Tweet 509

    Tweet 509
    November 5, 2023 • Sunday
    Post Header

    ഇബ്നു മസ്ഊദ് (റ) ഒപ്പം കരുതിയിരുന്ന കഫൻ പുടവ പുറത്തെടുത്തു.അബൂദർ അൽ ഗിഫാരി(റ)യുടെ മരണാനന്തര ചടങ്ങുകൾ ആ യാത്ര സംഘം നിർവഹിച്ചു. മഹാനവർകളുടെ കുടുംബത്തെയും കൂട്ടി മദീനയിലേക്ക് തിരിച്ചു. ഉസ്മാൻ ബിൻ അഫാൻ (റ)ആയിരുന്നുവല്ലോ അന്നത്തെ ഖലീഫ. മഹാനവർകൾ ആ കുടുംബത്തെ ഹൃദ്യമായി സ്വീകരിച്ചു. അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു.
    പ്രവാചകരുടെ മുന്നറിയിപ്പുകളുടെ പുലർച്ച പല സംഭവങ്ങളിലും വായിച്ചത് പോലെ അബൂദർ അൽ ഗിഫാരി(റ)യുടെ സംഭവത്തിലും വ്യക്തമാണ്. വരാനുള്ള സംഭവങ്ങൾ കൃത്യമായി പറയുകയും കാലങ്ങൾക്കുശേഷം അത് സത്യമായി പുലരുകയും അതിനു സാക്ഷിയാവാൻ നിയോഗം ലഭിക്കുകയും ചെയ്ത സ്വഹാബികളുടെ സാക്ഷ്യങ്ങൾ കൂടിയാണ് ഇത്.
    തബൂക്ക് സംഭവത്തോട് ചേർന്ന് നിരവധി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു അധ്യായത്തിലേക്ക് നമുക്ക് കടക്കാം. ഈ അധ്യായത്തിലെ കഥാപാത്രം അബൂ ഖൈസമ (റ) എന്ന സ്വഹാബിയാണ്. നബി(സ) തബൂക്കിലേക്ക് പുറപ്പെട്ട ശേഷം അദ്ദേഹം വീട്ടിലേക്ക് വന്നു. നല്ല ചൂടുള്ള ദിവസം. അന്തരീക്ഷം തിളച്ചു പഴുത്തിരിക്കുന്നു. പുറത്തിറങ്ങി സഞ്ചരിക്കാൻ തന്നെ ആളുകൾക്ക് പ്രയാസമാണ്. പക്ഷേ അദ്ദേഹം തന്റെ തോട്ടത്തിലേക്ക് വന്നപ്പോൾ വളരെ സുന്ദരമായ പരിസരം. നല്ല തണുത്ത വെള്ളം. നല്ല മരത്തണലിൽ ഒരുക്കിയ കൂടാരങ്ങൾ. തന്റെ രണ്ടു ഭാര്യമാരും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി കാത്തിരിക്കുന്നു. ഈ തണുപ്പും തണലും കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. തിരുനബി(സ) ചുട്ടുപൊള്ളുന്ന മണൽ പരപ്പിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. മണൽ കാട്ടിലൂടെ തബൂക്കിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ ഞാൻ എങ്ങനെയാണ് ഈ തണലും തണുപ്പും ആസ്വദിച്ച് ഇവിടെ കഴിയുക. എനിക്കെങ്ങനെയാണ് ഇവിടെ സമാധാനത്തോടെ കഴിഞ്ഞുകൂടാൻ ആവുക. ഇല്ല ഞാൻ പുറപ്പെടുകയാണ്. അദ്ദേഹം വീട്ടുകാരോട് പറഞ്ഞു. തിരുനബി(സ)യോടൊപ്പം എത്തിച്ചേരാതെ എനിക്കിനി സമാധാനം ആവില്ല. ഞാൻ പോവുകയാണ്. അദ്ദേഹം തന്റെ വാഹനത്തിന്റെ അടുത്തേക്ക് എത്തി. ഭാര്യമാർ യാത്രയ്ക്ക് വാഹനത്തെ ശുദ്ധീകരിച്ചു കൊടുത്തു. തിരുനബി(സ) സഞ്ചരിച്ച വഴി തേടി അദ്ദേഹം യാത്ര ആരംഭിച്ചു. എവിടെ വച്ചായിരിക്കും നബി(സ)യോടൊപ്പം കൂടാൻ കഴിയുക. അങ്ങനെ ആലോചിച്ചുകൊണ്ട് അതിവേഗം മുന്നോട്ടു നീങ്ങി. യാത്രാമധ്യേ ഉമൈർ ബിൻ വഹബ് അൽ ജുമഹിയെ കണ്ടുമുട്ടി. അദ്ദേഹവും നബി(സ)യോടൊപ്പം ചേരാൻ യാത്ര ചെയ്യുകയായിരുന്നു. രണ്ടാളും ചങ്ങാത്തം കൂടി യാത്ര തുടർന്നു. തബൂക്കിലെത്തിയപ്പോഴാണ് നബി(സ)യോടൊപ്പം ചേരാൻ ആയത്. ദൂരെ നിന്നുള്ള ഒരു യാത്രികനെ നബി(സ)യുടെയും അനുയായികളുടെയും ദൃഷ്ടിയിൽപ്പെട്ടു. സ്വഹാബികൾ നബി(സ)യോട് പറഞ്ഞു. അതാ അവിടെ നിന്ന് ആരോ വരുന്നുണ്ടല്ലോ. ആളെ വ്യക്തമാകാത്ത ആ ദൂരത്തേക്ക് നോക്കി നബി (സ)പറഞ്ഞു. അത് അബൂഖൈസമ (റ) ആയിരിക്കട്ടെ. അല്പം കഴിഞ്ഞപ്പോൾ അനുയായികൾ ആവേശത്തോടെ വിളിച്ചു പറഞ്ഞു. അത് അബൂ ഖൈസമ (റ) തന്നെയാണ്. അപ്പോഴേക്കും അദ്ദേഹം നബി (സ) യുടെ അടുത്ത് എത്തി. സന്തോഷത്തോടെ നബി(സ) അദ്ദേഹത്തെ സ്വീകരിച്ചു. അനുഗ്രഹങ്ങൾ നേർന്ന് പ്രാർത്ഥന നിർവ്വഹിച്ചു.അബൂ ഖൈസമ (റ)യുടെ യഥാർത്ഥ നാമം മാലിക് ബിനു ഖൈസ് എന്നായിരുന്നു.
    നബി(സ) യുടെ സ്വീകരണം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. സൗകര്യങ്ങൾ വിട്ട് നബിയോടൊപ്പം ചേർന്നതിൽ അദ്ദേഹം സന്തോഷിച്ചു. തന്റെ തീരുമാനം നന്നായി എന്ന് അദ്ദേഹം ആശ്വസിച്ചു. ശേഷം അദ്ദേഹം ഇങ്ങനെ പാടി.
    ലമ്മാ റഅയ്തുന്നാസ ഫിദ്ദീനി നാഫഖൂ….
    “ജനങ്ങളിൽ ചിലർ കപടന്മാരായപ്പോൾ
    പരിശുദ്ധ നബി(സ)യുടെ ചാരത്ത് ഞാനെത്തി
    ആ തിരു കരങ്ങൾ കവർന്നു ഞാൻ അംഗമായ്
    നബി(സ)യോട് ചേർന്നതിൽ പിന്നെ ഞാൻ തെറ്റുകൾ-
    ഒന്നുമേ ചെയ്യാതെ നല്ലപോൽ ജീവിച്ചു.
    തണലും തണുപ്പുമുപേക്ഷിച്ചു ഞാൻ വന്നു.
    നബി(സ)യോട് ചേർന്നതിൽ ഏറെ സംതൃപ്തനായ്”
    ഒരു സത്യവിശ്വാസിയിൽ ഉണർന്ന വീണ്ടു വിചാരത്തെയാണ് ഈ സംഭവം നമുക്ക് പകർന്നു തരുന്നത്. തിരുനബി(സ)യോടുള്ള സ്നേഹം എത്രമേൽ അവരെ ആഴത്തിൽ സ്വാധീനിച്ചിരുന്നു എന്നും ഈ കഥ നമ്മോട് പറഞ്ഞു തരുന്നു. വിശുദ്ധ ഖുർആനിലെ അൽ അഅറാഫ് അധ്യായത്തിലെ 21 ആം സൂക്തത്തിന്റെ ആശയം പോലെയാണ് അബൂ ഖൈസമ (റ)യുടെ സംഭവം ചരിത്രം രേഖപ്പെടുത്തിയത്. മേൽ സൂക്തത്തിന്റെ ഉള്ളടക്കം ഇങ്ങനെ വായിക്കാം.” പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ഭക്തിയുള്ളവരെ ബാധിച്ചാല്‍ പെട്ടെന്നുതന്നെ അവര്‍ അതേക്കുറിച്ച് ബോധവാന്മാരായിത്തീരുന്നു. അപ്പോഴവര്‍ തികഞ്ഞ ഉള്‍ക്കാഴ്ചയുള്ളവരായി മാറും.”
    أللهم صل على سيدنا محمد وعلى آله وصحبه وسلم

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...