
ഖുറൈശികളിലെ ഒന്നാം നിര നേതാക്കളിൽ പലരും ബദ്റിൽ പങ്കെടുത്ത് അന്ത്യം വരിച്ചു. എന്നാൽ, ശ്രദ്ധേയമായ ഒരു കാര്യം കൂടി ഇടയിൽ വായിച്ചു പോകാനുണ്ട്. ഖുറൈശികളുടെ ഏറ്റവും പ്രമുഖനായ നേതാവ് അബൂലഹബ് ബദ്റിലേക്ക് പുറപ്പെട്ടില്ല. പകരം യുദ്ധത്തിന് പുറപ്പെടാത്തവർ പ്രതിനിധിയെ അയക്കണം എന്ന തീരുമാന പ്രകാരം ആസ്വ് ബിൻ ഹിഷാമിനെ അയച്ചു. നാലായിരം ദിർഹം നൽകിയാണയാളെ ബദ്റിലേക്കയച്ചത്. സഈദ് ബിൻ ആസ്വി(റ)ൻ്റെ കൈകളാൽ അയാൾ വധിക്കപ്പെട്ടു. എന്നാൽ, അബൂലഹബിൻ്റെ അവസ്ഥ എന്തായിരുന്നു! അബ്ബാസ്(റ)ന്റെ ഭൃത്യനായ അബൂ റാഫി പറയുന്നു. ബദ്റിൽ നിന്നുള്ള വാർത്തകളിൽ മക്കക്കാർ ആകെ പരിഭ്രാന്തരായി. ഞങ്ങൾ മക്കക്കാർക്ക് വേണ്ടി സംസം കിണറിനടുത്തുള്ള മുറിയിൽ അമ്പുണ്ടാക്കുകയായിരുന്നു. പക്ഷേ ഉള്ളിൽ നിറഞ്ഞ സത്യവിശ്വാസത്തിന്റെ കാരണത്താൽ ബദ്റിലെ വാർത്തകൾ ഞങ്ങൾക്ക് സന്തോഷം നൽകി. എന്നാൽ പുറമേ പ്രകടിപ്പിക്കാൻ സാഹചര്യമില്ലായിരുന്നു.
ഏതായാലും ബദ്റിൽ നിന്നുള്ള വാർത്തകൾ അബൂലഹബിനെയും ഏറെ ആകുലപ്പെടുത്തി. അങ്ങനെയിരിക്കെയാണ് ഞങ്ങൾ അമ്പ് കൂർപ്പിക്കുന്ന മുറിയിലേക്ക് അബൂലഹബ് കടന്നു വന്നു. തമ്പ് വലിച്ചു കെട്ടിയ കയറിന്മേൽ അയാളിരുന്നു. എനിക്ക് പ്രതിമുഖമായിട്ടായിരുന്നു അയാൾ ഇരുന്നത്. അപ്പോഴൊരാൾ വിളിച്ചു പറഞ്ഞു. ഇതാ അബൂസുഫ്‌യാൻ ബിൻ അൽഹാരിസ് വന്നിരിക്കുന്നു. ഉടനെ അബൂലഹബ് അയാളോടായി ചോദിച്ചു. അല്ല! എന്തൊക്കെയുണ്ട് വാർത്തകൾ? അബൂസുഫ്‌യാൻ അടുത്ത് തന്നെയിരുന്നു കാര്യങ്ങൾ പറയാൻ തുടങ്ങി. ഒന്നും പറയണ്ട ഞങ്ങൾ നേരിട്ട സൈന്യം വല്ലാത്ത ഒരു സംഘമായിരുന്നു. അവയുടെ ഇഷ്ടം പോലെ കൊല്ലാനും ബന്ദിയാക്കാനും നമ്മൾ വെറുതെ നിന്നു കൊടുത്തപോലെയായിപ്പോയി. ദൈവത്തിനാണെ! നമ്മുടെ ആളുകളെയും കുറ്റം പറയാനാവില്ല. കാരണം ആകാശ ഭൂമികൾക്കിടയിൽ വെളുപ്പും കറുപ്പും നിറമുള്ള കുറേ കുതിരകൾ അതിന്മേൽ ചില പോരാളികൾ. നമ്മുടെ ആളുകൾ നിന്നു കൊടുക്കുകയല്ലാതെ എന്ത് ചെയ്യാൻ!
അബൂ റാഫി തുടരുകയാണ്. ഇത്രയുമായപ്പോൾ ഞാനിടക്കു കയറി പറഞ്ഞു. പടച്ചവൻ സത്യം! അത് മലക്കുകളായിരിക്കും. ഇത് അബൂലഹബിന് പിടിച്ചില്ല. അവൻ എന്റെ മേൽ ചാടി വീണു. എന്നെ തള്ളിയിട്ട് എന്റെ മേൽ മുട്ടുകുത്തി നിന്ന് മർദ്ദിക്കാൻ തുടങ്ങി. ദുർബലനായ ഞാൻ നിസ്സഹായനുമായി. പിന്നെ അബ്ബാസിന്റെ ഭാര്യ ഉമ്മുൽ നോക്കിനിന്നില്ല. വീട്ടുകാരനില്ലാത്ത നേരത്ത് അദ്ദേഹത്തിന്റെ ഭൃത്യനെ അക്രമിക്കുകയാണോ എന്നാക്രോശിച്ച് ചാടി എഴുന്നേറ്റ് അബൂലഹബിന്റെ തലക്കിട്ട് നന്നായി രണ്ടു കൊടുത്തു.
മാനഹാനിയേറ്റ് നിശ്ശബ്ദനായയാൾ എഴുന്നേറ്റു. വ്രണിത മനസ്സും നൊന്ത ശിരസ്സും താങ്ങാനാകാത്ത ബദ്ർ പരാജയവും ഒരുമിച്ചു നൽകിയ ആഘാതത്തിൽ ഒരാഴ്ച കഴിഞ്ഞു വസൂരി ബാധിതനായി അയാൾ മൃതിയടഞ്ഞു. പകർച്ച ഭയന്നു മക്കൾ പോലും അടുത്ത് നിന്നില്ല. മൃതദേഹം സംസ്കരിക്കാൻ പോലും ഒരുങ്ങിയില്ല. ഒടുവിൽ ശരീരം നീറി വീർത്തു. ദുർഗന്ധം അസഹ്യമായി. ഗതിമുട്ടിയ മക്കൾ അകലെ നിന്ന് മൃതശരീരത്തിലേക്ക് വെള്ളം ചീറ്റി. മരക്കാലുകൾ കൊണ്ട് മൃത ശരീരം നീക്കി കുഴിയിൽ തള്ളി മൂടിക്കളഞ്ഞു.
പ്രവാചകൻﷺ സത്യ സന്ദേശ പ്രഖ്യാപനം നടത്തിയപ്പോൾ തബ്ബൻ അഥവാ നാശം എന്ന് വിളിച്ചു പറഞ്ഞവൻ മക്കക്കൊരു നാറ്റമായി. വിശുദ്ധ ഖുർആനിലെ നൂറ്റിപ്പതിനൊന്നാമത്തെ അധ്യായം അന്തരീക്ഷത്തിൽ മുഴങ്ങുന്നത് പോലെ. ആശയം ഇപ്രകാരമാണ്. “അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു. അവന്റെ സ്വത്തോ അവന്‍ സമ്പാദിച്ചതോ അവനൊട്ടും ഉപകരിച്ചില്ല. ആളിക്കത്തുന്ന നരകത്തിലവന്‍ ചെന്നെത്തും……”
പ്രവാചകർﷺ ക്കെതിരെ കലിയിളകി കൊമ്പുകുലുക്കിയ വലിയ ഒരു പറ്റം ബദ്റിൽ അവസാനിച്ചു. ബദ്റിൽ എത്തിയാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചവർ വീട്ടിലിരുന്നിട്ടും രക്ഷപ്പെട്ടില്ല. കാലം കണക്കുതീർത്തതിന്റെ നാളുകളിലൂടെയാണ് നാം സഞ്ചരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
