
ഒരിക്കൽ നബിﷺ വീട്ടുമുറ്റത്ത് വിശ്രമിക്കുകയായിരുന്നു. ഉസ്മാൻ ബിൻ മള്ഊൻ (റ) അതുവഴി നടന്നു പോയി. ശ്രദ്ധയിൽപ്പെട്ട നബി ﷺ അടുത്തേക്ക് വിളിച്ചു. പരസ്പരം സംസാരിച്ചിരുന്നു. അതിനിടയിൽ നബിﷺ ആകാശത്തേക്ക് നോക്കി ശേഷം വലതു ഭാഗത്ത് കൂടി താഴേക്കും നോക്കി. സാധാരണയിൽ മുന്നിലിരിക്കുന്ന ആളെ പൂർണമായി പരിഗണിച്ചു സംസാരിക്കുന്ന നബിﷺയുടെ അസാധാരണമായ ഈ നടപടിയിൽ അദ്ഭുതപ്പെട്ട ഉസ്മാൻ (റ) നബിﷺയോട് കാര്യമന്വേഷിച്ചു. അവിടുന്ന് തിരിച്ചു ചോദിച്ചു. “നിങ്ങളെന്നെ ശ്രദ്ധിച്ചുവല്ലേ? എന്താണ് നിങ്ങൾ കണ്ടത്?” കണ്ട രംഗം ഉസ്മാൻ (റ) വിശദീകരിച്ചു. അപ്പോഴവിടുന്നു പറഞ്ഞു; “അപ്പോൾ എന്റെയടുത്ത് അല്ലാഹുവിൽ നിന്നുള്ള ദൂതൻ ജിബ്‌രീൽ (അ) വന്നതായിരുന്നു. എന്നിട്ട് വിശുദ്ധ ഖുർആനിലെ ഒരു സൂക്തം അവതരിപ്പിച്ചു. വിശുദ്ധ ഖുർആനിലെ പതിനാറാമത്തെ അധ്യായം സൂറത്തുന്നഹ്’ലിലെ തൊണ്ണൂറാമത്തെ സൂക്തം ഓതിക്കേൾപ്പിച്ചു “. ആശയം ഇങ്ങനെ വായിക്കാം.
“നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പ്പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍ വേണ്ടി അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്.“
മനുഷ്യകത്തിനാവശ്യമായ അടിസ്ഥാനമൂല്യങ്ങളെ സമഗ്രമായി പരാമർശിച്ച ആയത്ത് എന്ന വിശേഷണം ഈ സൂക്തത്തിനുണ്ട്. ഇത് കേട്ടതോടെ എനിക്ക് നബിﷺയോടുള്ള സ്നേഹവും വിശ്വാസത്തിന്റെ ആനന്ദവും വർധിച്ചു എന്ന് ഉസ്മാൻ (റ) എടുത്തു പറഞ്ഞു.
ഹിജ്രാബ്ദം മൂന്നാം വർഷത്തിൽ ഉസ്മാൻ (റ)നു രോഗം ബാധിക്കുകയും ക്രമേണ രോഗം മൂർച്ഛിക്കുകയും ചെയ്തു. വിവരമറിഞ്ഞ നബിﷺ നേരെ ഉസ്മാനി(റ)ന്റെ അടുത്തെത്തി. നബിﷺയുടെ സാന്നിധ്യത്തിൽ തന്നെ ഉസ്മാൻ ബിൻ മള്ഊൻ (റ) ഈ ലോകത്തോട് വിടപറഞ്ഞു. നബിﷺയുടെ കണ്ണുകൾ ഈറനണിഞ്ഞു. നബിﷺ ജനാസയിൽ ചുംബിച്ചു. അവിടുത്തെ കണ്ണുനീർ അവിടുത്തെ മുഖത്ത് പതിച്ചു. സ്വഹാബികൾ വൈകാരികമായ ആ രംഗത്തിനു സാക്ഷിയായി. നബി ﷺ ജനാസയെ അനുഗമിച്ചു. മദീനയിലെ ജന്നത്തുൽ ബഖ്വീഇൽ മറമാടുന്നിടത്തേക്ക് ഒപ്പം നടന്നു പോയി. മദീനയിൽ മറമാടുന്ന ആദ്യത്തെ മുഹാജിറായ സ്വഹാബിയായിരുന്നു ഉസ്മാൻ ബിൻ മള്ഊൻ (റ). നബിﷺ തന്നെ ഖബറിലിറങ്ങി മറമാടൽ പൂർത്തിയാക്കി. ശേഷം, ഒരു കല്ല് ചൂണ്ടിക്കാട്ടി അതെടുത്തു കൊണ്ടുവരാൻ ഒരു സ്വഹാബിയോട് കല്പിച്ചു. കല്ലിന്റെ വലുപ്പം കൊണ്ട് അതെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അപ്പോൾ നബിﷺ തന്നെ നേരിട്ടു പോയി ആ കല്ലെടുത്ത് ഉസ്മാനി(റ)ന്റെ ശിരസ്സിന്റെ ഭാഗത്ത് നാട്ടി വച്ചു. ഇതെന്റെ സഹോദരന്റെ ഖബറാണെന്ന് തിരിച്ചറിയാനാണെന്നും ഇനി ഈ കുടുംബത്തിൽ നിന്നു മരണപ്പെടുന്നവരെ സമീപത്തടക്കാനാണെന്നും അവിടുന്നു പറഞ്ഞു. മരണാനന്തരം ഉസ്മാൻ ബിൻ മള്ഊൻ(റ)നെ പ്രശംസിച്ചുകൊണ്ട് നബിﷺ ഇങ്ങനെ പറഞ്ഞു. “അല്ലയോ ഉസ്മാൻ (റ)! അല്ലാഹു നിങ്ങൾക്ക് കാരുണ്യം ചെയ്യട്ടെ. നിങ്ങൾ ദുനിയാവിൽ നിന്നു ഒന്നും സാമ്പാദിച്ചിട്ടില്ല. ദുനിയാവിനെ നിങ്ങൾ ഒന്നും ചെയ്തിട്ടുമില്ല.”
ഖാരിജത്തുബ്നു സൈദ് (റ) പറയുന്നു : “ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. ഉസ്മാനുബ്നു മള്ഊനി(റ)ന്‍റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളിലെ ഏറ്റവും വലിയ ചാട്ടക്കാര്‍ “.(ബുഖാരി, 4/364)
ഇമാം ഇബ്നു ഹജർ (റ) പറയുന്നു : “ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിവാകുന്നു “.(ഫത്തുഹുല്‍ ബാരി,4 )
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
