Tweet 289

    Tweet 289
    March 30, 2023 • Thursday
    Post Header

    ഒരറബ് വനിത തന്റെ ആഭരണം വിൽക്കാൻ വേണ്ടി മാർക്കറ്റിൽ വന്നു. കൊല്ലന്റെ അടുത്തിരിക്കവെ അവളുടെ മുഖാവരണം ഉയർത്തണമെന്ന് ജൂതന്മാർ ആവശ്യപ്പെട്ടു. പക്ഷേ, അവൾ സമ്മതിച്ചില്ല. ജൂതനായ കൊല്ലൻ അവളറിയാതെ അവളുടെ വസ്ത്രത്തിന്റെ പിൻഭാഗത്ത് ഒരു കൊക്ക കൊളുത്തി വെച്ചു. അവൾ എഴുന്നേറ്റപ്പോൾ അവളുടെ വസ്ത്രം ശരീരത്തിൽ നിന്നു നീങ്ങുകയും അവൾ അട്ടഹസിക്കുകയും ചെയ്തു. ഈ രംഗം കണ്ട് ജൂതന്മാർ ചിരിച്ചു. സംഭവത്തിനു സാക്ഷിയായ ഒരു മാന്യന് ഇത് സഹിക്കാനായില്ല. അയാൾ ആ കൊല്ലനെ വകവരുത്തി. ജൂതന്മാർ സംഘടിച്ചു ആ വിശ്വാസിയെയും കൊന്നുകളഞ്ഞു. ഇതോടെ രണ്ട് വിഭാഗവും തമ്മിൽ പോര് മൂർച്ഛിച്ചു. ഈ സന്ദർഭത്തിലാണ് വിശുദ്ധ ഖുർആനിലെ ഏട്ടാമത്തെ അധ്യായം അൽ അൻഫാലിലെ അമ്പത്തിയെട്ടാമത്തെ സൂക്തം അവതരിക്കുന്നത്. ആശയം ഇങ്ങനെ വായിക്കാം. “ഉടമ്പടിയിലേർപ്പെട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങൾക്കാശങ്കയുണ്ടെങ്കില്‍ ‎അവരുമായുള്ള കരാര്‍ പരസ്യമായി ദുർബലപ്പെടുത്തുക. വഞ്ചകരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.“
    ഈ സൂക്തമവതരിച്ച ഉടനെ നബിﷺ പറഞ്ഞു എനിക്ക് ബനൂ ഖൈനുഖാഇനെ കുറിച്ച് ആശങ്കയുണ്ട്. നമുക്ക് അവരെ നേരിടാൻ വേണ്ടി പുറപ്പെടാം. അബൂ ലുബാബയെ മദീനയുടെ ചുമതലയേൽപ്പിച്ചു. ഹംസ വെളുത്ത പതാകയേന്തി മുസ്‌ലിം സംഘത്തെ മുന്നോട്ട് നയിച്ചു. ജൂതന്മാർ അവരുടെ കോട്ടയിൽ കയറി സുരക്ഷ തേടി. നബിﷺയും സംഘവും അവരെ ഉപരോധിച്ചു. ക്രമേണ അവർക്ക് ഭയം നേരിടുകയും അവർ നബിﷺയുടെ വിധി അംഗീകരിക്കാൻ തയ്യാറായി. അവരുടെ കാര്യങ്ങൾ നിർവ്വഹിച്ചുകൊടുക്കാൻ മുൻദിർ ബിൻ ഖുദാമതുസ്സുലമിയെ ഏൽപ്പിച്ചു. ഉബാദത് ബിൻ സാമിതുമായി ഉടമ്പടിയിൽ കഴിഞ്ഞിരുന്നവരുടെ കാര്യം അദ്ദേഹം നബിﷺയെ ഏൽപ്പിച്ചു. അല്ലാഹുവിന്റെയും അവന്റെ തിരുദൂതരുﷺടേയും തീരുമാനം പോലെയാകട്ടെ എന്ന് വെച്ചു. എന്നാൽ, അബ്ദുല്ലാഹിബിൻ ഉബയ്യു ബിൻ സുലൂൽ അയാളോട് ഉടമ്പടിയിൽ കഴിഞ്ഞിരുന്നവരെ മോചിപ്പിക്കാൻ വേണ്ടി നബിﷺയെ സമീപിച്ചു. നബിﷺക്കഭിമുഖമായി നിന്ന് അയാൾ സംസാരിക്കാൻ തുടങ്ങി.
    നബിﷺ അയാളുടെ ആവശ്യത്തിന് സമ്മതം മൂളിയില്ല. വീണ്ടും ആവശ്യപ്പെട്ടപ്പോൾ നബിﷺ അയാളെ വിട്ടുതിരിഞ്ഞു. അപ്പോഴയാൾ അവിടുത്തെ പടച്ചട്ടയുടെ കീശയിൽ കയ്യിട്ട് പിടിച്ചു തടഞ്ഞു നിർത്തി. നബിﷺയുടെ മുഖം വിവർണമായി. കൈ എടുക്കാൻ അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല. തടവുകാരെ മോചിപ്പിക്കാതെ കൈ എടുക്കില്ലെന്നായി അയാൾ. അങ്കിയണിഞ്ഞ മുന്നൂറ്‌ പേരും തടവുകാരായ നാനൂറു പേരെയും മോചിപ്പിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. അവരെ മോചിപ്പിക്കാതെ തനിക്ക് ജനങ്ങളെ അഭിമുഖീകരിക്കാനാവില്ല എന്നായിരുന്നു അയാളുടെ പരിഭവം. അതയാൾ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ നബിﷺ മുഴുവൻ ജൂതന്മാരെയും മോചിപ്പിക്കുകയും നാട് വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടെ അവരുടെ സ്വത്തുകൾ മുഴുവൻ മുസ്‌ലിം സൈന്യത്തിന് ലഭിച്ചു. സ്വത്തുകൾ സമാഹരിക്കാൻ മുഹമ്മദ്‌ ബിൻ മസ്ലമ(റ)യെ ചുമതലപ്പെടുത്തി. മോചിപ്പിക്കപ്പെട്ടവരെ മുഴുവൻ അവരവരുടെ ഭവനങ്ങളിൽ തന്നെ താമസിപ്പിക്കണമെന്നു അവശ്യപ്പെടാൻ ഇബ്നു സലൂൽ വീണ്ടും നബിﷺയുടെ അടുത്തേക്ക് വന്നു. നബിﷺയുടെ കവാടത്തിൽ നിന്ന പരിചാരകനായ ഉവൈമു ബിൻ സാഇദതുൽ അൻസ്വാരി(റ) ഇബ്നു സുലൂലിനെ അകത്തേക്ക് കടത്തിവിട്ടില്ല. നിർദ്ദേശം ലംഘിച്ചു അകത്തുകടക്കാൻ ശ്രമിച്ചപ്പോൾ രണ്ടുപേരും തമ്മിൽ കയ്യേറ്റമുണ്ടായി. മതിലിൽ പോയി ഇടിച്ച ഇബ്നു സുലൂലിനു പരിക്കേറ്റു, രക്തംവാർന്നു നിരാശനായി മടങ്ങി.
    നാടുകടത്തൽ നടപടികൾ പൂർത്തിയാക്കാൻ ഉബാദത് ബിൻ സ്വാമിത്തി(റ)നെയും ചുമതലപ്പെടുത്തി.
    ഉബാദത്(റ)ന്റെയും ഉബയ്യ് ബിൻ സുലൂലിന്റെയും ഇടപെടലുകളെ പരാമർശിച്ചു കൊണ്ട് വിശുദ്ധ ഖുർആൻ അഞ്ചാമധ്യായം അൽ മാഇദയിലെ അമ്പത്തി ഒന്ന്, അമ്പത്തി രണ്ട് സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം.
    “അല്ലയോ വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ ആത്മമിത്രങ്ങളാക്കരുത്. അവരന്യോന്യം ആത്മമിത്രങ്ങളാണ്. നിങ്ങളിലാരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച! എന്നാല്‍ ദീനം പിടിച്ച മനസ്സുള്ളവര്‍ അവരുമായി കൂട്ടുകൂടുന്നതിന് തിടുക്കം കൂട്ടുന്നതായി കാണാം. തങ്ങള്‍ക്ക് വല്ല വിപത്തും വന്നുപെട്ടേക്കുമോയെന്ന് ആശങ്കയുണ്ടെന്നാണ് അതിനവര്‍ കാരണം പറയുക. എന്നാല്‍, അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കിയേക്കാം. അല്ലെങ്കില്‍ അവന്റെ ഭാഗത്ത് നിന്ന് മറ്റുവല്ല നടപടിയും ഉണ്ടായേക്കാം. അപ്പോള്‍ അവര്‍ തങ്ങളുടെ മനസ്സ് മറച്ചുവെക്കുന്നതിനെ സംബന്ധിച്ച് ദുഃഖിക്കുന്നവരായിത്തീരും.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...