
ഇമാം ഇബ്നു അസാക്കിർ (റ) ഉദ്ധരിക്കുന്നു. കഅ്ബയുടെ പരിസരത്തിരുന്ന് കൊണ്ട് അബൂ സുഫിയാൻ സ്വയം പറഞ്ഞു. “എന്തുകൊണ്ടാണ് മുഹമ്മദ് നബിﷺ നമ്മെ മറികടക്കുന്നത് ?” അപ്പോഴേക്കും നബിﷺ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു. “അല്ലാഹുവിനെക്കൊണ്ടാണ് ഞാൻ നിങ്ങളെ മറികടന്നത് “. ആരോടും പങ്കുവയ്ക്കാത്ത തന്റെ ആത്മഗതം. മുഹമ്മദ് നബിﷺ എങ്ങനെ അറിഞ്ഞു! അദ്ഭുതപ്പെട്ടു. ഒരു മുഖവുരയുമിരു ചോദ്യവുമില്ലാതെയായിരുന്നല്ലോ നബിﷺ മറുപടി പറഞ്ഞത്. ഇത്രയുമായപ്പോൾ അബൂസുഫിയാൻ ഇങ്ങനെ പറഞ്ഞു. “അവിടുന്ന് അല്ലാഹുവിന്റെ ദൂതനാﷺണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു “.
അബൂ സുഫിയാൻ തന്റെ ഭാര്യ ഹിന്ദുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് ഇബ്നു അബ്ബാസ്(റ)ന്റെ നിവേദനത്തിൽ ഇങ്ങനെയാണുള്ളത്. കഅ്ബയെ പ്രദർശനം വയ്ക്കുന്ന നേരത്ത് നബിﷺ അബൂസുഫിയാനെ ക്കണ്ടു. ഉടനെ അദ്ദേഹത്തോട് ചോദിച്ചു. “നിങ്ങളും ഭാര്യ ഹിന്ദുമായി ഇങ്ങനെയൊക്കെയുള്ള സംഭാഷണങ്ങൾ നടന്നില്ലേ?” അപ്പോൾ അബൂസുഫിയാൻ പറഞ്ഞു. “അവൾ എന്റെ സംഭാഷണങ്ങളും രഹസ്യങ്ങളുമൊക്കെപ്പറഞ്ഞുവല്ലേ? അവളെ ഞാൻ ഇങ്ങനെയൊക്കെ ചെയ്യും”. അഥവാ വെറുതെ വിടില്ലെന്ന് സാരം. ത്വവാഫ് കഴിഞ്ഞപ്പോൾ നബിﷺ വീണ്ടും അബൂസുഫിയാനെക്കണ്ടു. അപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. “നല്ല ഭാര്യ, നിങ്ങളുടെ രഹസ്യം ഒന്നും പുറത്തു പറഞ്ഞിട്ടില്ല. അതുകൊണ്ട് അവളോട് നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല “. അപ്പോൾ അബൂസുഫിയാൻ പറഞ്ഞു, “അവിടുന്ന് അല്ലാഹുവിന്റെ ദൂതൻﷺ ആണെന്ന് ഞാൻ വിശ്വസിക്കുന്നു “.
ചുരുക്കത്തിൽ തിരുനബിﷺയുടെ പ്രവാചകത്വത്തെ അംഗീകരിക്കാനുള്ള നിരവധി പ്രമാണങ്ങൾ അബൂസുഫിയാന് ലഭിച്ചുവെങ്കിലും പല കാരണങ്ങളാലും അദ്ദേഹത്തിന് അതുൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. നേരിട്ട് തന്നെ മുന്നിൽ പ്രമാണങ്ങൾ തെളിയുകയും, അനിഷേധ്യമാം വിധം അത് ബോധ്യപ്പെടുകയും ചെയ്തപ്പോൾപ്പിന്നെ വിശ്വസിക്കുകയല്ലാതെ നിർവാഹമുണ്ടായില്ല. സമർഥനും ബുദ്ധിമാനും സൈനിക മേധാവിയുമൊക്കെയായിരുന്ന അദ്ദേഹത്തിന് ഒടുവിൽ യാഥാർഥ്യങ്ങളെ അംഗീകരിക്കേണ്ടി വന്നു. അദ്ദേഹം സ്വഹാബിയായി.
മക്ക ജയിച്ചടക്കിയതിനെത്തുടർന്ന് വിശ്വാസികൾ ആഘോഷപൂർവം താമസിച്ചുവരുകയായിരുന്നു. ഓരോ നിമിഷവുമെന്നപോലെ മക്കയിലെ അവിശ്വാസികൾ ഇസ്‌ലാമിലേക്ക് വന്നു. കൊടിയ ശത്രുതയിൽക്കഴിഞ്ഞവർ ഉറ്റ ചങ്ങാതിമാരായി. ആയുധങ്ങൾ കൊണ്ട് കൊമ്പു കോർത്തിരുന്നവർ ഹൃദയം തുറന്നു ആലിംഗനം ചെയ്തു തുടങ്ങി. കണ്ണെടുത്താൽ കണ്ടുകൂടാത്തവർ ഇമ വെട്ടുന്ന സമയം പോലും വിട്ടിരിക്കാൻ കഴിയാത്തവരായി മാറി.
മക്കയിൽ വച്ച് നബിﷺയോട് ഉടമ്പടി ചെയ്യാൻ വന്ന രംഗം ഇമാമുകൾ നിവേദനം ചെയ്യുന്നതിങ്ങനെയാണ്. “മക്ക വിജയവേളയിൽ നിരവധി ആളുകൾ നബിﷺയോട് ഉടമ്പടി ചെയ്യാൻ വന്നു. അല്ലാഹു ഏകനാണെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ പ്രവാചകനാണെന്നും അവർ തുറന്നു പ്രഖ്യാപിച്ചു. വിശ്വാസത്തിന്മേൽ നബിﷺയോട് കരാർ ചെയ്തു. പ്രായഭേദമന്യേ എല്ലാവരും തിരുസവിധത്തിൽ വന്നുചേർന്നു. എല്ലാ വിധേനയും നബിﷺയെ അനുസരിക്കാമെന്ന് അവർ തുറന്നു സമ്മതിച്ചു. പുരുഷന്മാരുമായുള്ള കരാറിനു ശേഷം സ്ത്രീകൾ കരാർ വാചകങ്ങൾ ഏറ്റുചൊല്ലി. പുരുഷന്മാർ ഓരോരുത്തരും കരം കവർന്നാണ് ഉടമ്പടി ചെയ്തതെങ്കിൽ, സ്ത്രീകൾക്ക് പ്രവാചകരുﷺടെ ശബ്ദം കേട്ട് സമ്മതം പ്രഖ്യാപിച്ചാൽ മതിയായിരുന്നു. അന്യസ്ത്രീ പുരുഷന്മാർ തമ്മിൽ ഹസ്തദാനം ഇസ്‌ലാം അനുവദിച്ചിട്ടില്ല. അബൂസുഫിയാന്റെ ഭാര്യ ഹിന്ദും സത്യവിശ്വാസം പ്രഖ്യാപിച്ചു. കരാർ വാചകങ്ങളിൽ മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും തുടങ്ങിയുള്ള കാര്യങ്ങൾ കൂടി ചേർത്തു പറഞ്ഞിരുന്നു. അപ്പോൾ ഭർത്താവായ അബൂസുഫിയാനിൽ നിന്ന് അദ്ദേഹമറിയാതെ താനെടുത്ത സ്വത്തുക്കളെക്കുറിച് ഹിന്ദ് സൂചിപ്പിച്ചു. വ്യഭിചരിക്കുകയില്ലെന്ന് കരാർ ചെയ്യാൻ പറഞ്ഞപ്പോൾ അദ്ഭുതത്തോടെ അവർ ചോദിച്ചു. സ്വതന്ത്രയായ ഒരു സ്ത്രീ വ്യഭിചരിക്കുമോ എന്ന്. അടിമ സ്ത്രീകളൊക്കെ ചെയ്യുന്ന കാര്യമല്ലേ അതൊക്കെ എന്നായിരുന്നു അവർ ഉദ്ദേശിച്ചത്.
കുട്ടികളെ വധിച്ചു കളയരുത് എന്ന് ഉടമ്പടി ചെയ്യാൻ പറഞ്ഞപ്പോൾ ചെറുപ്പത്തിൽ ഞങ്ങൾ അവരെ വളർത്തുകയും വലുതായപ്പോൾ ഞങ്ങൾ വധിച്ചു കളയുകയും ചെയ്തുവല്ലോ എന്നവരിൽ ചിലർ പറഞ്ഞു. നബിﷺയും ഉമറും(റ) അത് കേട്ട് ചിരിച്ചു. ആരെക്കുറിച്ചും ആരോപണങ്ങൾ പറയരുതെന്നും അല്ലാഹുവിന്റെ വിധിവിലക്കുകളെ ലംഘിക്കരുതെന്നും കൂട്ടിച്ചേർത്ത് കരാർ വാചകങ്ങൾ പൂർത്തീകരിച്ചു.
ബീവി ആഇശ (റ) നിവേദനം ചെയ്യുന്നു. നബിﷺ ഒരിക്കലും ഒരന്യസ്ത്രീയുടെ കരം സ്പർശിച്ചിട്ടില്ല. ഭാര്യമാരുടെയോ വിവാഹബന്ധം നിഷിദ്ധമായവരുടെയോ അല്ലാതെ ഒരു സ്ത്രീയുടെയും ശരീരഭാഗം ഒരിക്കലും നബിﷺ സ്പർശിച്ചിട്ടേയില്ല. ഉടമ്പടിയുടെ സമയങ്ങളിൽ പോലും വാചകങ്ങൾ ചൊല്ലിക്കൊടുക്കുകയല്ലാതെ ഹസ്തദാനം നടത്തിയിട്ടില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
