Tweet 335

    Tweet 335
    May 15, 2023 • Monday
    Post Header

    ഹിജ്റാബ്ദം മൂന്ന് ശവ്വാലിലാണല്ലോ ഉഹ്ദ് അരങ്ങേറുന്നത്. എന്നാൽ, നബിﷺയുടെ വ്യക്തി ജീവിതത്തിൽ നിന്ന് വായിക്കുമ്പോൾ ഇതേ വർഷം ശഅ്ബാനിലുണ്ടായ സുപ്രധാനമായ ഒരു സംഭവമാണ് നബിﷺയും ഹഫ്‌സ(റ)യുമായുള്ള വിവാഹം. നബിﷺയുടെ സന്തത സഹചാരിയായ ഉമർ(റ)വിന്റെ മകൾ ഹഫ്സ (റ) നബിയുടെ ജീവിതത്തിലേക്ക് കടന്നു വന്ന നാലാമത്തെ പത്നിയാണ്. പ്രഥമ പത്നിയായ ഖദീജാ ബീവി (റ) വിയോഗം തേടിയത് പരിഗണിക്കുമ്പോൾ നിലവിൽ മൂന്നാമത്തെ ഭാര്യയാണ് മഹതി ഹഫ്സ (റ). ആദ്യഘട്ടത്തിൽ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും രണ്ടു ഹിജ്റകളിലും ബദ്റിലും സംബന്ധിക്കുകയും ചെയ്ത് ഖുനൈസ് ബിൻ ഹുദാഫ (റ) എന്ന സ്വഹാബിയുടെ വിയോഗത്തെത്തുടർന്നു വിധവയായതായിരുന്നു അവർ. ഇരുപത്തിയഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് മഹതി വിധവയാകുന്നത്. മകളുടെ വൈധവ്യം ഉമറി(റ)നെ വല്ലാതെ പ്രയാസപ്പെടുത്തി. മകളുടെ പുനർവിവാഹത്തെക്കുറിച്ച് ഏറെ ആലോചിച്ചു. പെട്ടെന്ന് ഓർമ വന്നത് ഉസ്മാൻ ബിൻ അഫ്ഫാനെ(റ)യായിരുന്നു. കാരണം, ഉസ്മാൻ (റ) എന്നവർ പ്രിയപ്പെട്ട ഭാര്യ നബി പുത്രിയായ റൂഖിയ്യ(റ)യുടെ വിയോഗത്തെത്തുടർന്ന് വിഭാര്യനായിക്കഴിയുകയായിരുന്നു. ഒപ്പം കുഞ്ഞുമോനായ അബ്ദുള്ളയുമുണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെ ഉമർ (റ) ഉസ്മാനെ(റ) സമീപിച്ചു. മകൾക്കു വേണ്ടി വിവാഹാലോചന നടത്തി. ഒന്നാലോചിക്കട്ടെ എന്നായിരുന്നു ഉസ്മാനി(റ)ന്റെ മറുപടി. ഇത് ഉമറി(റ)നത്ര തൃപ്തിയായില്ല. എന്നാലും മറുപടിക്കു വേണ്ടി ദിവസങ്ങൾ കാത്തിരുന്നു. വീണ്ടും അന്വേഷിച്ചപ്പോൾ, ഇപ്പോൾ ഞാൻ വിവാഹം ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. ഉസ്മാൻ (റ) ഉമറി(റ)ന്റെ ഈ അന്വേഷണം മാന്യമായി നിരസിച്ചു. എന്നാൽ ഉമറി(റ)ന് ഇതൊരു പ്രയാസമായി. തുടർന്നു ഉമർ (റ) പ്രിയ കൂട്ടുകാരൻ അബൂബക്കറി(റ)നെ സമീപിച്ചു. നിങ്ങൾ താല്പര്യപ്പെടുന്നപക്ഷം എന്റെ മകൾ ഹഫ്‌സ(റ)യെ ഞാൻ നിങ്ങൾക്ക് വിവാഹം ചെയ്തു തരാമെന്നു പറഞ്ഞു. അബൂബക്കർ (റ) അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും പറഞ്ഞില്ല. ഇത് ഉമറി(റ)നെ കൂടുതൽ വേദനിപ്പിച്ചു. ഉമർ (റ) പറഞ്ഞു : “ഉസ്മാൻ (റ) നിരസിച്ചതിനേക്കാൾ എന്നെ വേദനിപ്പിച്ചത് സ്വിദ്ദീഖി(റ)ന്റെ മൗനമായിരുന്നു “. ഉറ്റമിത്രങ്ങളായ രണ്ടു പേരുടെയും നിരാസം ഉമറി(റ)ൻ്റെ മുഖത്തും മനസ്സിലും നിഴലിച്ചു. ഈ ദുഃഖ ഭാരത്തോടെ ഉമർ(റ) നബിﷺയെ സമീപിച്ചു. വിവരങ്ങൾ കേട്ടമാത്രയിൽ പുഞ്ചിരിച്ചു കൊണ്ട് നബിﷺ ഇങ്ങനെ പ്രതികരിച്ചു. “ഹഫ്സ(റ)യ്ക്ക് ഉസ്മാനെ(റ)ക്കാൾ ഉത്തമനായ ഒരു ഭർത്താവിനെ ലഭിക്കും. ഉസ്മാനി(റ)ന് ഹഫ്സ(റ)യെക്കാൾ ഉത്തമയായ ഒരു പത്നിയേയും ലഭിക്കും. ഇത് കേട്ടതോടെ ഉമറി(റ)ന് ഏറെ ആശ്വാസമായി. ഉമറി(റ)ന്റെ മകളെ സ്വീകരിക്കാൻ നബിﷺ താത്പ്പര്യപ്പെടുന്നു എന്നറിഞ്ഞതിൽ ഉമറി(റ)ന് എന്തെന്നില്ലാത്ത സന്തോഷമായി. ഈ വിവരം നേരത്തേയറിഞ്ഞതിനാലാണ് സിദ്ദീഖും (റ) ഉസ്മാനും(റ) അപ്രകാരം പ്രതികരിച്ചത് എന്നറിഞ്ഞപ്പോൾ അവരോടുണ്ടായ പ്രയാസവും നീങ്ങി. അധികം വൈകാതെ സിദ്ദീഖ് (റ) അവിടെയെത്തി. ഉമറി(റ)നോട് ചോദിച്ചു, “എന്റെ പ്രതികരണം നിങ്ങളെ പ്രയാസപ്പെടുത്തിയിരുന്നു, അല്ലേ?”
    ഉമർ(റ) പറഞ്ഞു, “അതെ”. സിദ്ദീഖ്(റ) തുടർന്നു. “നബിﷺയുടെ താത്പ്പര്യം ഞാൻ നേരത്തെത്തന്നെ അറിഞ്ഞിരുന്നതിനാലാണ് അങ്ങനെ പ്രതികരിച്ചത്. നബിﷺയുടെ ഉദ്ദേശ്യം അവിടുത്തെ സമ്മതമില്ലാതെ വെളിപ്പെടുത്താനും ഞാൻ താത്പ്പര്യപ്പെട്ടില്ല”. എന്തെങ്കിലും കാരണത്താൽ നബിﷺ തീരുമാനം മാറ്റിയാൽ ഞാനവളെ സ്വീകരിച്ചു കൊള്ളാം എന്നുകൂടി സിദ്ദീഖ്(റ) ചേർത്ത് പറഞ്ഞു. ഉമറി(റ)ന് ഏറെ സന്തോഷമായി. നബിﷺയും ബീവി ഹഫ്‌സ(റ)യും തമ്മിലുള്ള വിവാഹം നടന്നു. അതുവഴി ഉമർ(റ)വുമായുള്ള നബിﷺയുടെ ബന്ധത്തിന് പുതിയ മാനങ്ങൾക്കൂടി രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്തു. പിൽക്കാലത്തെ മുന്നേറ്റങ്ങൾക്കും ഖിലാഫത്തിന്റെ കൃത്യമായ പ്രയോഗങ്ങൾക്കും അത് വലിയ മുതൽക്കൂട്ടായി.
    ഉസ്മാനി(റ)നു ഹഫ്‌സ(റ)യെക്കാൾ ഉന്നതയായ ഒരു ഇണയെ സമ്മാനിക്കാം എന്ന്‌ പറഞ്ഞതിനും പുലർച്ചയുണ്ടായി. ഉസ്മാനും (റ) പ്രവാചക പുത്രി റുഖിയ്യ(റ)യുമൊത്തുള്ള ജീവിതം വളരെക്കുറഞ്ഞ കാലമേ ഉണ്ടായിരുന്നുള്ളൂ. വിരഹത്തിന്റെ വേദന ഉസ്മാനെ(റ) വല്ലാതെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തിരുന്നു. മാസങ്ങളോളം ആ ദുഃഖം മുഖത്ത് നിഴലിച്ചിരുന്നു. അത് കണ്ട് നബിﷺ ആശ്വസിപ്പിക്കുക പോലും ചെയ്യേണ്ടി വന്നു. ഒരിക്കൽ ഉസ്മാൻ (റ) ഇങ്ങനെ കൂടി ചേർത്തു പറഞ്ഞു. “നബിﷺയേ റുഖിയ്യ(റ)യുടെ വിയോഗത്തോടെ അവിടുത്തോടുള്ള ബന്ധം കുറഞ്ഞല്ലോ എന്നതാണ് എന്നെ ഏറെ അലട്ടുന്നത് ” .
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...