Tweet 436

    Tweet 436
    August 24, 2023 • Thursday
    Post Header

    ഖൈബറിന്റെ ഓരം ചേർന്ന് ചില സംഭവങ്ങൾ നമുക്ക് വായിക്കാൻ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നബിﷺക്ക് വിഷം നൽകിയത്. മദീനയിലെ ജൂത നേതാവായിരുന്ന സല്ലാം ബിന് മിഷ്കമിന്റെ ഭാര്യ സൈനബ് ഒരു ആടിനെ അറുത്തു. പാചകം ചെയ്തു അതിൽ വിഷം ചേർത്ത് നബിﷺക്ക് കൊടുത്തയച്ചു. ആട് മാംസത്തിൽ നബിﷺക്ക് ഏറ്റവും ഇഷ്ടം അതിന്റെ കൊറകിന്റെ ഭാഗമായിരുന്നു. നബിﷺ മാംസം വായിലേക്ക് വെച്ചതേ ഉള്ളൂ അവിടുന്ന് തുപ്പിക്കളയുകയും ഇതിൽ വിഷം ചേർത്തിട്ടുണ്ട് എന്ന് വിളിച്ചു പറയുകയും ചെയ്തു. സൈനബിന്റെ ഭർത്താവും പിതാവും ഖൈബറിൽ കൊല്ലപ്പെട്ടതിന്റെ പക വീട്ടുകയായിരുന്നു അവൾ.
    ഇതിനകം മാംസത്തിന്റെ അല്പം പള്ളയിൽ എത്തിയ ബിഷർ ബിൻ അൽ ബറാഉ(റ) തൽക്ഷണം മരണപ്പെട്ടു. പ്രവാചക സന്നിധിയിൽ അവളെ വിളിച്ചു വിചാരണ ചെയ്തു. അവൾ പറഞ്ഞു അവിടുന്ന് പ്രവാചകൻﷺ ആണെങ്കിൽ ഇത് തിരിച്ചറിയുകയും രക്ഷപ്പെടുകയും ചെയ്യും എന്നെനിക്കറിയാം. അതല്ല ഭരണാധികാരം ആഗ്രഹിക്കുന്ന കേവലം ഒരു അവകാശവാദത്തിന്റെ ആളാണെങ്കിൽ ഇതോടെ കഥ കഴിയട്ടെ എന്നുമാണ് ഞാൻ വിചാരിച്ചത്. പ്രവാചകൻﷺ അവൾക്ക് മാപ്പു നൽകി. ബിഷർ(റ) മരണപ്പെട്ട കാരണത്താൽ അദ്ദേഹത്തിന്റെ കുടുംബക്കാർ അവളെ നിയമത്തിന്റെ മുന്നിൽ ഹാജരാക്കുകയും അവൾ ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നും ചില നിവേദനങ്ങൾ കാണാം.
    കാര്യങ്ങൾ ബോധ്യമായതിനു ശേഷം പ്രസ്തുത മാംസം ബിസ്മി ചൊല്ലി അഥവാ അല്ലാഹുവിനെ നാമം ഉരുവിട്ട് ഭക്ഷിച്ചുകൊള്ളാൻ നബിﷺ പറയുകയും അനുയായികൾ അത് കഴിക്കുകയും ചെയ്തു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായതുമില്ല. ഇങ്ങനെ ഒരു നിവേദനം സീറാ ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടെങ്കിലും പ്രബലമായ നിവേദനങ്ങളിൽ ഒന്നും അത് കാണാൻ കഴിഞ്ഞിട്ടില്ല.
    ഖൈബർ വിജയത്തോടു അനുബന്ധിച്ചുണ്ടായ മറ്റൊരു സുപ്രധാന സംഭവമാണ് അബൂത്വാലിബിന്റെ മകൻ ജാഫറി(റ)ന്റെ ആഗമനം. പ്രമുഖ സ്വഹാബിയായ അബൂ മൂസ അശ്അരി(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ യമനിൽ ആയിരിക്കുമ്പോഴാണ് നബിﷺയുടെ നിയോഗം അറിയുന്നത്. ഞങ്ങൾ പ്രവാചകനെﷺ പ്രാപിക്കാൻ വേണ്ടി പലായനം തുടങ്ങി. ഞാനും എന്റെ സഹോദരന്മാരും ഉണ്ടായിരുന്നു. അബൂ റൂഹ്(റ), അബൂ ബുർദ(റ) എന്നിങ്ങനെയായിരുന്നു മറ്റു രണ്ടു പേരുടെ പേരുകൾ. കൂട്ടത്തിൽ ചെറിയ ആൾ ഞാൻ തന്നെയായിരുന്നു. 52 ഓ 53 ആളുകൾ ഉള്ള ഒരു സംഘത്തിനൊപ്പം ആയിരുന്നു ഞങ്ങൾ. ഞങ്ങളുടെ യാത്രാസംഘം മക്കയിലെത്തി. അവിടുന്ന് മദീനയിലേക്ക് പുറപ്പെട്ടു. ഞങ്ങളുടെ കപ്പലും ജഅ്‌ഫറി(റ)ന്റെ കപ്പലും തമ്മിൽ കണ്ടുമുട്ടി. പിന്നീട് ഞങ്ങൾ ഒരുമിച്ചാണ് നബിﷺയുടെ സന്നിധിയിലേക്ക് എത്തിയത്. ഖൈബർ വിജയം കഴിഞ്ഞിരിക്കുമ്പോഴാണ് ഞങ്ങൾ നബിﷺയുടെ സന്നിധിയിൽ എത്തിച്ചേരുന്നത്. ഖൈബറിൽ നിന്ന് കിട്ടിയ സമ്പാദ്യത്തിന്റെ വിഹിതം ഞങ്ങൾക്കും അനുവദിച്ചു. ഖൈബർ അതിജീവനത്തിൽ പങ്കെടുക്കാത്ത ഒരു വിഭാഗത്തിന് വിഹിതം നൽകിയത് ഞങ്ങൾക്കു മാത്രമാണ്. പ്രവാചകൻﷺ അനുചരന്മാരോട് കൂടിയാലോചിച്ചിട്ടാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.
    അസ്മ ബിൻത് ഉമൈസ്(റ) ആ സംഘത്തിൽ ഉണ്ടായിരുന്നു. നബിﷺ പത്നിയായ ഹഫ്‌സ(റ)യെ കാണാൻ വേണ്ടി വന്നതാണ്. അവർ നേരത്തെ അഭിഷിയിലേക്ക് പലായനം ചെയ്തവരിൽ ഒരു അംഗമായിരുന്നു. ഉമർ(റ) ഹഫ്സ(റ)യെ കാണാൻ വേണ്ടി വന്നപ്പോൾ അസ്മ(റ) അടുത്തിരിക്കുന്നുണ്ടായിരുന്നു. ഉമർ(റ) മകളോട് ചോദിച്ചു ഇതാരാണ്? അവിടുന്ന് പറഞ്ഞു ഇത് അസ്മാഉ ബിൻത് ഉമൈസ്(റ) ആണ്. ഉടനെ പറഞ്ഞു ഞങ്ങൾ നിങ്ങളെക്കാൾ മുന്നേ പലായനം ചെയ്തവരാണ്. ഞങ്ങൾ നബിﷺയോട് നിങ്ങളെക്കാൾ അടുത്തവരാണ്. അസ്മാഇ(റ)ന് ഇത് സഹിക്കാൻ ആയില്ല. അവർ പ്രതികരിച്ചു. അല്ലാഹു സത്യം ഇതെന്തൊരു കഷ്ടമാണ്. നിങ്ങൾ നബിﷺയോടൊപ്പം താമസിക്കുകയും അവിടുന്ന് നിങ്ങളെ ഭക്ഷിപ്പിക്കുകയും നിങ്ങളുടെ കൂട്ടത്തിൽ വിവരമില്ലാത്തവർക്ക് വിവരം നൽകുകയും ഒക്കെ ചെയ്തു. ആ സമയത്ത് ഞങ്ങൾ എത്രയോ ദൂരത്തുള്ള ഒരു ദിക്കിൽ ആയിരുന്നു. എത്യോപ്യയിലെ ഏതോ ഒരു ദേശത്ത്. ഞങ്ങളെ ഭക്ഷിപ്പിക്കാനോ വിവരം നൽകാനോ ഒന്നും ആരുമുണ്ടായില്ല.
    ഞങ്ങളെല്ലാം സഹിച്ചതും ക്ഷമിച്ചതും അല്ലാഹുവിന്റെ മാർഗത്തിലാണ്. നിങ്ങൾ ഈ പറഞ്ഞതൊക്കെ വെച്ച് ഞാൻ നബിﷺയോട് ചോദിക്കും. നിങ്ങൾ പറഞ്ഞതിനോട് ഒന്നും ഞാൻ കൂട്ടിപ്പറയുകയില്ല. കുറെ കഴിഞ്ഞപ്പോൾ നബിﷺ അടുത്തേക്ക് വന്നു. അസ്മ(റ) നബിﷺയോട് പറഞ്ഞു. ചില പുരുഷന്മാർ ഞങ്ങളുടെ മുമ്പിൽ ഗർവ് നടിക്കുന്നു. അവർ ഞങ്ങളെക്കാൾ മെച്ചപ്പെട്ടവരാണ് എന്ന് പറയുന്നു. ആദ്യത്തെ മുഹാജിറുകൾ എന്ന ഗണത്തിൽ ഞങ്ങൾ പെടില്ല എന്നാണ് അവർ പറയുന്നത്. നബിﷺ ചോദിച്ചു ആരാണിതൊക്കെ പറഞ്ഞത്? വേറെ ആരുമല്ല ഉമർ(റ) തന്നെയാണ് പറഞ്ഞത്. എന്നിട്ട് ഉമർ(റ) പറഞ്ഞ ഓരോ പരാമർശങ്ങളും എണ്ണി നബിﷺയുടെ മുമ്പിൽവെച്ചു. അപ്പോൾ നബിﷺ ചോദിച്ചു. ഇതിന് എന്താണ് നിങ്ങൾ മറുപടി പറഞ്ഞത്. അസ്മ(റ) പറഞ്ഞ മറുപടികളും പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം നബിﷺയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. നിങ്ങളെക്കാൾ അവർ കടപ്പെട്ടവരൊന്നുമല്ല. അഥവാ നിങ്ങളും അവരും എന്റെ മുന്നിൽ സമന്മാരാണ്. ഉമറും(റ) കൂട്ടുകാരും ഒരു ഹിജ്റയെ ചെയ്തിട്ടുള്ളൂ. എന്നാൽ നിങ്ങൾ രണ്ടു ഹിജ്റ ചെയ്തവരാണ് അഥവാ രണ്ട് പലായനങ്ങൾ നിങ്ങൾ നടത്തിയിട്ടുണ്ട്.
    ഖൈബറിലേക്ക് ജാഫറും(റ) സംഘവും എത്തിയപ്പോൾ നബിﷺ പറഞ്ഞുവത്രേ. ജാഫറി(റ)ന്റെ ആഗമനത്തിലാണോ ഖൈബർ വിജയിച്ചതിലാണോ കൂടുതൽ സന്തോഷിക്കേണ്ടത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. നെറ്റിത്തടത്തിൽ ചുംബനം കൊടുത്തുകൊണ്ടാണ് ജാഫറി(റ)നെ നബിﷺ സ്വീകരിച്ചത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...