Tweet 280

    Tweet 280
    March 21, 2023 • Tuesday
    Post Header

    ബദ്റിന്റെ ചരിത്രവും അനുബന്ധങ്ങളുമാണ് നാം വായിച്ചു പോന്നത്. ലോകക്രമത്തെ തന്നെ മാറ്റിയെഴുതിയ ഈ മഹാസംഭവത്തെ ഖുർആൻ നിരീക്ഷിക്കുന്നതെങ്ങനെ? ഇത്തരമൊരു പ്രതിരോധം കൊണ്ടെന്തു നേടി? എന്നീ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടി വായിക്കുമ്പോഴാണ് ബദ്റിനെ കുറിച്ചുള്ള വായനക്കു ഒരു പൂർണത വരുന്നത്. വിശുദ്ധ ഖുർആനിലെ എട്ടാമധ്യായം അൽ അൻഫാലിലെ നാൽപത്തി ഒന്നാമത്തെ സൂക്തത്തിന്റ രണ്ടാം പകുതിയും നാൽപത്തി രണ്ടാം സൂക്തവും നിർവഹിക്കുന്ന അവലോകനം ഒന്നു ശ്രദ്ധിച്ചു നോക്കൂ. “രണ്ടു കക്ഷികൾ പരസ്പരം ഏറ്റുമുട്ടിയതിലൂടെ ‎സത്യാസത്യങ്ങള്‍ വ്യക്തമായി വേർതിരിഞ്ഞ നാളില്‍ നാം നമ്മുടെ ദാസന് അവതരിപ്പിച്ചു കൊടുത്തതിലും അല്ലാഹുവിലും ‎വിശ്വസിച്ചവരാണ് നിങ്ങളെങ്കിൽ,(അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനത്രെ)‎ നിങ്ങള്‍ താഴ്‌വരയുടെ അടുത്ത ഭാഗത്തും അവര്‍ അകന്ന ഭാഗത്തും കച്ചവടസംഘം നിങ്ങൾക്കു ‎താഴെയുമായ സന്ദർഭം, നിങ്ങള്‍ പരസ്പരം ഏറ്റുമുട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ ‎നിങ്ങളതിനു വിരുദ്ധമായി പ്രവർത്തിക്കുമായിരുന്നു. എന്നാല്‍, തീർച്ചയായും ഉണ്ടാകേണ്ട ഒരു കാര്യം ‎നടപ്പില്‍ വരുത്താനാണ് അല്ലാഹു ഇങ്ങനെ ചെയ്തത്. അഥവാ നശിക്കേണ്ടവന്‍ വ്യക്തമായ ‎തെളിവോടെ നശിക്കാനും ജീവിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ ജീവിക്കാനും വേണ്ടിയാണിത്. ‎നിശ്ചയമായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനും തന്നെ.‎“
    ബദ്റിൽ കലാശിച്ച നടപടികളും സത്യാസത്യ വിവേചനത്തിൽ ബദ്ർ സംഭവത്തിന്റെ പ്രാധാന്യവുമാണ് ഇപ്പോൾ നാം മനസ്സിലാക്കിയത്. പടക്കളത്തിന്റെ ആരംഭത്തിൽ നടന്ന ദ്വന്ദ യുദ്ധവും അതിന്റെ ശേഷിപ്പും ഖുർആൻ പരാമർശിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ ഇരുപത്തിരണ്ടാമധ്യായം പത്തൊൻപതു മുതൽ ഇരുപത്തി രണ്ട് വരെയുള്ള സൂക്തങ്ങളുടെ ആശയം ഇങ്ങനെ മനസിലാക്കാം. “അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു കക്ഷികളാണിത്. എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് അഗ്നിയാലുള്ള ഉടയാടകൾ മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളച്ചവെള്ളം ഒഴിക്കും. അതുവഴി അവരുടെ വയറ്റിലുള്ളതും തൊലിയും ഉരുകിപ്പോകും. അവര്‍ക്കെതിരെ ഇരുമ്പുദണ്ഡുകള്‍ പ്രയോഗിക്കും. അവര്‍ ആ നരകത്തീയില്‍നിന്ന് കൊടുംക്ളേശം കാരണം പുറത്തുപോകാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. കരിച്ചുകളയുന്ന ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക.“
    ഈ ഖുർആനിക സൂക്തത്തെ കുറിച്ച് പ്രമുഖ സ്വഹാബിയായ അബൂദർ(റ) പറയുന്നത്. ബദ്റിൽ മുഖാമുഖം പോരടിക്കാൻ ആദ്യമിറങ്ങിയ ഉത്ബയും ഷൈബയും വലീദും അവരെ നേരിട്ട ഹംസ(റ)യും അലി(റ)യും ഉബൈദ(റ)യുമാണ് ഈ സൂക്തത്തിലെ കഥാപാത്രങ്ങൾ. മുശ്‌രിക്കുകൾ നേരിട്ട ഭൗതിക പരാജയവും തുടർന്നു ലഭിക്കുന്ന പാരത്രിക നഷ്ടവുമാണ് എടുത്തു പറഞ്ഞത്.
    ഈ വ്യക്തിയെ ആണോ അല്ലാഹു പ്രവാചകനായി നിയോഗിച്ചത് എന്ന് അബൂ ജഹൽ നബി ‎ﷺ യെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് നൽകിയ മറുപടി വിശുദ്ധ ഖുർആൻ ഇരുപത്തി അഞ്ചാം അധ്യായം നൽപത്തി ഒന്ന്, നാല്പത്തി രണ്ട് സൂക്തങ്ങളായിരുന്നു. ആശയം ഇങ്ങനെയാണ്. “തങ്ങളെ കാണുമ്പോഴെല്ലാം ഇക്കൂട്ടര്‍ പുച്ഛിക്കുകയാണല്ലോ. അവര്‍ ചോദിക്കുന്നു: ഇയാളെയാണോ ദൈവം തന്റെ ദൂതനായി അയച്ചത്? നമ്മുടെ ദൈവങ്ങളിലെ വിശ്വാസത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിരുന്നില്ലെങ്കില്‍ അവയില്‍ നിന്ന് ഈ പ്രവാചകൻ നമ്മെ തെറ്റിച്ചുകളയുമായിരുന്നു.(അല്ലാഹു പറഞ്ഞു) എന്നാല്‍ ശിക്ഷ നേരില്‍ കാണുംനേരം അവര്‍ തിരിച്ചറിയും, ഏറ്റം വഴിപിഴച്ചവര്‍ ആരെന്ന്.“
    ഇവിടെ പരാമർശിച്ച ശിക്ഷ നേരിൽ കാണുമ്പോൾ എന്നതിന്റെ പുലർച്ച ബദ്റിലായിരുന്നു എന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നത്. അതുപോലെ ഖുർആൻ മുപ്പത്തിയെട്ടാം അധ്യായം ‘സ്വാദ് ’ ലെ പതിനൊന്നാമത്തെ സൂക്തത്തിന്റെ പുലർച്ചയും ബദ്ർ തന്നെയായിരുന്നു എന്നു ഇമാം ഖത്താദ(റ) നിരീക്ഷിക്കുന്നു. ആശയം ഇങ്ങനെയാണ്. “ഇവിടെയുള്ളത് ഒരു സൈനിക സംഘമാണ്. വിവിധ കക്ഷികളില്‍ നിന്നും തോല്‍ക്കാന്‍ പോകുന്ന ദുര്‍ബല സംഘം.“
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...