Tweet 477

    Tweet 477
    October 4, 2023 • Wednesday
    Post Header

    നബിﷺ കഅ്ബാലയം പ്രദക്ഷിണം ചെയ്തു. ശേഷം സഫ കുന്നിന്റെ അടുത്തേക്കെത്തി. കഅ്ബാലയം കാണുന്ന വിധത്തിൽ അതിന്റെ ഉച്ചിയിലേക്ക് കയറി കൈകളുയർത്തി. അല്ലാഹുവിനെ സ്തുതിച്ചു. അല്ലാഹുവിന്റെ മഹത്വങ്ങൾ വാഴ്ത്തി. ഏറെനേരം അല്ലാഹുവോട് പ്രാർഥിച്ചു. മദീനയിൽ നിന്ന് വന്ന അനുയായികൾ അഥവാ, അൻസ്വാരികൾ താഴ്‌വരയിൽ നിന്നു. അവരിൽ ആരോ അടുത്തുള്ളവരോട് പറഞ്ഞു. “ജന്മദേശത്തോടുള്ള സ്നേഹവും, ഉറ്റവരോടുള്ള അനുകമ്പയും പ്രവാചകനെﷺ സ്വാധീനിച്ചിരിക്കുന്നു “. അഥവാ ജന്മനാട്ടിലേക്കും കുടുംബക്കാരിലേക്കും തിരിച്ചെത്തിയ തിരുനബിﷺ ഇനി മദീനയിലേക്കുണ്ടാവില്ല എന്ന വിചാരത്തിൽ നിന്നായിരുന്നു ആ വർത്തമാനം. അല്ലാഹുവിൽ നിന്നുള്ള സന്ദേശപ്രകാരം ആ സംഭാഷണം നബിﷺ അറിഞ്ഞു. അൻസ്വാരികളെ അഭിസംബോധനം ചെയ്തു. നിങ്ങൾ അങ്ങനെ പറഞ്ഞോ എന്ന് അവരോട് അന്വേഷിച്ചു. അവർ അത് സമ്മതിച്ചു. അല്ലാഹുവിൽ നിന്ന് സന്ദേശം അവതരിക്കുന്ന നേരം അവരിലാരുടെയും ഇമകൾ നബിﷺയുടെ നേരെ ഉയർന്നില്ല. അപ്പോൾ അവർക്ക് നബിﷺയെ നോക്കാൻ നാണമായിരുന്നു. അല്ലാഹുവിന്റെ ദൂതർﷺ വിശദീകരിച്ചു. “ഞാൻ അല്ലാഹുവിലേക്കും നിങ്ങളിലേക്കുമാണ് പലായനം ചെയ്ത് എത്തിയത്. നിങ്ങളുടെ ജീവിതമാണ് ജീവിതം. നിങ്ങളുടെ മരണമാണ് മരണം “. അഥവാ എപ്പോഴും നിങ്ങളോട് ഒപ്പം ഉണ്ടാകുമെന്ന സൂചന നബിﷺ നൽകി. അൻസ്വാരികളുടെ കണ്ണുകൾ ഒലിച്ചു, കവിളുകൾ നനഞ്ഞു. നബിﷺയെ ലഭിക്കാനുള്ള ആർത്തികൊണ്ട് പറഞ്ഞുപോയതാണെന്ന് അവർ ഉപായം ബോധിപ്പിച്ചു. അല്ലാഹുവും റസൂലുംﷺ നിങ്ങളുടെ കാരണം സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞ് നബിﷺ അവരെ ആശ്വസിപ്പിച്ചു.
    അൻസ്വാരികളായ മദീനക്കാർക്ക് നബിﷺയോടുള്ള താല്പര്യവും സ്നേഹവും തിരിച്ച് നബിﷺക്ക് അവരോടുള്ള കടപ്പാടും ബോധ്യപ്പെടുത്തുന്നതായിരുന്നു സംഭാഷണം. നബിﷺ ഇനി മക്കയിൽത്തന്നെ കൂടിപ്പോകുമോ എന്നതായിരുന്നു അവരെ വേവലാതിപ്പെടുത്തിയത്. നബിﷺയില്ലാത്ത മദീനയിൽ ഞങ്ങളെങ്ങനെ താമസിക്കും എന്നതായിരുന്നു അവരെ നൊമ്പരപ്പെടുത്തിയത്. അവരുടെ നിഷ്കളങ്കമായ സ്നേഹവും തങ്ങളോടുള്ള താല്പര്യവും നബിﷺ അംഗീകരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
    കഅ്ബാലയത്തിന്റെ പരിസരത്തു തന്നെ നബിﷺ വീണ്ടും അനുയായികൾക്കൊപ്പം നിലകൊണ്ടു. മക്ക ജയിച്ചടക്കിയ ദിവസം സ്വഹാബികൾ ഏറെനേരം വ്യത്യസ്ത ആരാധനകളിൽ കഅ്ബയുടെ പരിസരത്ത് കഴിഞ്ഞു കൂടി. ഈ സമയത്ത് അബൂസുഫിയാനും നബിﷺയും തമ്മിൽ നടന്ന ചില സംഭാഷണങ്ങളും സമീപനങ്ങളും വ്യത്യസ്ത ഗ്രന്ഥങ്ങളിലുണ്ട്. അബൂസുഫിയാൻ എപ്പോഴാണ് ഇസ്‌ലാം പ്രഖ്യാപിച്ചത് എന്നതിലുള്ള അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ട് വേണം ഇത് വായിക്കാൻ. മക്കാ വിജയത്തിന്റെ തലേദിവസമാണെന്നും അതല്ല, നബിﷺയും അനുയായികളും മക്കയിലേക്ക് പ്രവേശിക്കുമ്പോൾ ആയിരുന്നുവെന്നും അതുമല്ല, കഅ്ബാലയത്തിന് മുന്നിൽ നബിﷺയുടെ പ്രഭാഷണത്തിന് ശേഷം ആയിരുന്നുവെന്നും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. മൂന്നാമത്തെ അഭിപ്രായത്തിൽ നിന്നുകൊണ്ടാണ് മുഹൂർത്തങ്ങളെ നാം വായിക്കുന്നത്.
    നബിﷺയും അനുയായികളും കഅ്ബാലയത്തിന്റെ പരിസരത്ത് നിൽക്കുമ്പോൾ അബൂ സുഫിയാൻ ആലോചിച്ചു. ‘ഈ പ്രവാചകനെ നേരിടാൻ ഒരു സംഘത്തെ സംഘടിപ്പിച്ചു മുന്നോട്ടു വന്നാലോ?’ അപ്പോഴേക്കും നബിﷺ അബൂ സുഫിയാന്റെ മുന്നിലെത്തി. അദ്ദേഹത്തിന്റെ മാറിടത്തിലേക്ക് നബിﷺയുടെ കൈപ്പത്തി ചേർത്തുവച്ചു. മുഖവുര ഒന്നുമില്ലാതെ നബിﷺ പറഞ്ഞു. “അങ്ങനെയെങ്കിൽ നിങ്ങളെ അല്ലാഹു പരാജയപ്പെടുത്തും “.
    അബൂസുഫിയാൻ ആകെ ആശ്ചര്യപ്പെട്ടു! “അല്ലാഹുവിനോടും റസൂലിﷺനോടും ഞാൻ മാപ്പിരക്കുന്നു ” എന്ന് പറഞ്ഞു. ഇതുവരെയും അവിടുന്ന് പ്രവാചകൻﷺ ആണെന്ന് ഞാൻ ഉറപ്പിച്ചിട്ടില്ലായിരുന്നു. എന്റെ മനസ്സിൽക്കിടന്ന വിചാരത്തിന് അവിടുന്ന് മറുപടി പറഞ്ഞപ്പോഴാണ് എനിക്ക് പൂർണമായും ബോധ്യമായത്. അയാൾ പറഞ്ഞു നിർത്തി.
    സഈദുബ്നു മുസയ്യബ് (റ) നിവേദനം ചെയ്യുന്നു. “മക്കാ വിജയത്തിന്റെ രാത്രിയിൽ നബിﷺയും അനുയായികളും കഅ്ബയുടെ ചുറ്റും നിൽക്കുന്ന കാഴ്ച ! അബൂ സുഫിയാൻ ഭാര്യ ഹിന്ദിനോട് അതിനെക്കുറിച്ച് സംസാരിച്ചു. എന്നിട്ട് ചോദിച്ചു, ഇത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? അവർ പറഞ്ഞു. അതെ, ഇത് അല്ലാഹുവിൽ നിന്നുള്ളതാണ്. പ്രഭാതമായപ്പോൾ അബൂസുഫിയാൻ നബിﷺയെ സമീപിച്ചു. തലേന്ന് രാത്രി ഭാര്യ തന്നോട് സംസാരിച്ച അതേ വാചകം നബിﷺ അങ്ങോട്ട് പറഞ്ഞു. ഉടനെ അദ്ദേഹം പറഞ്ഞു. അവിടുന്ന് അല്ലാഹുവിന്റെ ദൂതൻﷺ ആണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു സത്യം! എന്റെ സംഭാഷണം അല്ലാഹുവും എന്റെ പത്നിയും അല്ലാതെ ആരും കേട്ടിട്ടില്ല”. മറ്റൊരാളിൽ നിന്ന് നബിﷺ അറിയാൻ യാതൊരു സാധ്യതയുമില്ലന്ന് സാരം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...