Tweet 437

    Tweet 437
    August 25, 2023 • Friday
    Post Header

    അബൂഹുറൈറ(റ)യുടെയും സംഘത്തിന്റെയും ആഗമനം ഖൈബർ പശ്ചാത്തലത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു. അബൂഹുറൈറ(റ) തന്നെ പറയുന്നു. ഞങ്ങൾ മദീനയിലേക്ക് വന്നു. ഔസ് ഗോത്രത്തിലെ 80 കുടുംബങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾ. സബ്ബാഉ ബിൻ ഉറഫുത്വ അൽ ഗിഫാരി(റ) എന്നിവരുടെ പിന്നിൽ പ്രഭാത നിസ്കാരം നിർവഹിച്ചു. ഒന്നാമത്തെ റക്അത്തിൽ അൽ മറിയം അദ്ധ്യായവും. രണ്ടാമത്തെ റക്അത്തിൽ അൽ മുത്വഫിഫീൻ അധ്യായമാണ് പാരായണം ചെയ്തത്. ഈ അധ്യായത്തിലെ രണ്ടാം സൂക്തം അളവ് തൂക്കങ്ങളിലെ നീതിയെക്കുറിച്ച് ആയിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ഓർമ്മ വന്നത് എന്റെ അമ്മാവന്റെ അടുക്കലുള്ള രണ്ട് ത്രാസ്സുകളായിരുന്നു. അദ്ദേഹത്തിന് വേണ്ടി അളക്കുകയാണെങ്കിൽ അളവ് പൂർണ്ണമാക്കുകയും. മറ്റുള്ളവർക്ക് നൽകുമ്പോൾ കുറഞ്ഞ അളവിലുള്ള പാത്രം ഉപയോഗിക്കുകയും ആണ് ചെയ്തിരുന്നത്.
    ഞങ്ങൾ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ ഒരാൾ പറഞ്ഞു. നബിﷺ ഖൈബറിൽ ആണെന്ന്. നിങ്ങൾ ഇവിടെ തന്നെ നിന്നാൽ നിങ്ങളെ കാണാൻ വേണ്ടി ഇങ്ങോട്ട് എത്തുമെന്നും ഞങ്ങളെ അറിയിച്ചു. അപ്പോൾ ഞാൻ പറഞ്ഞു നബിﷺ എവിടെയാണോ അവിടെ ചെന്ന് കാണാനാണ് ഞങ്ങൾ പുറപ്പെട്ടത്. അങ്ങനെ ഞങ്ങൾ ഖൈബറിലേക്ക് എത്തിച്ചേർന്നു.
    പിന്നീട് അബൂഹുറൈറ(റ)യുടെ ജീവിതം പൂർണ്ണമായും തിരുനബിﷺയോടൊപ്പം ആയിരുന്നു.
    മറ്റൊരു സംഭവം ഇങ്ങനെ നമുക്ക് വായിക്കാം. നബിﷺയും അനുയായികളും ഖൈബർ ജയിച്ചടക്കിയപ്പോൾ ഉയയ്ന ബിൻ ഫസാറ നബിﷺയുടെ അടുക്കലേക്ക് എത്തി. സമരാർജിത സമ്പാദ്യത്തിൽ നിന്ന് വിഹിതം വേണമെന്നായിരുന്നു ആവശ്യം. ഇക്കൂട്ടർ യുദ്ധവേളയിൽ ശത്രുക്കൾക്കൊപ്പം ആയിരുന്നു. അവർ ശത്രുക്കളുടെ കൂട്ടത്തിൽ നിന്ന് വാങ്ങിയാൽ ഇന്നാലിന്ന ഓഫറുകൾ നൽകാമെന്ന് നബിﷺ സന്ദേശം അയച്ചിരുന്നു. എന്നാൽ അത് മാനിക്കാനോ സഹകരിക്കാനോ അന്ന് അവർ തയ്യാറായിരുന്നില്ല. യുദ്ധത്തിൽ നബിﷺയും അനുയായികളും ജയിച്ചടക്കിയപ്പോൾ വിഹിതം ചോദിച്ചു വന്നതായിരുന്നു. അപ്പോൾ നബിﷺ ചോദിച്ചു നിങ്ങൾക്ക് വിഹിതം ആണ് തരേണ്ടത്. ശരി, നിങ്ങൾ ദൂ ഖരദ എടുത്തുകൊള്ളൂ. ഇത് ഖൈബറിലെ ഒരു പർവതത്തിന്റെ പേരാണ്. നബിﷺയും അനുയായികളും ഖൈബറിലേക്ക് വന്നപ്പോൾ പ്രസ്തുത സംഘത്തിന്റെ പരാജയം സൂചിപ്പിച്ചുകൊണ്ട് കളിയാക്കി അവർ തന്നെ മുസ്ലിം സംഘത്തിനെതിരെ പ്രയോഗിച്ച പ്രയോഗമായിരുന്നു ഇത്. എന്നാൽ, ഈ പ്രയോഗം നബിﷺക്ക് അറിയാൻ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. അഭൗതികമായ ജ്ഞാനത്തിലൂടെയാണ് നബിﷺ ഇത്തരമൊരു പ്രതികരണം നടത്തിയത് എന്ന് ഉയയ്നക്ക്ക്ക് ബോധ്യമായി. ഇനിയും നിന്നാൽ പന്തികേടാണ് എന്ന് മനസ്സിലാക്കിയ അയാൾ സംഘത്തോടൊപ്പം സ്ഥലം വിട്ടു കളഞ്ഞു. നബിﷺയുടെ പ്രവാചകത്വത്തെ സാക്ഷ്യപ്പെടുത്തുന്ന മുൻഗാമികളായ പലരുടെയും പരാമർശങ്ങൾ അപ്പോൾ അയാൾക്ക് ഓർമ്മ വന്നിരുന്നു എന്ന് ചില നിവേദനങ്ങളിൽ കാണുന്നുണ്ട്.
    തൈമാഅ് പ്രവിശ്യയിലേക്ക് ഇസ്ലാം എത്തിച്ചേർന്നത് ഈ കാലയളവിലാണ് എന്ന് ഒരു പറ്റം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. തൈമാഇനെ പ്രാഥമികമായി ഒന്ന് പരിചയപ്പെട്ടുകൊണ്ടാണ് ഈ വായനയിലേക്ക് കടക്കേണ്ടത്. ഇങ്ങനെ തുടങ്ങാം.
    തൈമാഅ് നഗരം അറേബ്യയുടെ ഏറ്റവും വടക്കേ അറ്റത്താണ്. അറബി സാഹിത്യത്തില്‍ തൈമാഇന്റെ ഒട്ടേറെ മുദ്രകള്‍ പതിഞ്ഞു കിടക്കുന്നുണ്ട്. അവയില്‍ മിക്കതും ആറാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ പൈതൃകത്തില്‍ നിന്നുള്ളവയാണ്. എന്നാൽ, ആര്‍ക്കിയോളജിക്കല്‍ പര്യവേഷണങ്ങളിലൂടെ, അവ ക്രൈസ്തവ യുഗത്തിനുമപ്പുറമുള്ള കാലത്തേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏതായാലും അക്കാലത്ത് ജൂത സ്വാധീനം വെളിപ്പെടുന്നതൊന്നും ഇവിടെനിന്ന് കണ്ടു കിട്ടിയിട്ടില്ല.
    രണ്ടാം അസീറിയന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ തിഗ്‌ലത്ത് പിലേസര്‍ (745-727 ബി.സി) വടക്കന്‍ അറേബ്യ കീഴടക്കിയിരുന്നു. ബി.സി 728-ല്‍ ഠലാമശ അഥവാ തൈമഃയില്‍നിന്നും മസാഇ, സബാഇ ഗോത്രങ്ങളില്‍നിന്നും അദ്ദേഹത്തിന് സ്വര്‍ണവും ഒട്ടകങ്ങളും സുഗന്ധ ദ്രവ്യങ്ങളും കാഴ്ച വസ്തുക്കൾ ആയി ലഭിച്ചിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. രണ്ട് നൂറ്റാണ്ട് കഴിഞ്ഞ് അവസാനത്തെ കല്‍ദിയന്‍ രാജാവ് നബോനിഡസ് (559-539 ബി.സി) ഇവിടെയൊരു പ്രവേശനോദ്യാനം പണിതതോടെയാണ് ഈ പ്രദേശം വീണ്ടും പ്രശസ്തിയാര്‍ജിച്ചത്. ഒരു ക്യൂനിഫോം ലിഖിതത്തില്‍, നബോനിഡസ് രാജാവ് തൈമയിലെ രാജകുമാരനെ കൊല്ലുകയും എന്നിട്ട് ഈ മരുപ്പച്ചയില്‍ താമസമാക്കുകയുമാണുണ്ടായത് എന്നു കാണാം. ഫ്രാന്‍സിലെ ലുവ്ര് മ്യൂസിയത്തിലുള്ള തൈമാഅ് ശില എന്ന ലിഖിതത്തില്‍ ബി.സി അഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന മനോഹര വര്‍ണനകളുണ്ട്. അരാമിക് ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഹജംസലം എന്ന പുതിയ പ്രതിഷ്ഠയെക്കുറിച്ചാണ് അതില്‍ പറയുന്നത്. ഒരു പുരോഹിതനാണ് ഈ പ്രതിഷ്ഠയുമായി രംഗത്തു വന്നത്. അയാള്‍ അതിനൊരു ക്ഷേത്രമുണ്ടാക്കുകയും കാണിക്കകള്‍ സമർപ്പിക്കുകയും ചെയ്തു. അതിന്റെ ചുമതലകള്‍ പരമ്പരാഗതമായി ആളുകളെ ഏല്പിച്ചു പോന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...