Tweet 279

    Tweet 279
    March 20, 2023 • Monday
    Post Header

    ബദ്റിലോ ഹുദൈബിയ്യയിലോ പങ്കെടുത്ത ഒരാളും നരകത്തിൽ കടക്കുകയില്ല എന്ന പ്രയോഗം ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. തൻ്റെ പിതൃവ്യന്റെ മകൻ കപടവിശ്വാസിയായെന്നും അദ്ദേഹത്തിന്റെ ശിരസ്സു വെട്ടാൻ അനുവദിക്കണമെന്നും പറഞ്ഞ് ഒരു അനുയായി നബി‎ﷺയെ സമീപിച്ചു. അവൻ ബദ്റിൽ പങ്കെടുത്തയാളാണ് എന്ന് പറഞ്ഞ് നബിﷺ ബദ്‌രീങ്ങളുടെ മഹത്വം പറഞ്ഞു കൊടുത്തു.
    ബദർദിനത്തിൽ നബിﷺ പറഞ്ഞ സുന്ദരമായ ഒരു പ്രസ്താവന ഇങ്ങനെ വായിക്കാം. എന്റെ ആത്മാവിൻ്റെ അധിപനായ അല്ലാഹു സത്യം! മത ചിട്ടയുള്ള ഒരു നാൽപതുകാരന്റെ വിശ്വാസത്തോടെ ഒരു കുഞ്ഞ് ജനിച്ചെന്നു വെക്കുക. എന്നിട്ടയാൾ നല്ലതുമാത്രം ചെയ്തു അല്ലാഹുവിന്റെ പ്രീതിയിൽ വാർധക്യം വരെ ജീവിച്ചു. എന്നാൽ പോലും ഇന്ന് നിങ്ങൾക്കു ലഭിച്ച പദവിയിലേക്കയാൾ എത്തുകയില്ല. ബദ്‌രീങ്ങളോട് പറഞ്ഞ ഇക്കാര്യം റാഫി ബിൻ ഖദീജിൽ നിന്ന് മജ്മ ഉസ്സവാഇദിൽ ഉദ്ദരിച്ചിട്ടുണ്ട്.
    ബനുൽ മുസ്ത്വലഖ് യുദ്ധാനന്തരം കപടവിശ്വാസികൾ തിരുനബിപത്നി ആഇശ ബീവി(റ)ക്കെതിരെ ഒരു ദുരാരോപണം ഉയർത്തി. ഇത് സംബന്ധമായി അല്ലാഹുവിൽ നിന്നുള്ള ഒരു തീരുമാനം വരുന്നത് വരെ നബിﷺ തീർത്തൊന്നും പറഞ്ഞില്ല. ഈ ഇടവേളയിൽ ചിലയാളുകൾ കപടവിശ്വാസികൾ ഉയർത്തിയ പ്രചാരണത്തിൽ വഞ്ചിതരായി ആഇശ(റ)ക്കെതിരെ സംസാരിച്ചു. അക്കൂട്ടത്തിൽ അബൂബക്കർ(റ)വിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നിരുന്ന മിസ്തഹും ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഉമ്മ റാളത്വ ആഇശ(റ)യുടെ ഇഷ്ട പരിചാരകയായിരുന്നു. ഒരു ദിവസം അവൾ ആഇശ(റ)യോടൊപ്പം വെളിവിടത്തിലേക്കു പോകുന്നതിനിടയിൽ കാൽ തടഞ്ഞു വീണു. അപ്പോളവൾ പറഞ്ഞു. മിസ്ത്വഹിന് നാശം വരട്ടെ. ഉടനെ ആഇശ(റ) ഇടപെട്ടു. “അങ്ങനെ പറയരുത്. അദ്ദേഹം ബദ്റിൽ പങ്കെടുത്ത ആളാണ്. ബദ്റിൽ പങ്കെടുത്തവരെ ആക്ഷേപിച്ചു കൂടാ.” ബദ്റിൽ സംബന്ധിച്ചവരെ കുറിച്ച് നില നിന്നിരുന്ന ആദര വിചാരങ്ങളുടെ ഒരു തെളിവാണ് നാം വായിച്ചത്.
    ഇതാ ഈ രംഗം കൂടി ഒന്ന് വായിച്ചു നോക്കൂ. ഒരിക്കൽ നബിﷺയും അനുയായികളും ഇടുങ്ങിയ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരിക്കുകയാണ്. സദസ്സിന് വിശാലമായി ഇരിക്കാനുള്ള ഇടമില്ല. ബദ്റിൽ പങ്കെടുത്ത ചിലർ അവിടേക്ക് കടന്നുവന്നു. സദസ്യർ ഏതുവിധേനെയും വന്നവർക്ക് ഇടമൊരുക്കി ഇരുത്തുമെന്നായിരുന്നു നബിﷺ വിചാരിച്ചത്. അവർ അത് ശ്രദ്ധിച്ചില്ല. ബദ്‌രീങ്ങളായ ആഗതർ നിൽക്കുന്നത് കണ്ടപ്പോൾ നബിﷺക്ക് പ്രയാസമായി. അപ്പോൾ സദസ്സിലുള്ള ചിലരെ പേരെടുത്ത് വിളിച്ച് വന്നവർക്ക് ഇരിക്കാൻ സൗകര്യം ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു. ഈ അവസരത്തിലാണ് വിശുദ്ധ ഖുർആൻ അൻപത്തിയെട്ടാം അധ്യായം അൽ മുജാദലയിലെ പതിനൊന്നാമത്തെ സൂക്തം അവതരിക്കുന്നത്. ആശയം ഇപ്രകാരം മനസ്സിലാക്കാം. “സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന് ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യമൊരുക്കിത്തരും. പിരിഞ്ഞുപോവുക എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവ് നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.”
    ബദ്‌രീങ്ങൾക്ക് പൊറുത്തു കൊടുത്തിരിക്കുന്നു എന്നതിൻ്റെ പൊരുൾ ഭൗതികമായ മതനിയമങ്ങൾ ഒന്നും അവർക്ക് ബാധകമല്ലെന്നോ നിയമ നടപടിക്കവർ വിധേയരല്ലെന്നോ അല്ല. അതൊക്കെയും അവർക്ക് ബാധകമാണ്. അത് കൊണ്ടാണ് ആഇശ ബീവി(റ)യുടെ പവിത്രത പ്രഖ്യാപിക്കുന്ന ഖുർആൻ സൂക്തം അവതരിച്ച ശേഷം മിസ്ത്വഹിന് നിയമനടപടി നേരിടേണ്ടി വന്നത്. എന്നാൽ അക്കാരണത്താൽ ആത്മീയ പദവികളോ ആനുകൂല്യങ്ങളോ അവർക്കില്ലാതെയാവുകയുമില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...