Tweet 361

    Tweet 361
    June 10, 2023 • Saturday
    Post Header

    പൊതുഖജനാവിൽ നിന്നുള്ള നഷ്ടപരിഹാരം നൽകാൻ വ്യക്തമായ ഒരു വ്യവസ്ഥ മദീനാ കരാറിൽ നേരത്തെത്തന്നെ എഴുതിയിട്ടുണ്ടായിരുന്നു. അതുപ്രകാരം അബദ്ധവശാൽ സംഭവിച്ച ഇക്കാര്യത്തിൽ നഷ്ടപരിഹാരത്തിനു മദീനയിലെ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണം. ജനങ്ങളിൽ നിന്നുള്ള സഹകരണവും പങ്കാളിത്തവും സ്വീകരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു. ജൂത ഗോത്രങ്ങളിലെ പ്രമുഖമായ ബനൂ നളീർ ഗോത്രത്തിലേക്ക് നബി ﷺ നേരിട്ടു തന്നെ പുറപ്പെട്ടു. ഒപ്പം സ്വഹാബീ പ്രമുഖരുമുണ്ടായിരുന്നു.
    മദീനയിലെ ജൂത ഗോത്രങ്ങളിൽ പ്രധാനപ്പെട്ട മൂന്ന് ഗോത്രങ്ങളിലൊന്നായിരുന്നു ബനൂ നളീർ. ബനൂ ഖുറയ്ള, ബനൂ ഖൈനുഖാ എന്നിവയായിരുന്നു മറ്റു രണ്ടെണ്ണം. ബദ്റിന് ശേഷം നിരന്തരമായി കരാർ ലംഘനം നടത്തിയതിനാൽ ബനൂ ഖൈനുഖാ ഗോത്രത്തെ നബി ﷺ മദീനയിൽ നിന്നു പുറത്താക്കിയിരുന്നു. ഇത് മറ്റു ഗോത്രങ്ങൾക്കുള്ള ഒരു താക്കീതും ഒപ്പം കരാറിനുള്ള പ്രാധാന്യം ബോധ്യപ്പെടുത്തലുമായിരുന്നു.
    എന്നാൽ ജൂത ഗോത്രങ്ങൾ അവരുടെ കുതന്ത്രങ്ങൾ തുടർന്നുകൊണ്ടിരുന്നു. മദീനയിൽ കരാർ പ്രകാരം സുരക്ഷയിൽ ജീവിക്കുകയും രഹസ്യമായി മദീനയ്ക്കെതിരെ ബാഹ്യ ശക്തികളോട് ചാരപ്രവർത്തനം ചെയ്യുകയുമായിരുന്നു അവർ. സവീഖ് യുദ്ധത്തിൽ അബൂസുഫ്‌യാനു എല്ലാ സഹായവും ചെയ്തു മദീനയ്ക്കും ഇസ്‌ലാമിനുമെതിരെ പിന്തുണച്ചവരായിരുന്നു ബനൂ നളിർ. പക്ഷേ, നബിﷺ അതറിഞ്ഞെങ്കിലും അറിയാത്ത ഭാവത്തിൽ തുടരുകയായിരുന്നു. ചില ഒറ്റപ്പെട്ട വ്യക്തികൾ ഇസ്‌ലാമിനുമെതിരെത്തിരിഞ്ഞപ്പോൾ അവരെ മാത്രം ഒതുക്കി ചില നയതന്ത്രങ്ങളിലൂടെ അവർക്ക് നബിﷺ ആലോചിക്കാനുള്ള അവസരങ്ങൾ നൽകിയിരുന്നു. പക്ഷേ, നളിർ ഗോത്രം കിട്ടുന്ന ഒരവസരവും പാഴാക്കാതെ കരാറിനു വിരുദ്ധമായ രഹസ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരുന്നു. ഉഹ്ദ്‌ യുദ്ധത്തിൽ ശത്രുക്കൾക്ക് ആവശ്യമായ പല സുപ്രധാന വിവരങ്ങളും നൽകിയിരുന്നത് ഇവരായിരുന്നു എന്ന്‌ മൂസ ബിൻ ഉഖ്ബയെപ്പോലെയുള്ളവർ രേഖപ്പെടുത്തുന്നുണ്ട്.
    ബദ്റിന് ശേഷം നിരന്തരമായി ഖുറൈശികൾ ബനൂ ഖുറയ്ളയുമായി ബന്ധം പുലർത്തുന്നുണ്ടായിരുന്നു. അന്നവർ നബിﷺക്ക് ഒരു കത്തു നൽകി. അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. ‘ഞങ്ങൾ ഞങ്ങളുടെ കൂട്ടത്തിലെ മുപ്പതോളം റബ്ബിമാരെ ഒരിടത്തൊരുമിച്ചുകൂട്ടാം. അവിടെ വന്നു ഇസ്‌ലാമിനെ പരിചയപ്പെടുത്തുക. ഒപ്പം മുപ്പതു പേരെ, അവർക്കു ബോധ്യമായാലവരും ഞങ്ങളും ഇസ്‌ലാം സ്വീകരിക്കും. നബിﷺ ക്കു താല്പര്യമായി. പ്രബോധനത്തിനുള്ള നല്ല ഒരവസരമാണല്ലോ എന്ന്‌ അവിടുന്നു ചിന്തിച്ചു. നേരത്തെ ധാരണയായ ദിവസമായി. അവരോട് പറഞ്ഞിരുന്ന പ്രകാരം മുപ്പതു അനുയായികളോടൊപ്പം പുറപ്പെടാൻ നബിﷺ ഒരുങ്ങി. അപ്പോഴാണ് ഇതൊരു ചതിയാണെന്ന വിവരം ലഭിക്കുന്നത്. ജൂതഗോത്രത്തിൽ തന്നെയുള്ള ഒരു സ്ത്രീ അൻസ്വാരി വനിതയ്ക്കു നൽകിയ വിവരപ്രകാരം ഇത് നബിﷺയെ വധിക്കാനുള്ള ശ്രമമാണെന്നറിഞ്ഞു. ആയുധങ്ങൾ ഒളിപ്പിച്ചു വച്ചു കാത്തിരിക്കുകയാണ് എന്ന വിവരമാണ് അവിടുന്നു ലഭിച്ചത്. നബിﷺ സ്വാഹാബികളിൽ നിന്നു ഒരു സംഘത്തെയയച്ചു ആ പദ്ധതി പൊളിച്ചു കളഞ്ഞു.
    ഇത്തരമൊരു പരിസരം നിലനിൽക്കുമ്പോഴാണ് നബിﷺ ഇങ്ങനെ ഒരു സമ്പർക്ക പ്രവർത്തനവുമായി രംഗത്തു വരുന്നത്. ഖുബാ പള്ളിക്കടുത്ത് കോട്ട കെട്ടിയ ആവാസ സ്ഥലത്താണ് അവർ താമസിച്ചിരുന്നത്. നബിﷺയും കൂട്ടുകാരും നേരെ അങ്ങോട്ട്‌ കടന്നു ചെന്നു. ഗോത്ര പ്രമുഖന്മാർ ആഗമനം കണ്ടു, സ്വാഗതം ചെയ്തു. ആദ്യമായിട്ടായിരുന്നു നബിﷺ ഇങ്ങനെയൊരു സന്ദർശനം നടത്തിയത്. ഗോത്രക്കാരോട് നബിﷺ ആഗമന ലക്ഷ്യം പറഞ്ഞു. നഷ്ടപരിഹാര ധനസമാഹാരണത്തിൽ സഹായം ആവശ്യപ്പെട്ടു. അവർ സഹായം വാഗ്ദാനം ചെയ്തു. ശേഷം, അവർ കോട്ടയ്ക്കകത്തേക്ക് പോയി. നബിﷺയും കൂട്ടരും പുറത്തു കാത്തു നിന്നു. നബിﷺ കോട്ടയെ ചാരിയുള്ള ഒരു തണലിലിരുന്നു. ആതിഥേയർ സ്വീകരണമോ സത്ക്കാരമോ ഒരുക്കാൻ പോയതായിരിക്കുമെന്ന്‌ കരുതാവുന്നതായിരുന്നു സന്ദർഭം.
    പക്ഷേ, അകത്തേക്കുപോയ ജൂതന്മാർ ഉള്ളിൽ വച്ചു പരസ്പരം സംസാരിച്ചു. ചില ദുഷ്ടവിചാരങ്ങൾ അവർ പരസ്പരം പങ്കുവച്ചു. ഒരാൾ പറഞ്ഞതിങ്ങനെയാണ് : ഇതൊരു സുവർണാവസരമാണ്. ഇതുപോലെയൊരവസരം ഇനി നമുക്ക് ലഭിച്ചുകൊള്ളണമെന്നില്ല. ഇപ്പോൾ ഇതാ ആൾ നമ്മുടെ അടുത്തുണ്ടല്ലോ. നമുക്കങ്ങു വകവരുത്തിയാലോ? അഥവാ നബിﷺയെ വധിച്ചു കളഞ്ഞാലോ എന്നവർ കൂടിയാലോചിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...