Tweet 287

    Tweet 287
    March 28, 2023 • Tuesday
    Post Header

    ഈ സൈനിക നീക്കത്തിനു ഗസ്’വതു സവീഖ് അഥവാ ധാന്യ യുദ്ധം എന്നും പേരുണ്ട്. നബിﷺയും സംഘവും പ്രാപിക്കാതിരിക്കാൻ അബൂസുഫ്‌യാന്റെ സംഘം ധാന്യച്ചാക്കുകൾ വഴിയിലേക്ക് വലിച്ചിട്ടു പോയതിനാലാണ് ഇങ്ങനെ ഒരു നാമകരണമുണ്ടായത്. അഞ്ച് ദിവസം മദീനയിൽ നിന്ന് വിട്ടു നിന്ന നബിﷺ ബഷീർ ബിൻ അബ്ദുൽ മുൻദിർ എന്നയാളെ മദീനയിൽ പ്രതിനിധിയായി നിയോഗിച്ചു.
    ഈ കാലയളവിലെ ഒരു സുപ്രധാന നയതന്ത്ര ഇടപെടലാണ് ഗത്ഫാൻ സൈനികനീക്കം. ദുഅഃസൂർ ബിൻ ഹാരിസ് ബിൻ മുഹാരിബിന്റെ നേതൃത്വത്തിൽ ഗത്ഫാനിലെ മുഹാരിബ് സഅലബ ഗോത്രങ്ങൾ മദീനയെ ആക്രമിക്കാൻ പദ്ധതിയിട്ടു. വിവരമറിഞ്ഞ നബിﷺ മദീനയിലേക്കവർ വരുന്നതിനു മുമ്പ് അവരെ അങ്ങോട്ട്‌ ചെന്ന് നേരിടാൻ തീരുമാനിച്ചു. ഉസ്മാൻ ബിൻ അഫ്ഫാനെ(റ) മദീനയിലെ ചുമതലയേൽപ്പിച്ചു. നാനൂറ്റി അൻപത് പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പം നബിﷺ ഗത്ഫാനിലേക്ക് തിരിച്ചു. മുസ്‌ലിം സൈന്യത്തിന്റെ ആഗമനമറിഞ്ഞു ഗത്ഫാൻകാർ മലമുകളിലേക്ക് കയറി രക്ഷപ്പെട്ടു. മുസ്‌ലിം സംഘം ദൂ അമർ എന്ന പ്രദേശത്ത് വന്നു പലയിടങ്ങളിലായി വിശ്രമിക്കാനൊരുങ്ങി. അതിനിടയിൽ ശത്രു പാളയത്തിലെ നേതാവായിരുന്ന ദുഅസൂർ നബിﷺയുടെ സമീപത്തെത്തി. തൊട്ടുചേർന്നുള്ള മരത്തിൽ തൂക്കിയിട്ടിരുന്ന നബിﷺയുടെ വാൾ അയാൾ കൈവശപ്പെടുത്തി. എന്നിട്ട്, നബിﷺയുടെ നേരെ നിന്നു. അയാൾ ചോദിച്ചു ആരാണ് ഇതിൽ നിന്ന് നിങ്ങളെ രക്ഷിക്കുക? ഭീഷണിയുടെ മുന്നിൽ പതറാതെ നബിﷺ മറുപടി പറഞ്ഞു. അല്ലാഹു എന്നെ രക്ഷിക്കും. വൈകിയില്ല, വാൾ അയാളുടെ കയ്യിൽ നിന്നു നിലത്തു വീണു. ഉടനെ വാൾ കൈവശപ്പെടുത്തി നബിﷺ അയാളോട് ചോദിച്ചു. നിന്നെയാരാണ് എന്നിൽ നിന്നും രക്ഷിക്കുക? നിസ്സഹായനായി അയാൾ പറഞ്ഞു എന്നെ രക്ഷിക്കാൻ വേറെ ആരും ഇല്ല. നബിﷺ അയാൾക്ക് വിട്ടുവീഴ്ച്ച ചെയ്തു കൊടുത്തു. അതോടെ അയാൾ ഇസ്‌ലാം സ്വീകരിച്ചു.
    ഈ സാഹചര്യത്തെ ഓർമപ്പെടുത്തിക്കൊണ്ടാണ് വിശുദ്ധ ഖുർആനിലെ അഞ്ചാം അധ്യായം അൽ മാഇദയിലെ പതിനൊന്നാം സൂക്തം അവതരിച്ചത്. ആശയം ഇങ്ങനെ വായിക്കാം. “വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: ഒരുകൂട്ടര്‍ നിങ്ങള്‍ക്ക് നേരെ കൈയോങ്ങാന്‍ ഒരുമ്പെടുകയായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങളില്‍ നിന്ന് അവരുടെ കൈകളെ തടഞ്ഞുനിര്‍ത്തി. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം സര്‍വസ്വം സമര്‍പ്പിക്കട്ടെ.“
    പതിനഞ്ചു ദിവസത്തിന് ശേഷം നബിﷺ മദീനയിൽ തിരിച്ചെത്തി.
    അധിക നാളുകൾ കഴിഞ്ഞില്ല. അബൂ സുലൈം ബിൻ മൻസൂറിൽ ഒരു വലിയ സംഘം ഒത്തു കൂടുന്നു എന്നറിഞ്ഞു. ഉടനെ നബിﷺ മുന്നൂറ്‌ പേരുള്ള ഒരു സംഘത്തോടൊപ്പം അങ്ങോട്ട്‌ പുറപ്പെട്ടു. ഇബ്നു ഉമ്മി മക്തൂമ്(റ)വിനെ മദീനയിൽ ചുമതലയേൽപ്പിച്ചു. രണ്ടു മാസത്തോളം അവിടെ കഴിച്ചുകൂട്ടുകയും സമാധാനപരമായി മടങ്ങി വരികയും ചെയ്തു.
    സൈനിക നീക്കങ്ങൾ എന്ന് ചരിത്രം പരിചയപ്പെടുത്തുന്ന ഇത്തരം സംഭവങ്ങളെല്ലാം യഥാർത്ഥത്തിൽ സമാധാനത്തിലേക്കുള്ള കരുനീക്കങ്ങളായിരുന്നു. മദീനയിലേക്ക്‌ സൈനിക നീക്കങ്ങൾ ഉദ്ദേശിച്ചവരെ അങ്ങോട്ട്‌ ചെന്ന് നേരിടാൻ ഒരുങ്ങുക വഴി യുദ്ധങ്ങൾ ഒഴിവായി. മറ്റു കൂടുതൽ ശത്രു സഖ്യങ്ങൾ രൂപപ്പെടാതിരിക്കാൻ കാരണമായി. വലിയ വലിയ രക്‌തച്ചൊരിച്ചിലുകളുടെ സാദ്ധ്യതകൾ ഇല്ലാതായി. വിശ്വാസികളിൽ ആത്മവിശ്വാസം വർധിക്കുകയും മദീന ശത്രുക്കൾക്ക് കടന്നു വരാനാവാത്ത ശക്തികേന്ദ്രമാവുകയും ചെയ്തു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...