
മുഹമ്മദ് ബിൻ ഉമർ(റ) ഉദ്ധരിക്കുന്നു. തബൂക്ക് മുന്നേറ്റത്തിന്റെ യാത്രയ്ക്കിടയിൽ ഒരു വഴിയിൽ വച്ച് ഒരു മഹാസർപ്പം നബിﷺയുടെ സംഘത്തിന്റെ യാത്ര മുടക്കി വഴിയിൽ പ്രത്യക്ഷപ്പെട്ടു. അസാധാരണമായ വലിപ്പവും വണ്ണവും ഉള്ള സർപ്പമായിരുന്നു അത്. ജനങ്ങളെല്ലാം ഭയവിഹ്വലരായി. ആ സർപ്പം പിന്നീട് നീങ്ങി നബിﷺക്ക് അഭിമുഖമായി നിന്നു. നബിﷺ വാഹനത്തിന്മേൽ ഇരുന്നുകൊണ്ട് അല്പനേരം അതിനെ അഭിമുഖീകരിച്ചു. ശേഷം, അത് ചുരുണ്ട് വഴിയിൽ നിന്ന് മാറി. അനുയായികൾ നബിﷺയുടെ അടുത്തേക്ക് വന്നു ചേർന്നു. അപ്പോൾ നബിﷺ ചോദിച്ചു. അല്ല ഇതെന്താണെന്ന് നിങ്ങൾക്കറിയുമോ. അവർ പറഞ്ഞു അല്ലാഹുവിനും അവന്റെ ദൂതനുംﷺ അറിയാം. എന്റെ പക്കൽ നിന്ന് ഖുർആൻ കേൾക്കാൻ വേണ്ടി വന്ന എട്ടു ജിന്നുകളിൽ പെട്ട ഒരു ജിന്നാണ് ഇത്. ശേഷം, നബിﷺ പറഞ്ഞു. അതാ ആ ജിന്ന് നിങ്ങൾക്ക് സലാം പറയുന്നുണ്ട്. നിങ്ങൾ അദ്ദേഹത്തിന് സലാം മടക്കൂ. സ്വഹാബികൾ ഒരുമിച്ച് ആ ജിന്നിനു അഭിവാദ്യം ചെയ്തു.
മുഹമ്മദ് നബിﷺ നിയോഗിക്കപ്പെട്ടത് കേവലം മനുഷ്യവർഗ്ഗത്തിന് മാത്രം മാർഗ്ഗദർശനം നൽകാനല്ല. ഭൂതവർഗ്ഗം അഥവാ ജിന്ന് എന്ന ഒരു വിഭാഗം കൂടിയുണ്ട്. അങ്ങനെ ഒരു വിഭാഗത്തിന്റെ സാന്നിധ്യം ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരെ പരാമർശിക്കുന്ന ഒരു അധ്യായം തന്നെ സ്വതന്ത്രമായി ഖുർആനിൽ കാണാം. ഭൂതവർഗ്ഗത്തിലും നല്ലവരും ചീത്ത ആളുകളുമുണ്ട്. മുഹമ്മദ് നബിﷺ പ്രബോധനവുമായി വന്നപ്പോൾ പ്രവാചകനിﷺൽ നിന്ന് ഖുർആൻ പഠിക്കാൻ വേണ്ടി ഒരുപറ്റം ജിന്നുകൾ മക്കയിൽ വച്ച് നബിﷺയെ സമീപിച്ചു. അവരുമായി നബിﷺ സഞ്ചരിച്ച സ്ഥലത്ത് ഇന്നും ഒരു പള്ളിയുണ്ട്. ആ പള്ളിയുടെ പേര് മസ്ജിദുൽ ജിന്ന് എന്നാണ്. അല്ലാഹുവിന്റെ പ്രത്യേക അടിമകളും അവന്റെ നിയമങ്ങൾക്ക് വിധേയപ്പെടേണ്ട ദാസന്മാരുമാണ് ജിന്നുകൾ. മനുഷ്യന്മാർ മണ്ണിൽ നിന്നാണ് പടക്കപ്പെട്ടതെങ്കിൽ ജിന്നുകൾ അഗ്നിയിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അവരിലും വിഭാഗങ്ങളും ഉപവിഭാഗങ്ങളും ഉണ്ട് എന്നും ഖുർആൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജിന്നുകളുമായി സംവദിക്കുകയും അവരെക്കുറിച്ച് നബിﷺ പരാമർശിക്കുകയും ചെയ്ത വേറെയും സംഭവങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്.
ഈ കാലയളവിലെ മറ്റൊരു സംഭവം കൂടി വായിക്കാം. യഅ്ലാ ബിൻ ഉമയ്യ(റ) ഉദ്ധരിക്കുന്നു. അദ്ദേഹത്തിന്റെ ഒരു പരിചാരകനും മുസ്ലിം സൈന്യത്തിലെ ഒരു പട്ടാളക്കാരനും തമ്മിൽ തർക്കത്തിൽ ആയി. ഒടുവിൽ പട്ടാളക്കാരൻ വേലക്കാരന്റെ കയ്യിൽ കടിച്ചു. വേലക്കാരൻ കൈവലിച്ചെടുത്തതും പട്ടാളക്കാരന്റെ ഒരു പല്ല് കൊഴിഞ്ഞു പോയി. ഒടുവിൽ രണ്ടുപേരും നബിﷺയുടെ അടുത്തെത്തി. ഞാനെന്റെ വേലക്കാരന്റെ അടുത്തുതന്നെ നിന്നു, എന്തായിരിക്കും നബിﷺ ഈ വിഷയത്തിൽ തീരുമാനിക്കുന്നത് എന്നറിയാൻ. നബിﷺ ചോദിച്ചു. ഒട്ടകം കടിക്കും പോലെ ഒരാൾ മറ്റൊരാളുടെ കൈ കടിക്കുമോ? അടുത്ത ആളോട് ചോദിച്ചു, ഒട്ടകം കടിക്കും പോലെ കടിക്കാൻ ഒരാൾ മറ്റൊരാളുടെ വായയിൽ കൈവെച്ചു കൊടുക്കുമോ? അവർ എന്റെ പല്ല് നഷ്ടപ്പെടുത്തിയതിനുള്ള പ്രായശ്ചിത്തം നബിﷺ ഒഴിവാക്കി.
ഒരു വിഷയത്തിൽ തിരുനബിﷺ ഇടപെട്ടതിന്റെ ഉദാഹരണമാണിത്. വൈകാരികമായി ഉയർത്തി കാട്ടേണ്ട ഒരു വിഷയത്തെ മാനുഷികമായ ചില വിചാരങ്ങളിലൂടെ രമ്യമായി പരിഹരിക്കുകയാണ്. അപരനെ കടിക്കുന്നത് മനുഷ്യരുടെ സ്വഭാവമല്ലെന്നും. ഒരാൾ കടിക്കപ്പെട്ടാൽ വേഗം കൈ വലച്ചെടുക്കുക സ്വാഭാവികമാണെന്നും അതുവഴി നഷ്ടപ്പെട്ട പല്ലിന് നഷ്ടപരിഹാരം ചോദിക്കാൻ ന്യായമില്ലെന്നും അങ്ങനെ കുറഞ്ഞ വാചകങ്ങളിൽ ഒരുപാട് ആശയങ്ങളെ നബിﷺ അനുചരന്മാർക്ക് പഠിപ്പിച്ചു കൊടുത്തു.
തബൂക്ക് യാത്രാ വേളയിലെ ഒരു ചെറിയ അധ്യായം കൂടി പരാമർശിച്ചു പോകാം. സുഹൈൽബിൻ ബൈളാ(റ) എന്ന ആളെ നബിﷺ തബൂക്ക് ദിവസത്തിൽ വാഹനത്തിന്മേൽ സഹയാത്രികൻ ആക്കിയിരുത്തി. യാത്രാ സംഘത്തിൽ വച്ചുതന്നെ മൂന്നുപ്രാവശ്യം ഉറക്കെ നബിﷺ വിളിച്ചു, യാ സുഹൈൽ(റ) അല്ലയോ സുഹൈലേ എന്ന്. യാത്രാ സംഘത്തിന് മുഴുവനും ഉള്ള ഒരു ഉണർത്തൽ ആയിരുന്നു അത്. അത് അവർക്കെല്ലാം ബോധ്യപ്പെടുകയും ചെയ്തു. മൂന്നുപ്രാവശ്യം നബിﷺ ആവർത്തിച്ചു വിളിച്ചപ്പോൾ ഓരോ വിളിക്കും യാ ലബ്ബൈക് യാ റസൂലല്ലാഹ്… എന്ന് സുഹൈൽ(റ) ഉത്തരം ചെയ്തു. നബിﷺയോടൊപ്പം സഞ്ചരിച്ചിരുന്ന എല്ലാവരും ഒത്തുചേർന്ന് നിന്നു. നബിﷺ അവരോട് ഇങ്ങനെ പറഞ്ഞു. അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും ബോധ്യത്തോടുകൂടി പ്രഖ്യാപിക്കുന്ന ആർക്കും അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു. ഇമാം അഹ്മദും(റ) ത്വബ്രാനി(റ)യും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
