Tweet 479

    Tweet 479
    October 6, 2023 • Friday
    Post Header

    നമുക്ക് കഅ്ബയുടെ മുറ്റത്തേക്ക് തന്നെ നീങ്ങാം. മക്കാ ദിവസം മധ്യാഹ്ന നിസ്കാരത്തിന്റെ സമയമായി. നബിﷺ ബിലാലി(റ)നെ വിളിച്ചു. കഅ്ബയുടെ മുകളിൽ കയറി വാങ്ക് കൊടുക്കാൻ പറഞ്ഞു. മുശ്‌രിക്കുകളെ ഏറ്റവും പ്രകോപിപ്പിക്കുന്ന ഒരു കാര്യമായിരുന്നു അത്. കാരണം, ബിലാലി(റ)ന്റെ ഇന്നലകളിലെ പീഡനങ്ങൾ അവഗണനയുടെയും ആഢ്യത്വത്തിന്റെയും ഇടയിലുള്ള സമരമായിരുന്നു. വൈജാത്യങ്ങൾക്കപ്പുറം മാനുഷിക മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു മാനവിക സന്ദേശപ്രഖ്യാപനം കൂടിയായിരുന്നു അത്. കഅ്ബയുടെ പരിസരത്തുള്ള പർവതങ്ങളുടെ മുകളിൽ നിന്ന് ഖുറൈശികൾ രംഗം വീക്ഷിച്ചു കൊണ്ടിരുന്നു. അവർക്കത് ഉൾക്കൊള്ളാവുന്ന കാര്യമായിരുന്നില്ല. ചിലർ അപ്പോൾ തന്നെ പർവത മുഖത്തുനിന്ന് ഒഴിഞ്ഞു മാറിനിന്നു. ഈ രംഗത്തെക്കുറിച്ച് പലരും പലതും പറഞ്ഞുകൊണ്ടിരുന്നു. അബൂ സുഫിയാൻ പറഞ്ഞു. “ഞാൻ ഇതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. ഞാനെന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ ഈ ചരൽക്കല്ലുകൾ തന്നെ എന്നോട് പ്രതികരിക്കും “. ഖുറൈശികളിൽ നിന്ന് മരണപ്പെട്ടുപോയ പലരുടെയും പേരുകൾ എടുത്തു പറഞ്ഞുകൊണ്ട് അവരുടെ ബന്ധുക്കൾ പറഞ്ഞു. ഇങ്ങനെയൊരു രംഗം കാണുന്നതിനു മുമ്പ് അവർ മരണപ്പെട്ടു പോയത് നന്നായി എന്ന് ! അത്രമേൽ ഉച്ചനീചത്വങ്ങളിൽ അടിമപ്പെട്ടവരായിരുന്നു അവർ. ഹാരിസും ബനൂ സഅദ് ബിൻ അൽ ആസിലെ പല പ്രമുഖരും ഈ രംഗത്തെ വിമർശിച്ചുകൊണ്ട് സംസാരിച്ചു. ഹകം ബിൻ അൽ ആസ് പറഞ്ഞു. “ബനൂ ജുമഹിലെ അടിമ അബൂത്വൽഹയുടെ കെട്ടിടത്തിന് മുകളിൽ കയറി ഉച്ചത്തിൽ വിളിച്ചു പറയുന്നത് ഒരു മഹാ സംഭവം തന്നെ ! ”
    കമന്റുകൾ പാസാക്കിയ ഓരോരുത്തരുടെയും വർത്തമാനങ്ങളൊന്നൊഴിയാതെ ജിബ്‌രീല്‍ (അ) നബിﷺക്ക് അറിയിച്ചു കൊടുത്തു. നബിﷺ അവരുടെയിടയിലേക്ക് കടന്നു ചെന്നു. അവരുടെ വർത്തമാനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അവർക്ക് മറുപടി പറഞ്ഞു. അവരാകെ അദ്‌ഭുത സ്തബ്ദരായി. അഭൗതികമായ മാർഗത്തിലൂടെയല്ലാതെ മറ്റൊരു വഴിക്കും പ്രവാചകൻﷺ ഇതൊന്നും അറിയാൻ സാധ്യതയില്ലെന്ന് അവർക്ക് ബോധ്യമായി. അവരിൽ ഭൂരിഭാഗവും പരസ്യമായി ഇസ്‌ലാം സ്വീകരിച്ചു.
    അടിമക്കമ്പോളത്തിൽ അടിച്ചമർത്തപ്പെട്ടിരുന്ന ബിലാലി(റ)നെ മക്കാ വിജയത്തിന്റെ ആധികാരിക വിളംബരത്തിന് നിയോഗിക്കുമ്പോൾ പ്രവാചകർﷺക്ക് അഭിമാനമേ ഉണ്ടായിരുന്നുള്ളൂ. മൂല്യങ്ങളെ സ്ഥാപിക്കാനും ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാനും വന്ന നബിﷺ അത് സാധ്യമാക്കിയതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഇത്. പ്രവാചകരുﷺടെ ഏതു നീക്കങ്ങൾക്കും സാധാരണ ഒരു ഭരണാധികാരിക്കോ പോരാളിക്കോ യോദ്ധാവിനോ ഉണ്ടാകാറുള്ള ഒരു വിചാരവും ഉണ്ടായിരുന്നില്ല. അല്ലാഹു ഏൽപ്പിച്ച ദൗത്യം നിർവഹിക്കുകയും നന്മകളെ സ്ഥാപിക്കുകയും അല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ലെന്നതാണ് യാഥാർഥ്യം.
    സാധാരണ വ്യക്തി ചരിത്രങ്ങൾ വായിക്കുന്ന മാനദണ്ഡങ്ങൾ വച്ചുകൊണ്ടല്ല പ്രവാചക ചരിത്രം വായിക്കേണ്ടത്. പ്രാഥമിക ബുദ്ധിയിൽ നമുക്ക് തോന്നുന്ന ന്യായങ്ങൾ വച്ചുകൊണ്ടല്ല പ്രവാചകരുﷺടെ നടപടിക്രമങ്ങളെ വിലയിരുത്തേണ്ടത്. കേവലമായ മാനുഷിക ചിന്തയിൽ നിന്ന് രൂപപ്പെട്ടുവന്ന നിയമങ്ങളെ സ്ഥാപിച്ചെടുക്കാൻ വേണ്ടിയല്ല പ്രവാചകൻﷺ മുന്നോട്ടുവന്നത്. കാലാതിവർത്തിയായ നിയമങ്ങളുടെ അധികാരി, പ്രപഞ്ചാധിപൻ ഏൽപ്പിച്ച നിയമക്രമങ്ങളെ പാലിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനുമാണ് നബിﷺ പരിശ്രമിച്ചുകൊണ്ടിരുന്നത്. ഏൽപ്പിക്കപ്പെട്ട ദൗത്യം പൂർത്തിയായപ്പോൾ ഞാനിതാ യാത്രയാകുന്നു എന്ന് മനസ്സു തുറന്നു പറഞ്ഞുകൊണ്ടാണ് അവിടുന്ന് ലോകത്തോട് യാത്ര ചോദിച്ചത്.
    പ്രവാചകൻ പ്രവാചകത്വം എന്നീ സങ്കേതങ്ങളെ കൃത്യമായി മനസ്സിലാക്കി കൊണ്ടുവേണം ഇസ്‌ലാമിക നിയമങ്ങളുടെ പ്രാഥമിക പാഠങ്ങളെ പരിശോധിക്കേണ്ടത്. അങ്ങനെ വരുമ്പോഴാണ് പ്രവാചക അധ്യാപനങ്ങളുടെ സാങ്കത്യവും പ്രായോഗികതയും സമകാലിക സംവാദങ്ങളോടുള്ള യോജിപ്പും വിയോജിപ്പും ഒക്കെ ബോധ്യമാകുന്നത്.
    മക്ക ജയിച്ചടക്കിയതിൽപ്പിന്നെ വിശ്രമിക്കുകയായിരുന്നില്ല തിരുനബിﷺ. നിർമാണാത്മകമായ പല വിചാരങ്ങളിലേക്കും അവിടുന്ന് കടന്നു. ഇനിയും പ്രതിരോധിക്കേണ്ട ചില ശത്രുസങ്കേതങ്ങളെ തിരിച്ചറിഞ്ഞു. ആവശ്യമായ സൈനിക പ്രതിരോധങ്ങൾക്കും നീക്കങ്ങൾക്കും ചുക്കാൻ പിടിച്ചു. ഇനിയൊരിക്കലും മക്ക അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ആവശ്യമായ അനുബന്ധ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചു.
    പരിഷ്കരണങ്ങളുടെ ആദ്യപടി എന്നോണം ഹറമിന്റെ അതിർത്തികളെ കൃത്യമായി ഒരിക്കൽ കൂടി അടയാളപ്പെടുത്തി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...