Tweet 387

    Tweet 387
    July 6, 2023 • Thursday
    Post Header

    ജാബിർ(റ)ന്റെ ഭാര്യ പറഞ്ഞു. മുത്തുനബിﷺയുടെയും കൂട്ടുകാരുടെയുമിടയിൽ നിങ്ങൾ എന്നെ നാണം കെടുത്തരുതേ! അഥവാ ഇത് കുറഞ്ഞ ആളുകൾക്കുള്ള ഭക്ഷണമേയുള്ളൂ. എല്ലാവരെയും കൂടി വിളിക്കരുതേ എന്ന്. ജാബിർ (റ) പുറപ്പെട്ടു. നബിﷺയുടെയടുക്കൽ ചെന്നു. സ്വകാര്യമായിപ്പറഞ്ഞു. “കുറഞ്ഞ ഭക്ഷണം വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അവിടുത്തേക്കും ഒരു രണ്ടോ മൂന്നോ ആളുകൾക്കും മാത്രം. അവിടുന്ന്‌ വന്നാൽ കഴിച്ചു പോകാമായിരുന്നു “.
    അപ്പോൾ മുത്തുനബിﷺയുടെ കൈവിരലുകൾ എന്റെ കൈയിൽ കോർത്തു പിടിച്ചു. എന്നിട്ട് ചോദിച്ചു, “എത്രയാ ഉള്ളത് ?” ഞാൻ പറഞ്ഞതാവർത്തിച്ചു. അപ്പോൾ ഇങ്ങനെ പ്രതികരിച്ചു. “അത് കൂടുതലുണ്ട്, നല്ല ഭക്ഷണവുമാണ്. ഞാൻ വരുന്നത് വരെ റൊട്ടി ചുടാൻ തുടങ്ങുകയോ കറിയുടെ ചട്ടി അടുപ്പിൽ നിന്നു ഇറക്കുകയോ അരുത് “. ശേഷം, നബിﷺ ഉറക്കെ വിളിച്ചു പറഞ്ഞു. “അല്ലയോ ! ഖന്ദഖ്കാരേ, വരൂ . ജാബിർ (റ) എല്ലാവർക്കും നല്ല സദ്യ ഒരുക്കിയിരിക്കുന്നു “.
    ജാബിർ (റ) പറയുന്നു. “അപ്പോൾ എനിക്കനുഭവപ്പെട്ട നാണം അല്ലാഹുവിനേ അറിയൂ. ഞാൻ സ്വയം പറഞ്ഞു, അതാ എല്ലാവരും വരുന്നു. ആകെ ഒരു സാഉ ധാന്യവും ഒരു ചെറിയ ആട്ടിൻകുട്ടിയും. എന്ത് ചെയ്യും?”
    ഞാൻ വേഗം ഭാര്യയുടെ അടുക്കൽ ചെന്നു കാര്യം പറഞ്ഞു. “എന്തു ചെയ്യാനാ നബിﷺയും മുഹാജിറുകളും അൻസ്വാരികളും മറ്റു ഒപ്പമുള്ളവരും എല്ലാവരും അതാ വരുന്നു “. അപ്പോഴവൾ പറഞ്ഞു. “നിങ്ങൾ തന്നല്ലേ ഇതൊപ്പിച്ചത്. നിങ്ങൾ തന്നല്ലേ!” എന്നിട്ടവൾ വീണ്ടും ചോദിച്ചു. “നിങ്ങളോട് നബിﷺ കാര്യങ്ങൾ ചോദിച്ചിരുന്നോ?” “അതെ”. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. അവൾ ചോദിച്ചു. “നിങ്ങളാണോ അവരെയെല്ലാം വിളിച്ചത്, അതല്ല നബിﷺയാണോ?”
    ” അത് നബിﷺയാണ് “എന്നാൽപ്പിന്നെ വിഷയം വിട്ടേക്കൂ. അത് കുഴപ്പമില്ല. അഥവാ മുത്തുനബിﷺ വിളിച്ചതാണെങ്കിൽ അതിൽ പിന്നെ ബേജാറാകാൻ ഒന്നുമില്ല. അല്ലാഹുവിനും റസൂലിﷺനും ഏറ്റവും അറിയാമല്ലോ. നമ്മുടെ പക്കലുള്ളത് നാം പറയുകയും ചെയ്തല്ലോ. പ്രശ്നമില്ല “. അവൾ എനിക്കാശ്വാസം നൽകി. അപ്പോഴേക്കും നബിﷺ അകത്തേക്ക് വന്നു. എന്നിട്ട് സ്വഹാബികളോട് പറഞ്ഞു. “പത്തു വീതം ആളുകൾ കഴിക്കാനിരുന്നോളൂ. ആരും തിരക്കാക്കരുത് “.
    ജാബിറി(റ)ന്റെ ഭാര്യ ധാന്യപ്പാത്രം നബിﷺയുടെയടുത്തേക്ക് വച്ചു കൊടുത്തു. നബിﷺ അതിൽ ഉമിനീർ ചേർത്തു. അനുഗ്രഹത്തിനായി പ്രാർഥിച്ചു. കറിപ്പാത്രവും അടുത്തേക്ക് വച്ചു. ഉമിനീർ ചേർത്ത് മന്ത്രിച്ചു. “ഇനി റൊട്ടി ചുട്ടോളൂ; കറിയുമൊഴിച്ചോളൂ. ഇടയിൽ പത്രം മൂടി വയ്ക്കുകയും ചെയ്യുക “. തിരുദൂതർ പറഞ്ഞു.
    ഞങ്ങൾ റൊട്ടി ചുടുന്നു, കറി ഒഴിച്ച് കൊടുക്കുന്നു , ഇടവേളകളിൽ പാത്രം മൂടിവയ്ക്കുന്നു, ആളുകളെ സത്ക്കരിക്കുന്നു , മാവോ കറിയോ ആദ്യമുള്ള അളവിൽ നിന്നു അല്പം പോലും കുറയുന്നില്ല.
    ജനങ്ങളെല്ലാം നന്നായിക്കഴിച്ചു. എല്ലാവരും നല്ല വിശപ്പിലായിരുന്നല്ലോ. പത്തു പത്തു വീതം സൈന്യം മുഴുവനും ഭക്ഷണം കഴിച്ചു കഴിഞ്ഞു. അവസാനം ഞങ്ങളും നന്നായി ഭക്ഷിച്ചു. അപ്പോഴും പാത്രത്തിൽ നിന്നു ധാന്യമോ കറിയോ അല്പം പോലും കുറഞ്ഞില്ല. നബിﷺ സദ്യയൊക്കെക്കഴിഞ്ഞു പോയി. അതോടെ പാത്രം കാലിയാവാൻ തുടങ്ങി.
    ഇമാം ബുഖാരി (റ) തന്നെയാണ് ഈ സംഭവം നിവേദനം ചെയ്തത്. എന്നാൽ ഇതിനനുബന്ധമായി ചില കഥകൾ സാരോപദേശ ഗ്രന്ഥങ്ങളിൽക്കാണുന്നുണ്ട്. അവകൾ അത്ര പ്രബലമായ നിവേദനങ്ങളോടെ വന്നതായിക്കാണുന്നില്ല. താരീഖുൽ ഖമീസിൽ ജാബിർ(റ)വിന്റെ സത്ക്കാരത്തെപ്പരാമർശിക്കുന്ന ഒരു നിവേദനം ഇങ്ങനെയാണ്. “ജാബിർ(റ) നബിﷺയെ സത്ക്കാരത്തിനു ക്ഷണിച്ചു. നബിﷺ ക്ഷണം സ്വീകരിച്ചു. ജാബിറി(റ)നു സന്തോഷമായി. വീട്ടിലുണ്ടായിരുന്ന ആട്ടിൻകുട്ടിയെ അറുത്തു പാകം ചെയ്യാൻ പത്നിയെ ഏല്പിച്ചു. ഇത് കണ്ടു ജാബിറി(റ)ന്റെ രണ്ടാണ്മക്കളിൽ മൂത്തയാൾ അനുജനെ വിളിച്ചു പറഞ്ഞു. വാപ്പ ആടിനെയറുത്തത് എങ്ങനെയാണെന്ന് ഞാൻ കാണിച്ചു തരാം. അങ്ങനെ അനുജനെ ജേഷ്ഠൻ പിടിച്ചു കിടത്തി, കൈകാലുകൾ കെട്ടിയറുത്തു. തലയുമായി ഉമ്മയെ സമീപിച്ചു. വിഹ്വലയായ ഉമ്മ ഭയചകിതയായി. ഇത് കണ്ട മകൻ ഓടി മച്ചിന്റെ മുകളിൽക്കയറി. പിന്നാലെ വന്ന ഉമ്മയെക്കണ്ടു ഭയന്ന് അവിടെ നിന്നു ചാടി നിലം പതിച്ചു മരണപ്പെട്ടു. രണ്ടുമക്കളും മരണപ്പെട്ട മാതാവ് പക്ഷേ, വേദന കടിച്ചിറക്കി. മക്കളുടെ ശരീരം വീടിന്റെ ഒരു മൂലയിൽ പുതച്ചു കിടത്തി. ദുഃഖം പ്രകടമാക്കാതെ പാചകത്തിൽ മുഴുകി.
    ജാബിർ (റ) വന്നു, നബിﷺയോടൊപ്പം ഭക്ഷണത്തിനിരുന്നു. അപ്പോൾ നബിﷺയോട് ജിബ്‌രീല്‍ (അ) വന്നു പറഞ്ഞു. ജാബിറി(റ)ന്റെ മക്കളെ കൂട്ടിയിരുത്തി ഭക്ഷണം കഴിക്കാൻ അല്ലാഹു കല്പിച്ചിരിക്കുന്നു. നബി ﷺ ജാബിറി(റ)നോട് മക്കളെ വിളിക്കാൻ പറഞ്ഞു. ഇപ്പോൾ അവരിവിടെയില്ലെന്നു ഭാര്യ ജാബിറി(റ)നോട് പറഞ്ഞു. അല്ലാഹു കല്പിച്ചതാണ് അവരെക്കൂടി ഒപ്പമിരുത്തിക്കഴിക്കാൻ എന്ന്‌ നബിﷺ പ്രതികരിച്ചു. ഇതുകേട്ട് ജാബിർ (റ) വീണ്ടും മക്കളെ അന്വേഷിച്ചു. അപ്പോഴേക്കും ഭാര്യ പൊട്ടിക്കരഞ്ഞു. കാര്യമന്വേഷിച്ചപ്പോൾ സംഭവം പറഞ്ഞു. ശേഷം, മക്കളുടെ ശരീരം കാണിച്ചുകൊടുത്തതും ജാബിറും(റ) പൊട്ടിത്തെറിച്ചു. നബിﷺയോട് സംഭവം പറഞ്ഞു. അപ്പോഴേക്കും ജിബ്‌രീല്‍ (അ) അവതരിച്ചു. മക്കളെ വിളിക്കാനും ഉത്തരം നൽകുന്നവൻ ഞാനാണെന്നും അല്ലാഹു പറഞ്ഞതായറിയിച്ചു. നബി ﷺ മക്കളെ വിളിച്ചു. അല്ലാഹു അവർക്കു ജീവൻ നൽകി.
    ഈ സംഭവത്തിലെ ആശയം സ്വീകാര്യമാണെങ്കിലും നിവേദനപരമായി പ്രബലമാണെന്ന് പറയാൻ മതിയായ തെളിവുകൾ കണ്ടെത്താനായിട്ടില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...