖ്ലാസ്. പ്രസ്തുത അധ്യായം മൂന്നു പ്രാവശ്യം പാരായണം ചെയ്താൽ ഖുർആൻ മുഴുവനായും ഒരു പ്രാവശ്യം പാരായണം ചെയ്തതിന് തുല്യമായ പ്രതിഫലം ലഭിക്കും.
    നബിﷺയുടെ വ്യക്തിത്വത്തെയും ജീവിതത്തെയും കേവല സാധാരണമെന്ന് പ്രയോഗിക്കുന്നവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ ആവുകയില്ല. അസാധാരണത്വം ഏറെ നിറഞ്ഞ ഒരു വ്യക്തിത്വം ആകുമ്പോൾ മാത്രമേ പ്രവാചകൻ ആവുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. കാഴ്ചയും കേൾവിയും ശാരീരിക ഘടനയും സമീപന രീതിയും എല്ലാം ആ അസാധാരണത്വത്തെ ഉൾക്കൊള്ളുന്നു.
    പല സന്ദർഭങ്ങളിലും നബിﷺ പറഞ്ഞത് കാണാം. ഞാൻ കാണുന്നതുപോലെ നിങ്ങൾ കാണുകയും ഞാൻ അറിയുന്നതുപോലെ നിങ്ങൾ അറിയുകയും ചെയ്താൽ എന്നൊക്കെ. പ്രവാചകന്റെﷺ ജീവിതത്തിൽ പാലിച്ച ചില കാര്യങ്ങൾ, ഞങ്ങൾക്കും അങ്ങനെ ആയിക്കൂടെ എന്ന് ചോദിച്ചപ്പോൾ, ഇല്ല നിങ്ങൾക്കതിന് സാധ്യമല്ല എന്ന് പറയുകയും അസാധാരണമായും അഭൗമികമായും നബിﷺക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അവിടുന്ന് വിശദീകരിക്കുകയും ചെയ്തു.
    മലക്ക് ജിബ്‌രീലി(അ)ന്റെ സാന്നിധ്യവും സഹവാസവും സംഭാഷണവും ഇടപെടലും ഇതെല്ലാം തന്നെ അസാധാരണത്വത്തിന്റെ വലിയ ഒരു പ്രമാണമാണ്. നബിﷺ ചിലപ്പോൾ മലക്കിനൊപ്പം സഹവസിക്കുകയും മലക്കിനൊപ്പം സഞ്ചരിക്കുകയും, മറ്റു ചിലപ്പോൾ മലക്കിനെ പോലെ സഞ്ചരിക്കുകയും, മലക്കിനെ പോലെ സഹവസിക്കുകയും ഒക്കെ ചെയ്തത് നബി ചരിത്രത്തിൽ നമുക്ക് വായിക്കാൻ കഴിയും. പ്രവാചകത്വം എന്ന മഹാപദവിയുടെ വ്യാപ്തിയും മഹത്വവും ആത്മീയമാനങ്ങളോടെ ഉൾക്കൊള്ളുമ്പോൾ മാത്രമേ ഇവകളെല്ലാം ബോധ്യമാവുകയുള്ളൂ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...