Tweet 389

    Tweet 389
    July 8, 2023 • Saturday
    Post Header

    കിടങ്ങു കീറുന്ന പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് അലിയ്യുബിനുൽ ഹകമി(റ)ന്റെ കുതിരയുടെ കാലിനു കിടങ്ങിന്റെ ഭിത്തിയിൽത്തട്ടി പരുക്കേറ്റത്. മുആവിയത്ത്ബ്നുൽ ഹകം (റ) പറയുന്നു. “ഞങ്ങൾ ആവലാതിയുമായി നബിﷺയെ സമീപിച്ചു. അവിടുന്ന് അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ട് കുതിരയുടെ കാലിൽത്തലോടി. അതോടെ ശമനം ലഭിക്കുകയും ചെയ്തു “.
    ശത്രുവിനെ ശക്തമായി പ്രതിരോധിക്കാൻ രാപ്പകൽ ഭേദമില്ലാതെ വിശ്വാസികൾ കിടങ്ങു കീറുകയും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യുകയായിരുന്നല്ലോ. എന്നാൽ, പ്രത്യക്ഷത്തിൽ വിശ്വാസികളോടൊപ്പമുള്ള കപട വിശ്വാസികൾ അഥവാ, മുനാഫിഖുകൾ ഇത്തരം പരിശ്രമങ്ങളിൽ നിന്നെല്ലാം വിട്ടുനിന്നു. മുത്തുനബിﷺ അറിയാതെത്തന്നെ അവർ അവരുടെ വീടുകളിലേക്ക് പോവുകയും അവരുടെ ആവശ്യങ്ങളിൽ വ്യാപൃതരാവുകയും ചെയ്തു. വിശ്വാസികളാകട്ടെ, വീടുകളിലെ എന്തെങ്കിലും അനിവാര്യ സാഹചര്യങ്ങൾ ഉണ്ടായാൽത്തന്നെ നബിﷺയുടെ അനുമതിയോടെ മാത്രം പോയി അതിവേഗം നിർവഹിച്ചു മടങ്ങി വന്നിരുന്നു. തന്റെ അസാന്നിധ്യത്തിൽ കിടങ്ങിന്റെ പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ കൂട്ടുകാരിലൊരാളെ പകരമാക്കുകയും ചെയ്യും. ഇതായിരുന്നു പതിവ്. ഈ വിശ്വാസികളെ പ്രശംസിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ 24ാം അധ്യായം അന്നൂറിലെ അറുപത്തി രണ്ടാം സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം:
    “അല്ലാഹുവിലും അവന്റെ ദൂതനിലും ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. പ്രവാചകനോടൊപ്പം ഏതെങ്കിലും പൊതുകാര്യത്തിലായിരിക്കെ, അവിടുത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. തങ്ങളോട് അനുവാദം ചോദിക്കുന്നവര്‍ ഉറപ്പായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ തങ്ങളുടെ എന്തെങ്കിലും ആവശ്യനിര്‍വഹണത്തിന് അനുവാദം തേടിയാല്‍ തങ്ങൾ ഉദ്ദേശിക്കുന്നവര്‍ക്ക് അവിടുന്ന് അനുവാദം നല്‍കുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.”
    തുടർന്ന് തന്നെ കപടവിശ്വാസികളെ പരാമർശിച്ചു കൊണ്ടും സൂക്തങ്ങൾ അവതരിച്ചു. അന്നൂറിലെ തന്നെ അറുപത്തി മൂന്നു, അറുപത്തി നാല് സൂക്തങ്ങളുടെ ആശയം നോക്കൂ. “മറ്റുള്ളവരെ മറയാക്കി തങ്ങളില്‍നിന്ന് ഊരിപ്പോകുന്നവരെ അല്ലാഹു നന്നായറിയുന്നുണ്ട്. അതിനാല്‍ തങ്ങളുടെ കല്‍പന ലംഘിക്കുന്നവര്‍ അവർക്ക് വല്ലവിപത്തും ബാധിക്കുമെന്നോ നോവേറിയ ശിക്ഷ പിടികൂടുമെന്നോ തീര്‍ച്ചയായും ഭയപ്പെട്ടുകൊള്ളട്ടെ. അറിയുക: ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങള്‍ എന്തു നിലപാടാണെടുക്കുന്നതെന്ന് അവനു നന്നായറിയാം. അവനിലേക്ക് എല്ലാവരും തിരിച്ചുചെല്ലുന്ന നാളിനെക്കുറിച്ചും അവന്‍ നന്നായറിയുന്നു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കും. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.”
    പോരാട്ട ഭൂമിയിലും പ്രതിരോധ ഘട്ടങ്ങളിലും നബിﷺ അഭിമുഖീകരിച്ച സമ്മർദങ്ങളുടെയും സാഹചര്യങ്ങളുടെയും ചിത്രീകരണങ്ങളാണിവ. സമാനമായ ഏതു സന്ദർഭങ്ങളിലും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാം എന്ന ഒരു വിചാരം കൂടി ഈ സംഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഒരേ സമയത്ത് പ്രത്യക്ഷ ശത്രുവിനെയും പരോക്ഷ വിമർശങ്ങളെയും എങ്ങനെയാണ് നയപരമായി മുത്തുനബിﷺ കൈകാര്യം ചെയ്തത് എന്ന വലിയ പാഠങ്ങൾ ഈ അധ്യായം നമുക്ക് പകർന്നു തരുന്നു.
    സമ്മിശ്രമായ കാഴ്ചകളും പ്രതികരണങ്ങളും ഓരോ പോരാട്ട ഭൂമിയിലും നമുക്ക് വായിക്കാനായിട്ടുണ്ട്. ഒരുഭാഗത്ത് കപടവിശ്വാസികൾ വിട്ടുനിൽക്കുമ്പോൾത്തന്നെ. വിശ്വാസി സമൂഹത്തിലെ കുഞ്ഞുമക്കൾ വരെ പ്രായവും ആരോഗ്യവും മറന്ന് മുത്തുനബിﷺക്കൊപ്പം നിന്ന കാഴ്ചകളുമുണ്ട്. അബൂ വാഖിദ് അല്ലൈസി (റ) നിവേദനം ചെയ്യുന്നു. “കിടങ്ങു കുഴിക്കുന്നേടത്ത് കുറെ കുട്ടികളെ നബിﷺ കണ്ടു. കൂട്ടത്തിൽ പ്രായപൂർത്തിയാകാത്തവരെ നബിﷺ മടക്കിവിട്ടു. രംഗം കൂടുതൽ ദുർഘടമായപ്പോൾ കുഞ്ഞുങ്ങളും സ്ത്രീകളും സംരക്ഷിക്കപ്പെടുന്ന ഇടത്തേക്ക് അവരോടും പോകാൻ പറഞ്ഞു. പ്രായം കുറഞ്ഞവരുടെ കൂട്ടത്തിൽ നിന്ന് അന്നത്തെ പ്രവൃത്തികളിൽ അനുമതി ലഭിച്ച ചിലരുമുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ (റ), സൈദ് ബിൻ സാബിത്ത് (റ), അബൂ സഈദ് അൽ ഖുദ് രി (റ), ബറാഅ് ബിൻ ആസിബ് (റ) എന്നിവർ അവരിൽപ്പെട്ടവരാണ്. അന്ന് ഇവരുടെയെല്ലാം പ്രായം ഏകദേശം 15 വയസ്സായിരുന്നു “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...