Tweet 336

    Tweet 336
    May 16, 2023 • Tuesday
    Post Header

    ഉസ്മാനി(റ)ന്റെ ദുഃഖം നബിﷺ ശരിക്കും മനസ്സിലാക്കി. നബിﷺയുടെ മരുമകനായിരിക്കുന്നതിൽ ഉസ്മാനി(റ)നുണ്ടായിരുന്ന സ്നേഹാദരങ്ങൾ കൂടി പരിഗണിച്ചു അവിടുത്തെ പ്രിയപ്പെട്ട മകൾ ഉമ്മു കുൽസൂമി(റ)നെ ഉസ്മാനി(റ)നു വിവാഹം ചെയ്തുകൊടുത്തു. അതോടെ ഒരു പ്രവാചകന്റെ രണ്ടു പുത്രിമാരെ വിവാഹം ചെയ്യാൻ അവസരം ലഭിച്ചു എന്ന, ചരിത്രത്തിൽത്തന്നെ അത്യപൂർവമായ ഭാഗ്യം ഉസ്മാനി(റ)നു കൈവന്നു. മുൻകാല പ്രവാചകന്മാരുടെ ചരിത്രത്തിലും ഇതിനു സമാനതകളില്ലെന്നു ചരിത്രകാരനായ ഇബ്നു കസീർ (റ) തന്റെ പ്രത്യേക വിശകലനത്തിന് ശേഷം രേഖപ്പെടുത്തുന്നുണ്ട്. ഉസ്മാൻ(റ)വിനു ഇരട്ടവെളിച്ചം എന്നർഥമുള്ള ‘ദുന്നൂറൈൻ’ എന്ന അപരവിലാസം ഇതുവഴി കൈവന്നതാണ്. എന്നാൽ, ആ ദാമ്പത്യവും പിന്നീട് ഏഴു വർഷമേ നീണ്ട് നിന്നുള്ളൂ. വിവാഹം കഴിഞ്ഞ് അധികം വൈകാതെത്തന്നെ റൂഖ്യ്യ(റ)യിൽ ഉസ്മാനി(റ)നുണ്ടായ മകൻ അബ്ദുള്ള(റ)യും വിയോഗം തേടിയിരുന്നു. ഹിജ്‌റ ഒൻപതിലാണ് ഉമ്മുകുൽസൂം (റ) മരണപ്പെടുന്നത്. ആ സമയത്തും ഉസ്മാനി(റ)ൽ നിഴലിച്ചു നിന്ന ദുഃഖം നബിﷺ വായിച്ചു. അവിടുന്ന് പറഞ്ഞു. “അല്ലയോ ഉസ്മാൻ(റ), നിങ്ങൾക്ക് നൽകാൻ എനിക്കിനി പെണ്മക്കളില്ല. എനിക്ക് നാൽപ്പതു പെണ്മക്കളുണ്ടായിരുന്നെങ്കിൽ ഒരാൾ മരണപ്പെട്ടാൽ അടുത്തതിനെ എന്ന നിലയ്ക്ക് ഞാൻ നിങ്ങൾക്കു വിവാഹം ചെയ്തു തരുമായിരുന്നു “. ഉസ്മാൻ (റ) അത്രമേൽ ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. നബി ﷺ യുടെ വിയോഗം വരെ ഉസ്മാൻ (റ) വേറെ വിവാഹം ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ പിൽക്കാലത്തു നടന്ന വിവാഹങ്ങളിൽ പതിന്നാല് സന്താനങ്ങളുണ്ടെങ്കിലും ഒരാളും സ്വാഹാബിയല്ല. ഒൻപതു ആണ്മക്കളും അഞ്ചു പെണ്മക്കളുമായിരുന്നു. എന്നാൽ താബിഉകളായ പണ്ഡിതന്മാരിൽ പ്രമുഖർ അവരിലുണ്ടായിരുന്നു. അബാൻ ബിൻ ഉസ്മാൻ (റ) അതിൽ പ്രധാനിയാണ്.
    സീറയുടെ രചയിതാക്കൾ സ്വീകരിച്ച ക്രമത്തിൽ നാം വായിച്ചുപോകുമ്പോൾ അധ്യായങ്ങൾ സമ്മിശ്രമായി വരും. ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും അധ്യായങ്ങൾക്കിടയിൽത്തന്നെ വിരഹത്തിന്റെയും ദുഖത്തിന്റെയും അധ്യായങ്ങളും കടന്നു വരും. അത്തരം ഒരു വായനയിലേക്കാണ് നാം ഇപ്പോൾ കടക്കുന്നത്.
    ഇതേ കാലയളവിൽത്തന്നെ സംഭവിച്ച ദുഃഖകരമായ ഒരു സംഭവമാണ് പ്രമുഖ സ്വഹാബി ഉസ്മാൻ ബിൻ മള്ഊൻ (റ) എന്ന സ്വഹാബിയുടെ വിയോഗം. അബ്സീനിയയിലേക്കുണ്ടായ ആദ്യ പലായനത്തിന്റെ നായകനായി ഈ സ്വഹാബിയെക്കുറിച്ചു നാം പറഞ്ഞുപോയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ ഖൗല: ബിൻത് ഹകീം (റ) എന്ന മഹതിയായിരുന്നു ആഇശ ബീവി (റ)യുടെ വിവാഹാലോചനയുമായി നബിﷺയെ സമീപിച്ചത്. അതുകൊണ്ട് തന്നെ നബിﷺയുടെ വീടുമായി നല്ല ബന്ധമുള്ള കുടുംബമായിരുന്നു ഉസ്മാൻ ബിൻ മള്ഊനി(റ)ന്റേത്. മദീനയിലെത്തിയ ശേഷം അദ്ദേഹം കൂടുതൽ ആത്മീയ നിഷ്ഠയിലേക്ക് മാറി. പരമാവധി ഭൗതിക പരിത്യാഗത്തിന്റെ മാർഗം തെരഞ്ഞെടുത്തു. ഒരുവേള അമിതമായ ശപഥം ചെയ്യാനൊരുങ്ങിയ സന്ദർഭവും നബിﷺ അവരെ നിയന്ത്രിച്ചതും ഹദീസിൽ വന്നിട്ടുണ്ട്. ഭാര്യയെപ്പോലും മറന്നു ആരാധനയിൽ മുഴുകിയ ഉസ്മാനി(റ)ന്റെ ജീവിതം ഖൗല: യുടെ വസ്ത്രധാരണത്തിൽ നിന്നു ആഇശ (റ) തിരിച്ചറിഞ്ഞു. വിഷയം നബിﷺയെ ധരിപ്പിക്കുകയും ചെയ്തു. നബിﷺ വൈകാതെത്തന്നെ ഉസ്മാനി(റ)നോട് ഉപദേശം നൽകി. ഭാര്യയോടുള്ള കടമയുടെ പ്രാധാന്യം ഓർമപ്പെടുത്തി. ലളിതമായ ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ധരിച്ചിരുന്ന വസ്ത്രത്തിന്റെ രീതിയും ലാളിത്യവും കണ്ടു മറ്റു സ്വാഹാബികൾ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്.
    ഇങ്ങനെയെല്ലാം നബിﷺയുടെ ജീവിതത്തിൽ പലപ്പോഴും കടന്നുവരുന്ന നാമമാണ് ഉസാമാനി(റ)ന്റെ പേര്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...