Tweet 265

    Tweet 265
    March 6, 2023 • Monday
    Post Header

    ബദ്ർ യുദ്ധം അവസാനിച്ചു. പക്ഷേ ലോകത്തേക്ക് എന്നെന്നും ആവശ്യമായ ചില വിചാരങ്ങളെയും വിചാരണകളെയും നിർണയിക്കാനുള്ള നാളുകൾ ആരംഭിച്ചു. മക്കയിൽ പ്രഖ്യാപിക്കപ്പെട്ട തൗഹീദിന്റെ ആശയം ഒരാളിൽ നിന്ന് ഒരായിരം ആളുകളിലേക്ക് പടർന്ന് ഒരു വലിയ സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയായപ്പോൾ ഇസ്‌ലാം സാമൂഹിക വ്യവഹാരങ്ങളെ കുറിച്ചു സംസാരിച്ചു. എന്നും അറിഞ്ഞിരിക്കേണ്ട സാമൂഹിക പാഠങ്ങളെ അഭ്യസിപ്പിച്ചു. സഹനവും സഹിഷ്ണുതയും ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്ന ഇസ്‌ലാം ഇപ്പോൾ പ്രതിരോധത്തിന്റെ ചുവട് വെക്കേണ്ടി വന്നു. അപ്പോൾ അതിജീവനത്തെ കുറിച്ചു സംസാരിച്ചു. അതിജീവനത്തിനായി ആയുധമെടുക്കേണ്ടിവന്നവർ അതിവിജയം കൈവരിച്ചു. ഇനി പുതിയ സാമൂഹിക ക്രമത്തോട് ഇസ്‌ലാം സംവദിക്കുകയാണ്. ചാട്ടയടി കൊണ്ട് പുളഞ്ഞപ്പോൾ വിശ്വാസം കാത്തു രക്ഷിക്കാൻ പലതും സഹിക്കേണ്ടി വന്നു. അക്രമം വ്യാപകമായപ്പോൾ പലായനം ചെയ്യേണ്ടി വന്നു. പോയിടത്തും നിൽക്കാൻ അനുവദിക്കുന്നില്ലെന്നായപ്പോൾ പ്രതിരോധിക്കേണ്ടി വന്നു. ജയിച്ചടക്കിയപ്പോൾ അഹങ്കരിക്കരുത് എന്ന് പറഞ്ഞു. ഇനി നമ്മുടെ പ്രതിക്കൂട്ടിൽ കഴിയുന്നവരോട് എന്ത് ചെയ്യണമെന്ന അടുത്ത ആലോചനയിലേക്കു കൂടി കടക്കുകയാണ്. ഈയാരു ഇടപെടൽ ലോക രാഷ്ട്രീയ സംസ്കാരങ്ങളോടുള്ള സംവാദമാണ്. നടപ്പിലുണ്ടായിരുന്ന രീതികളോട് നേർക്കുനേർ അഭിമുഖീകരിക്കാൻ പോവുകയാണ്.
    ബദ്റിൽ എഴുപത് ശത്രുക്കൾ കൊല്ലപ്പെട്ടു. ഏതാണ്ട് അത്ര തന്നെ ആളുകൾ ബന്ദികളായി പിടിക്കപ്പെട്ടു. ഈ ബന്ദികളെയെന്തു ചെയ്യണം? ഇവരോടെങ്ങനെ സമീപിക്കണം? ഇവരുടെ ഭാവിയെന്തായിരിക്കണം? ഖുർആൻ നേരിട്ടൊന്നും പറഞ്ഞിട്ടില്ല. പ്രവാചകരുംﷺ നേരിട്ടൊന്നും പറഞ്ഞില്ല. അവിടുന്ന് അനുയായികളോട് കൂടിയാലോചനക്ക് വേദിയൊരുക്കി. ശാരിആയ അഥവാ നിയമനിർമാണ അധ്യക്ഷപദവി അലങ്കരിക്കുന്ന നബി‎ﷺ എല്ലാ നിയമങ്ങളുടെയും ആത്യന്തിക ഉറവിടമായ അല്ലാഹുവിൽ നിന്നുള്ള നിയമങ്ങളെ ജനങ്ങൾക്ക് കൈമാറുന്നതിന് പലരീതികളുണ്ട്. ചിലപ്പോൾ അല്ലാഹു നേരിട്ടു തന്നെ നിയമം നിശ്ചയിച്ചു തന്നതിനെ എത്തിച്ചു തരും. ചിലപ്പോൾ പ്രവാചകരുടെ ശബ്ദത്തിലൂടെയോ അനുഷ്ഠാനത്തിലൂടെയോ അനുമതിയിലൂടെയോ നടപ്പിലാക്കും. നിരീക്ഷണങ്ങളും കൂടിയാലോചനകളും നടത്തി പ്രയോഗിക്കേണ്ട നിയമങ്ങളെ ആ വിധം നടപ്പിലാക്കും. ഇവിടെ അത്തരം ഒരു കൂടിയാലോചനക്കാണ് വേദിയൊരുങ്ങിയത്.
    നബി‎ﷺ അനുചരന്മാരോട് കൂടിയാലോചിച്ചു. അവർക്കഭിപ്രായ സ്വാതന്ത്ര്യം നൽകി. സ്വഹാബികളിൽ ഓരോരുത്തരിലും ഉയർന്നു നിൽക്കുന്ന വ്യത്യസ്ഥ ഭാവങ്ങളുണ്ട്. ചിലരിൽ ധീരത. മറ്റു ചിലരിൽ ഔദാര്യം. വേറെ ചിലരിൽ ധിഷണ. ഇതെല്ലാം സമ്മിശ്രമായ ഒരു സംഘത്തോടാണ് നബി‎ﷺ അഭിപ്രായാന്വേഷണം നടത്തുന്നത്. അബൂബക്കർ(റ) പ്രതികരിച്ചു. “അല്ലാഹുവിന്റെ ദൂതരേﷺ! ബന്ദികൾ അവിടുത്തെ ആളുകളാണ്. അവർ സഹോദരങ്ങളാണ്. അമ്മാവന്മാരുടെയോ പിതൃസഹോദരന്മാരുടെയോ മക്കളാണ്. അവിടുത്തെ ജനതയാണ്. അവരുടെ മേൽ വിജയവും സഹായവും അല്ലാഹു തങ്ങൾക്ക് നൽകിയിരിക്കുന്നു. അവരിൽ നിന്ന് മോചനദ്രവ്യം സ്വീകരിച്ച് ജീവനോടെ അവരെ മോചിപ്പിക്കണം ഇതാണെന്റെ അഭിപ്രായം. അവരിൽ നിന്ന് നാം ഈടാക്കുന്ന മൂല്യം സത്യനിഷേധികൾക്ക് മുന്നിൽ അവർക്കൊരു ശക്തി ആയിരിക്കും. ചിലപ്പോൾ തങ്ങൾ മാർഗ്ഗേണ അവരിൽ ആരെങ്കിലും നേർവഴിയിലെത്തുകയും നമുക്കൊപ്പം ചേരുകയും ചെയ്തെന്നും വരാം.”
    അബൂബക്കറി(റ)ന്റെ വാക്കുകൾ നബി‎ﷺ സാകൂതം ശ്രവിച്ചു കൊണ്ടിരുന്നു. തത്കാലം ഒന്നും പ്രതികരിച്ചില്ല. അപ്പോൾ ഉമർ(റ) സംസാരിക്കാൻ തുടങ്ങി. “അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ! അവർ തങ്ങളെ നിരാകരിച്ചു, നിഷേധിച്ചു. നാട്ടിൽ നിന്നു പുറത്താക്കി. തങ്ങളോട് യുദ്ധം ചെയ്തു. അത് കൊണ്ട് അബൂബക്കറി(റ)ന്റെ അഭിപ്രായമല്ല എനിക്ക്. അവിടുത്തെ പക്കൽ ബന്ദികൾ ഉണ്ടാവണമെന്ന് എനിക്കഭിപ്രായമില്ല. ഒരു കാര്യം ചെയ്യാം. ബന്ദികളിൽ നിന്നുള്ള എന്റെ ബന്ധുക്കളെ എന്നെ ഏൽപിക്കുക. ഞാനവരുടെ കഴുത്ത് ഛേദിക്കാം. അലി(റ)ക്കു സഹോദരൻ ആഖിലിനെയും ഹംസ(റ)ക്ക് സഹോദരൻ അബ്ബാസിനെയും അങ്ങനെ ഓരോരുത്തർക്കും അവരവരുടെ ബന്ധുക്കളായ ബന്ദികളെ നൽകുക. അവർ കഴുത്ത് വെട്ടിക്കൊള്ളും. അതുവഴി മുശ്‌രിക്കുകളോട് വിശ്വാസികൾക്ക് സ്നേഹമില്ലെന്ന് സ്ഥാപിക്കട്ടെ. ഈ ബന്ദികളധികവും ഖുറൈശികളിലെ നേതാക്കളാണല്ലോ”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...