Tweet 288

    Tweet 288
    March 29, 2023 • Wednesday
    Post Header

    മുത്ത് നബിﷺയുടെ സഞ്ചാര വഴിയിലെ മറ്റൊരധ്യായത്തിലേക്ക് കടക്കാം. പലായനത്തിൻ്റെ ഇരുപതാം മാസം ശവ്വാൽ പകുതിയിലായിരുന്നു സംഭവം. ‘ബനൂ ഖൈനുഖാഅ സൈനികനീക്കം’ അഥവാ യുദ്ധം എന്നാണ് ചരിത്രം അതിനെ അടയാളപ്പെടുത്തിയത്. ജൂത വിഭാഗത്തിലെ ധൈര്യവാന്മാരും അബ്ദുല്ലാഹിബിൻ സല്ലാമിന്റെ ജനതയുമായിരുന്നു ബനൂ ഖൈനുഖാ ഗോത്രം. അവർ അബ്ദുല്ലാഹിബിനു ഉബയ്യിനോടും ഉബാദത് ബിൻ സ്വാമിതിനോടും മറ്റും ഉടമ്പടിയിലായിരുന്നു കഴിഞ്ഞിരുന്നത്. ആഭരണപ്പണിയായിരുന്നു അവരുടെ തൊഴിൽ.
    ഹിജ്റാനന്തരം അവിശ്വാസികൾ പ്രധാനമായും മൂന്ന് നിലപാടിലാണ് നബി‎ﷺയെ സമീപിച്ചിരുന്നത്. ഒരു വിഭാഗം മുസ്ലിംകളോട് യുദ്ധം ചെയ്യില്ലെന്നും മുസ്ലിംകൾക്കെതിരെ വരുന്നവർക്ക് ഒപ്പം നിൽക്കുകയില്ലെന്നും കരാർ ചെയ്തവരായിരുന്നു. ബനൂഖൈനുഖാ, ബനൂനളീർ, ബനൂഖുറൈള ഈ മൂന്ന് ജൂത ഗോത്രങ്ങളും ഈ നിലപാടുകാരായിരുന്നു. രണ്ടാമത്തെ വിഭാഗം വ്യക്തമായ ശത്രുതയിൽ തന്നെയായിരുന്നു. ഖുറൈശികളുടെ നിലപാടതായിരുന്നു. മൂന്നാമത്തെ വിഭാഗം കാര്യങ്ങളുടെ ഗതിവിഗതികൾ നോക്കി വേണ്ടത് സ്വീകരിക്കാം എന്ന നിലപാടുകാരായിരുന്നു. ഖുറൈശികളല്ലാത്ത മറ്റ് അറബ് ഗോത്രങ്ങൾ ഈ സമീപനമാണ് സ്വീകരിച്ചത്. അവരിൽ തന്നെ ഉള്ള് കൊണ്ട് ഇസ്ലാമിന്റെ വിജയം ആഗ്രഹിച്ചവരും പ്രത്യക്ഷത്തിൽ ഇസ്ലാമിനൊപ്പം നിന്നവരുമുണ്ട്. ഖുസാഅക്കാർ ഇതിൽ ഒന്നാം ഗണത്തിലും ബനൂബക്കർ രണ്ടാം ഗണത്തിലുമായിരുന്നു. പ്രത്യക്ഷത്തിൽ മുസ്ലിമായി ചമയുകയും പരോക്ഷമായി ശത്രുത പുലർത്തുകയും ചെയ്തവരായിരുന്നു മുനാഫിഖുകൾ അഥവാ കപടവിശ്വാസികൾ.
    നബി‎ﷺ മദീനയിലെത്തിയപ്പോൾ സമാധാന കരാറിൽ ഒപ്പുവച്ച ജൂത ഗോത്രങ്ങളിൽ നിന്ന് ആദ്യം കരാർ ലംഘനം നടത്തിയവരാണ് ബനൂ ഖൈനുഖാഅ. അവർ പരസ്യമായ പകയും അസൂയയും വെച്ചു പുലർത്തി. നബിﷺ അവരെ അവരുടെ തന്നെ അങ്ങാടിയിൽ വിളിച്ചുചേർത്തു സത്യബോധനം നൽകി. അവിടുന്നിങ്ങനെ സംസാരിച്ചു. ‘അല്ലയോ ജൂതസമൂഹമേ.. നിങ്ങൾ അല്ലാഹുവിന് വിധേയപ്പെടുക. ഞാൻ അല്ലാഹുവിൽ നിന്ന് നിയുക്തനായ ദൂതനാണെന്ന് നിങ്ങൾക്ക് വ്യക്തമായും അറിയാമല്ലോ? അല്ലാഹു സത്യം! അല്ലാഹുവിൽ നിന്ന് ഖുറൈശികൾക്ക് വന്നു ഭവിച്ച വിപത്ത് നിങ്ങൾക്കും വരാതെ ശ്രദ്ധിക്കുക. നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങൾക്കറിയാമല്ലോ? നിങ്ങളുടെ കൈവശമുള്ള ഗ്രന്ഥത്തിൽ തന്നെ അത് പറയുന്നുണ്ടല്ലോ. ഇത്രയുമായപ്പോൾ ബനൂ ഖൈനുഖാ ഇങ്ങനെ പ്രതികരിച്ചു. അല്ലയോ മുഹമ്മദേ!ﷺ നിങ്ങൾ വിചാരിച്ചോ ഞങ്ങൾ മക്കയിലെ വിവരമില്ലാത്ത ജനതയെപ്പോലെയാണെന്ന്. യുദ്ധമെന്തെന്നറിയാത്ത അവരെ തോൽപ്പിച്ചതിൽ വഞ്ചിതരാവണ്ട. ഞങ്ങളോട് ഒന്ന് മുട്ടി നോക്കൂ. അപ്പോഴറിയാം ഞങ്ങൾ ആരാണെന്ന്. വിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലുഇമ്രാനിലെ പന്ത്രണ്ട്, പതിമൂന്നു സൂക്തങ്ങൾ ഈ പശ്ചാത്തലത്തിലാണ് അവതരിച്ചതെന്നാണ് ഇബ്നു അബ്ബാസ്(റ) പറയുന്നത്. ആശയം ഇപ്രകാരം വായിക്കാം.
    “സത്യനിഷേധികളോട് പറയുക: ഒട്ടും വൈകാതെ ‎നിങ്ങളെ കീഴടക്കി കൂട്ടത്തോടെ നരകത്തീയിലേക്ക് ‎നയിക്കും. അതെത്ര മോശമായ സ്ഥലം! പരസ്പരം ഏറ്റുമുട്ടിയ രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ‎ഗുണപാഠമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ‎പടവെട്ടുകയായിരുന്നു. മറു വിഭാഗം ‎സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില്‍ ‎സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് ‎തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ അവന്റെ സഹായത്താല്‍ കരുത്തരാക്കുന്നു. തീര്‍ച്ചയായും ‎ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ‎ഗുണപാഠമുണ്ട്.”
    ബദ്റിനെ ഓർമപ്പെടുത്തിയും കാര്യബോധത്തിലേക്ക് ക്ഷണിച്ചുകൊണ്ടുമാണ് ഈ സൂക്തങ്ങൾ അവതരിച്ചത്.
    ഈ കാലയളവിൽ മാർക്കറ്റിൽ വെച്ച് ഒരു സംഭവം കൂടിയുണ്ടായി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...