
ബദ്റിന്റെ ചരിത്ര ഭൂമിയിൽ നിന്ന് യുദ്ധത്തെ കുറിച്ചാണ് നാം ഇതുവരെ വായിച്ചു കൊണ്ടിരുന്നത്. ഇത്തരം ഒരു സായുധ പോരാട്ട ഭൂമിയിൽ എങ്ങനെ എത്തി എന്ന ഒരു ലളിതമായ ആമുഖവും നാം അറിഞ്ഞു. ഇനിയിപ്പോൾ ബദ്റിൽ നിന്ന് നാം അടുത്ത അധ്യായത്തിലേക്ക് നീങ്ങുകയാണ്. ഇനിയും പോരാട്ട കഥകളും സൈനിക നീക്കങ്ങളും നമുക്ക് കടന്നു പോകാനുണ്ട്. അതിനിടയിൽ, യുദ്ധഭൂമിയിലെ ധാർമിക വിചാരങ്ങളുടെയും യുദ്ധത്തിലൂടെ രൂപപ്പെട്ട സമാധാനത്തിന്റെയും ചില പരിസരങ്ങളും വിചാരങ്ങളും നമുക്കറിയാനുണ്ട്.
ഹിജ്രാബ്ദം രണ്ടാം വർഷം സഫർ പന്ത്രണ്ടിനാണ് സായുധ പ്രതിരോധത്തിനുള്ള അനുമതി അല്ലാഹുവിൽ നിന്നു ലഭിക്കുന്നത്. അതിന് മുൻപ് അവതരിച്ച എഴുപതിൽപരം സൂക്തങ്ങളിൽ ഇത്തരമൊരു നീക്കത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ടായിരിന്നു ഖുർആൻ സംസാരിച്ചത്. പരിപൂർണമായ പതിമൂന്നു വർഷം സഹനത്തിന്റെയും പലായനങ്ങളുടെയും കാലമായിരുന്നു. നിർവാഹമില്ലാത്തതിന്റെ ഒരു പ്രതികരണമായിരുന്നു ബദ്ർ എന്നാണ് ഇത്തരം പിന്നാമ്പുറങ്ങൾ നമുക്ക് പറഞ്ഞുതരുന്നത്. ഇരുപത്തിരണ്ടാം അധ്യായം അൽ ഹജ്ജിലെ മുപ്പത്തിഒൻപത്, നാൽപത് സൂക്തങ്ങൾ ഈ ആശയം വ്യക്തമാക്കുന്നു.
“യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ.
സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.”
ഇസ്‌ലാം നിരീക്ഷിച്ച പ്രതിരോധത്തിന്റെ രീതി ശാസ്ത്രം എന്താണെന്ന് വ്യക്തമാക്കുന്നതാണ് നാലാമത്തെ അധ്യായം എഴുപത്തിയഞ്ച്, എഴുപത്തിയാറ് സൂക്തങ്ങൾ.
“നിങ്ങളെന്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്. ഞങ്ങളുടെ നാഥാ, മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.”
“സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നു. സത്യനിഷേധികള്‍ ദൈവേതര ശക്തികളുടെ മാര്‍ഗത്തിലാണ് പടവെട്ടുന്നത്. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്റെ തന്ത്രം പൂർണമായും ദുര്‍ബലം തന്നെ, തീര്‍ച്ച!”
രണ്ടാമധ്യായം അൽബഖറയിലെ നൂറ്റിതൊണ്ണൂറ്, തൊണ്ണൂറ്റി മൂന്ന് സൂക്തങ്ങളിലെ ആശയങ്ങൾ കൂടി ഒന്നു വായിച്ചുനോക്കൂ.
“നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
മര്‍ദനം ഇല്ലാതാവുകയും ‘ദീൻ’ അല്ലാഹുവിന്റേതായിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ വിരമിക്കുകയാണെങ്കില്‍ അറിയുക, അതിക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല.”
ന്യായമായ കാരണങ്ങളോടെ ആയിരുന്നു ബദ്ർ എന്ന് ബോധ്യമാകാൻ ഇതിലേറെ തെളിവുകളുടെ ആവശ്യമില്ല.
