Tweet 444

    Tweet 444
    September 1, 2023 • Friday
    Post Header

    ഹിജ്റയുടെ ഏഴാം വർഷം. ദുൽ ഖഅദ് മാസമായി. ഹുദൈബിയ്യ സന്ധിക്ക് ഒരു വർഷം തികയുന്നു. ഉംറ ഉദ്ദേശിച്ചു പോയവർ ചരിത്രപ്രസിദ്ധമായ കരാറിനെ തുടർന്നാണ് നിർവഹിക്കാതെ മടങ്ങിവന്നത്. ഒരു വർഷത്തിനുശേഷം ഉംറ നിർവഹിക്കാൻ വരാം എന്ന് കരാർ അംഗീകരിച്ചിരുന്നു. ഇപ്പോഴിതാ അങ്ങനെ ആലോചിക്കാൻ സമയമായി. പ്രവാചകൻ‍ﷺ ഉംറക്ക് പോകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞവർഷം ഹുദൈബിയ്യയിൽ പങ്കെടുത്ത എല്ലാവരും ഈ വർഷം ഉംറക്ക് ഒപ്പമുണ്ടാകണമെന്ന് പ്രവാചകൻ‍ﷺ നിർദ്ദേശിച്ചു. ഈയൊരു വർഷത്തിനിടയിൽ ഖൈബറിൽ ശഹീദായവരും മരണപ്പെട്ടുപോയവരുമായി ഒരു സംഘം ഉണ്ടായിരുന്നു. അവർക്ക് ഏതായാലും സംബന്ധിക്കാൻ കഴിയില്ലല്ലോ. മറ്റുള്ള എല്ലാവരും ഉണ്ടാകണമെന്ന് നബി‍ﷺ ഒരിക്കൽ കൂടി അറിയിച്ചു. എല്ലാവരും ആവേശപൂർവം സന്നദ്ധരായി. ഏകദേശം 2000 ആളുകൾ ഉംറക്ക് വേണ്ടി ഒരുങ്ങി. എല്ലാവരും ദാനധർമ്മങ്ങൾ ചെയ്യണമെന്ന് പ്രവാചകൻ‍ﷺ നിർദ്ദേശിച്ചു. ഓരോരുത്തരും അവരുടെ കഴിവുകൾക്കനുസരിച്ച് അത് നിറവേറ്റി. ഒരു ചീന്ത് കാരക്കകൊണ്ടെങ്കിലും ധർമ്മം നിർവഹിക്കട്ടെ എന്ന പ്രവാചകരു‍ﷺടെ ആഹ്വാനം അനുയായികൾ ശിരസ്സാവഹിച്ചു. വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം 195-ാമത്തെ സൂക്തം ഇങ്ങനെ കൂടി നിർദ്ദേശം നൽകി. “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക. നിങ്ങള്‍ ‎നിങ്ങളുടെ കൈകളാല്‍ നിങ്ങളെത്തന്നെ ‎ആപത്തിലകപ്പെടുത്തരുത്. നന്മ ചെയ്യുക. തീര്‍ച്ചയായും ‎നന്മ ചെയ്യുന്നവരെ അല്ലാഹു സ്നേഹിക്കും.”
    നിങ്ങളെ ആപത്തിൽ അകപ്പെടുത്തരുത് എന്ന് പറഞ്ഞതിന്റെ താല്പര്യം ധർമ്മം ചെയ്യാതിരിക്കരുത് എന്നാണ്. ഇത്രമേൽ പ്രാധാന്യത്തോടുകൂടി പറഞ്ഞപ്പോൾ അനുയായികൾ ആവേശപൂർവം ദാനധർമ്മങ്ങൾ നിർവഹിച്ചു.
    തിരുനബി‍ﷺ യാത്രയ്ക്ക് വേണ്ടി തയ്യാറായി. അബൂ റുഹും(റ) എന്നയാളെ മദീനയുടെ ചുമതല ഏൽപ്പിച്ചു. ഉവൈഫ്(റ) എന്നവരെയാണെന്നും അതല്ല അബൂദറി(റ)നെ ആണെന്നും അഭിപ്രായങ്ങളുണ്ട്. നബി‍ﷺക്ക് മക്കയിൽ അറവു നടത്താനുള്ള മൃഗങ്ങളെ നയിച്ചുകൊണ്ട് നാജിയത് ബിൻ ജുൻദുബ്(റ) മുന്നേ നടന്നു. 60 ഒട്ടകങ്ങളാണ് തിരുനബി‍ﷺ സ്വന്തം കൈകൊണ്ട് കെട്ടി യാത്രയാക്കിയത്. 100 കുതിരകളെയും അതിനാവശ്യമായ ആയുധങ്ങളും മുഹമ്മദ് ബിൻ മസ്‌ലമ(റ)യുടെ നേതൃത്വത്തിൽ ഒപ്പം സഞ്ചരിപ്പിച്ചു. ദുൽ ഹുലൈഫയിൽ എത്തിയപ്പോൾ കുതിരകളെ മുന്നിൽ നടത്തുകയും ആയുധങ്ങളുടെ ഉത്തരവാദിത്വം ബഷീർ ബിൻ സഅദി(റ)നെ ഏൽപ്പിക്കുകയും ചെയ്തു. അപ്പോൾ അനുയായികൾ ചേർന്ന് നബി‍ﷺയോട് ചോദിച്ചു. നിരായുധരായി മക്കയിലേക്ക് ചെല്ലാനല്ലേ നാം കരാർ ചെയ്തത്. പിന്നെ എന്തിനാണ് നാം ആയുധങ്ങൾ കൂടെ കൊണ്ടുപോകുന്നത്. പ്രവാചകൻ‍ﷺ പറഞ്ഞു നമ്മൾ നിരായുധരായിട്ടേ മക്കയിലേക്ക് പ്രവേശിക്കൂ. പക്ഷേ, ശത്രുക്കൾ ഏതെങ്കിലും വിധേന ഒരു മിന്നൽ ആക്രമണം നടത്തിയാൽ കയ്യെത്തുന്ന ദൂരത്ത് നമുക്ക് ആയുധങ്ങൾ ഉണ്ടാവണം. അതിനുവേണ്ടി മാത്രമാണ് നാം ഇപ്പോൾ ആയുധങ്ങൾ കരുതിയിട്ടുള്ളത്. നിങ്ങളാരും സാധാരണ യാത്രയിൽ കരുതുന്നതിനപ്പുറം ഒന്നും കരുതേണ്ടതില്ല.
    പ്രവാചകന്റെ‍ﷺ ആഗമനവും ആയുധങ്ങളുടെ സാന്നിധ്യവും അറിഞ്ഞ ചിലയാളുകൾ അതിവേഗം മക്കയിലേക്ക് എത്തി. ഖുറൈഷി പ്രമുഖരോട് പറഞ്ഞു. മുഹമ്മദ് നബി‍ﷺ ആയുധസമേതം മക്കയിലേക്ക് വരുന്നുണ്ട്. നമ്മൾ തമ്മിൽ കരാർ ഉണ്ടായിരിക്കെ പിന്നെ എന്താണ് ഇങ്ങനെ മുഹമ്മദ് നബി‍ﷺ വരാനുള്ള കാരണം. അവർ ചർച്ചകളിൽ ഏർപ്പെട്ടു.
    പ്രവാചകൻ‍ﷺ പള്ളിയുടെ പടവിൽ നിന്ന് തന്നെ ഇഹ്റാം ചെയ്തു. തല്ബിയത്ത് മുഴക്കി. അനുയായികളും അതേറ്റുചൊല്ലി. മർറു ളഹ്റാനിലേക്ക് എത്തിച്ചേർന്നു. ഹറമിന്റെ അതിർത്തികൾക്ക് അടുത്ത് യഅജജ് എന്ന പ്രദേശത്ത് ആയുധങ്ങൾ സൂക്ഷിച്ചു. അപ്പോഴേക്കും ഖുറൈശികളുടെ ദൂതനായി മിക്റസ് ബിൻ ഹഫ്‌സും ഒരു സംഘവും നബി‍ﷺയുടെ അടുത്തെത്തി. യഅജജ് താഴ്‌വരയിൽ വച്ച് നബി‍ﷺയുമായി സംസാരിച്ചു. അവർ പറഞ്ഞു അല്ലയോ മുഹമ്മദേ‍ﷺ….. ചെറുപ്പകാലത്തോ വലുതായപ്പോഴോ നിങ്ങൾ ആരെയും വഞ്ചിച്ചതായി ഞങ്ങൾക്കറിയില്ല. ഇപ്പോൾ എന്താണ് സംഭവിച്ചിരിക്കുന്നത്? നമ്മൾ തമ്മിലുള്ള കരാർ പ്രകാരം നിരായുധരായിട്ടാണല്ലോ മക്കയിലേക്ക് പ്രവേശിക്കേണ്ടത്. എന്താണ് അതിനു ഒരു മാറ്റം കാണുന്നത്. പ്രവാചകൻ‍ﷺ പറഞ്ഞു. നിരായുധരായിട്ട് മാത്രമേ ഞങ്ങൾ മക്കയിലേക്ക് പ്രവേശിക്കുകയുള്ളൂ. മിക്റസിന് ആശ്വാസമായി. അയാൾ അതിവേഗം മക്കയിലേക്ക് തന്നെ മടങ്ങി. ഖുറൈശി പ്രമുഖരോട് കാര്യങ്ങൾ ധരിപ്പിച്ചു. നബി‍ﷺ അവിടുത്തെ ഖസ്വാ എന്ന വാഹനത്തിന്മേൽ മക്കയിലേക്ക് പ്രവേശിച്ചു. ദൂ തുവ എന്ന ഭാഗത്തെത്തിയപ്പോൾ നബി‍ﷺ വാഹനത്തിൽ നിന്ന് ഇറങ്ങി തൽബിയത് മുഴക്കി. അനുയായികളും ആവേശപൂർവം ഏറ്റുചൊല്ലി. ശേഷം, ഹുജൂനിന്റെ ഭാഗത്ത് കൂടി അഥവാ ഇന്ന് ജന്നത്തുൽ മുഅല്ല നിലകൊള്ളുന്ന പ്രവിശ്യയിലൂടെ കഅബയുടെ അടുത്തേക്ക് സഞ്ചരിച്ചു. നേരത്തെയുള്ള കരാർ പ്രകാരം മൂന്നുദിവസം പൂർണ്ണമായും മക്ക മുസ്ലീംകൾക്ക് വേണ്ടി ഫ്രീയാക്കി കൊടുക്കണം എന്നായിരുന്നു. അതുപ്രകാരം ഖുറൈശികൾ പരിസരത്തുള്ള കുന്നുകളുടെ മുകളിലേക്ക് താമസം മാറ്റി. കഴിഞ്ഞവർഷം നിർവഹിക്കാൻ പറ്റാതെ പോയ ഉംറയുടെ വീണ്ടെടുപ്പ് എന്ന അർത്ഥത്തിൽ, ‘ഉംറതുൽ ഖളാ’ യിലേക്ക് പ്രവാചകനും‍ﷺ അനുയായികളും പ്രവേശിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...