Tweet 388

    Tweet 388
    July 7, 2023 • Friday
    Post Header

    അൽ മവാഹിബുല്ലദുന്നിയ്യയിൽ ഒരു അനുബന്ധം കൂടി വായിക്കാൻ കഴിയും. ജാബിർ (റ) നബിﷺയെ ആടറുത്ത് സത്ക്കരിച്ചു. ഭക്ഷണം കഴിഞ്ഞു നബിﷺ വീട്ടുകാരോട് പറഞ്ഞു. “എല്ലുകൾ പൊട്ടിക്കാതെ നിങ്ങളും കഴിക്കുക “. ശേഷം, നബിﷺ എല്ലുകൾ ഒരുമിച്ചുകൂട്ടി അവിടുത്തെ തിരുകരങ്ങൾ അതിന്മേൽ വച്ചു മന്ത്രിച്ചു. അതോടെ ആട് പുനർജനിച്ചു. ചെവികളാട്ടി എഴുന്നേറ്റു നിന്നു.
    ഖന്ദഖിൽ നബിﷺയെയും അനുചരന്മാരെയും സത്ക്കരിച്ച സംഭവത്തിലാണ് ജാബിറി(റ)ന്റെ മക്കളുടെ മരണമുണ്ടായതെന്നോ അതിലെ ആടിനെയാണ് പുനർ ജനിപ്പിച്ചതെന്നോ പറയാൻ മതിയായ തെളിവുകൾ വായനയിൽ ലഭിച്ചിട്ടില്ല. അങ്ങനെയുള്ള ആഖ്യാനങ്ങൾ തത്ത്വോപദേശ ഗ്രന്ഥങ്ങൾ വഴിയോ വാമൊഴിയായോ പ്രഭാഷണ വേദികളിൽ വന്നതായിരിക്കാം. അതിൽത്തന്നെ സംഭവങ്ങൾ സമ്മിശ്രമായതോ കഥനത്തിൽ വന്ന വർണനകളോ കടന്നു കൂടിയിട്ടുമുണ്ടാകാം.
    സമാനമായ ഒരു സംഭവം ഖൻദഖിൽ നിന്ന് തന്നെ നുഅ്മാൻ ബിൻ ബഷീറി(റ)ന്റെ സഹോദരി നിവേദനം ചെയ്യുന്നു. എന്റെ ഉമ്മ അല്പം കാരക്ക തന്നുവിട്ടു. ചെറിയ പാത്രത്തിനുള്ളിൽ തുണിക്കോന്തലയിൽക്കെട്ടി അതുമായി ഞാൻ നബിﷺയുടെ അടുക്കലെത്തി. അവിടുന്ന് സ്വീകരിച്ചു. കൈവെള്ള നിറയാൻ പോലും അതുണ്ടായിരുന്നില്ല. നബിﷺ തന്നെ അതൊരു തുണി വിരിച്ച് അതിലേക്ക് വിതറിയിട്ടു. എന്നിട്ട് അടുത്തുനിന്നയാളോട് പറഞ്ഞു, എല്ലാവരെയും വിളിക്കാൻ. “എല്ലാവരും വരൂ പ്രാതൽ കഴിക്കാം ” – എന്നദ്ദേഹം വിളിച്ചുപറഞ്ഞു. കേട്ടുനിന്നവരെല്ലാവരും സുപ്രയിലേക്ക് വന്നു. അവർക്കെല്ലാം മതിയാവോളം കാരക്കകൾ തുണിക്കോന്തലയിൽ നിന്ന് വർഷിച്ചുകൊണ്ടേയിരുന്നു.
    അബ്ദുല്ലാഹിബിന് അബീ ബുർദ(റ)യിൽ നിന്ന് ഇബിനു അസാക്കിർ (റ) ഉദ്ധരിക്കുന്നു. ഉമ്മു ആമിർ (റ) എന്ന മഹതി അല്പം ഹെയ്‌സ് പലഹാരം നബിﷺക്ക് കൊടുത്തുവിട്ടു. അവിടുന്നപ്പോൾ ഉമ്മുസലമ(റ)യോടൊപ്പം ടെന്റിലായിരുന്നു. ഇതു കണ്ട നബിﷺ ഖന്ദഖിൽ എല്ലാവരെയും അത്താഴത്തിന് ക്ഷണിച്ചു. എല്ലാവരും വന്ന് കഴിച്ചതിനു ശേഷവും ആദ്യം ഉണ്ടായിരുന്ന പലഹാരം അങ്ങനെത്തന്നെ ബാക്കിയായിരുന്നു.
    ഇമാം അഹമ്മദ്( റ) മുസ്നദിൽ ഉദ്ധരിക്കുന്നു. “അബ്ദുല്ലാഹിബ്നു അബീ റാഫി(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്തു. ഞാൻ ഒരു പാത്രത്തിൽ പാചകം ചെയ്ത ആടിനെയും കൊണ്ട് ഖന്ദഖ് ദിവസം നബിﷺയുടെ അടുത്തെത്തി. അവിടുന്ന് പറഞ്ഞു, ‘അതിൽ നിന്ന് മുഴങ്കൈ ഇങ്ങെടുക്കൂ’. ഞാനെടുത്തു കൊടുത്തു. പിന്നെയും എന്നോട് പറഞ്ഞു. ‘മുഴങ്കൈ ഇങ്ങെടുക്കൂ’. അപ്പോൾ ഞാൻ അടുത്തതുമെടുത്തു കൊടുത്തു. മൂന്നാമതും ആവശ്യപ്പെട്ടപ്പോൾ ഞാൻ ചോദിച്ചു. ‘ഒരാടിന് രണ്ടു മുഴങ്കൈ അല്ലാതെ ഉണ്ടാവുമോ?’ അപ്പോൾ അവിടുന്ന് പറഞ്ഞു, ‘നിങ്ങൾ മൗനമായി ആ പാത്രത്തിൽ നിന്നെടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഞാൻ ചോദിക്കുന്നിടത്തോളം പ്രാവശ്യം മുഴങ്കൈ അതിൽ നിന്നെടുക്കാൻ ലഭിക്കുമായിരുന്നു “.
    ഭക്ഷണപദാർഥങ്ങളിൽ ലഭിച്ച അഭൗതികമായ അനുഗ്രഹങ്ങളുടെ ഖന്ദഖിൽ വച്ചുണ്ടായ ചില ഉദാഹരണങ്ങളാണ് നാം വായിച്ചത്. പ്രവാചകന്മാർക്ക് ഇങ്ങനെയൊക്കെ ലഭിക്കാമെന്നതിൽ വിശ്വാസികൾക്കിടയിൽ അഭിപ്രായന്തരങ്ങളില്ല. നിവേദന പരമായി അഭിപ്രായ വ്യത്യാസങ്ങളുന്നയിച്ച മേൽപ്പറഞ്ഞ സംഭവങ്ങളും പ്രവാചകന്മാരിൽ നിന്ന് ഉണ്ടാകാവുന്നതാണ്. എന്നാൽ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതിനെച്ചൊല്ലി മാത്രമാണ് പ്രമാണങ്ങളുടെ ബലാബലങ്ങൾ ഉദ്ധരിച്ചിട്ടുള്ളത്.
    ചിലപ്പോൾ സഹനത്തിന്റെയും മറ്റു ചിലപ്പോൾ അദ്ഭുതകരമായ അതിജീവനത്തിന്റെയും ചിലപ്പോൾ വിശപ്പിന്റെയും മറ്റു ചിലപ്പോൾ അദ്ഭുതകരമായി ഭക്ഷണം ലഭിച്ചതിന്റെയും എല്ലാ വശങ്ങളെയും ഉൾക്കൊള്ളുമ്പോഴാണ് പ്രവാചകന്മാരിലും അവർക്ക് ലഭിക്കുന്ന അമാനുഷികതകളിലും നമ്മുടെ വിശ്വാസം നേരെയാകുന്നത്. അസാധാരണ രീതിയിൽ രോഗശമനം നൽകിയ നബിﷺ സ്വന്തം മുറിവേറ്റപ്പോൾ എന്തിന് ചികിത്സിച്ചു എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഒരു സ്വഹാബിക്ക് അസാധാരണ രീതിയിലും മറ്റൊരു സ്വഹാബിക്ക് സാധാരണ ചികിത്സാരീതി നിർദേശിച്ചും രോഗശമനത്തിന് പരിഹാരം നൽകിയ പ്രവാചകരെﷺ ശരിയായ വിധത്തിൽ ഉൾക്കൊണ്ടില്ലെങ്കിൽ ഇവയൊക്കെ വൈരുദ്ധ്യങ്ങളാണോ എന്ന് തോന്നിപ്പോകും. കാര്യത്തെയും കാരണത്തെയും കാര്യകാരണങ്ങളുടെ മുഴുവൻ അധിപനായ അല്ലാഹുവിനെയും വേണ്ടവിധത്തിൽ മനസ്സിലാക്കുമ്പോഴേ ഇത്തരം വിജ്ഞാനീയങ്ങളിലെ ആത്മാവിനെ ഉൾക്കൊള്ളാനാവൂ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...