Tweet 243

    Tweet 243
    February 12, 2023 • Sunday
    Post Header

    പോരാട്ടഭൂമിയിൽ വീരചരിതം അടയാളപ്പെടുത്തിയ നിരവധി മഹാരഥന്മാരെ ബദ്ർ അവതരിപ്പിച്ചു. അതിൽ വേറിട്ട ഒരു രംഗം ഇങ്ങനെയാണ്. പടക്കളത്തിൽ നിന്ന് മൂന്ന് ശിരസ്സുകൾ കൈകളിലേന്തി അബൂബുർദ: (റ) എന്ന സ്വഹാബി നബി‎ﷺയുടെ മുന്നിലെത്തി. എന്നിട്ട് പറഞ്ഞു, “അല്ലാഹുവിന്റെ ദൂതരേﷺ.,
    ഇതിൽ രണ്ട് ശിരസ്സുകൾ ഞാൻ നേരിട്ട് വകവരുത്തിയവരുടേതാണ്. വെളുത്ത് അതികായനായൊരാൾ മറ്റൊരാളെ നേരിടുന്നതും അതോടെ അവന്റെ ശിരസ്സ് നിലത്ത് ഉരുളുന്നതും കണ്ടു. അതാണ് മൂന്നാമത്തേത് “. അപ്പോൾ നബി‎ﷺ പറഞ്ഞു; “ആ വെളുത്തയാൾ മലക്കുകളിൽപ്പെട്ടയൊരാളാണ് “.
    ഈ രംഗം ഒന്നു സങ്കൽപ്പിച്ചു നോക്കൂ. എത്രമാത്രം ഉയർന്ന ധീരതയുണ്ടെങ്കിലേ ഇതൊക്കെ അതിജീവിക്കാനും മറികടക്കാനും സാധിക്കൂ ! ആധ്യാത്മികതയുടെ ഉന്നതിയിൽ പരിപാലിക്കപ്പെടുന്ന ശിഷ്യഗണങ്ങളെ അനിവാര്യഘട്ടത്തിൽ ശക്തരായ തേരാളികളാക്കി മാറ്റിയ ഒരു മഹാദ്ഭുതത്തിന്റെ കാഴ്ചകളാണിത്.
    ഉറ്റവരും ഉടയവരും എന്തിനേറെ, ജന്മം നൽകിയ പിതാവ് പോലും അല്ലാഹുവും അവന്റെ തിരുദൂതരും കഴിഞ്ഞിട്ടേയുള്ളൂ എന്ന് പ്രായോഗികമായി സ്വഹാബികൾ ബദ്റിൽ വച്ച് തെളിയിച്ചു. അതിൽ അബൂഉബൈദ (റ)യുടെ നിലപാട് ഏറെ പ്രസിദ്ധമാണ്. അബൂ ഉബൈദ (റ) പടക്കളത്തിൽ സധൈര്യം ചുവടുകൾ വച്ചു. ശത്രുക്കൾ അതു കണ്ട് അകന്നുമാറി. പക്ഷേ, ഒരാൾ മാത്രം നേരിടാൻ മുന്നോട്ട് വന്നു. എന്നാൽ അദ്ദേഹത്തെ നേരിടാതെ അബൂ ഉബൈദ (റ) ഒഴിഞ്ഞു മാറി. പല പ്രാവശ്യം ഇതാവർത്തിച്ചു. അബൂഉബൈദ (റ)യ്ക്ക് ഇതൊരു തടസ്സമായി. ഇദ്ദേഹത്തെ ഒട്ടു നേരിടാനും വയ്യ. ഇദ്ദേഹം തടയുന്നതിനാൽ മറുള്ളവരുടെ പിന്നാലെക്കൂടാനും വയ്യ. ഒടുവിൽ അബൂഉബെദ (റ)യുടെ വാൾ ഈ തടസ്സം നിൽക്കുന്ന ആളുടെ തലയിലേക്ക് പതിഞ്ഞു. തല പിളർന്നു നിലംപതിച്ചു. യഥാർഥത്തിൽ അബൂ ഉബൈദ (റ) വകവരുത്തിയത് സ്വന്തം പിതാവിനെത്തന്നെയായിരുന്നു. ആദർശവും പിതാവും രണ്ടു ദിശയിലായപ്പോൾ ആദർശത്തിന് പ്രാമുഖ്യം നൽകിയതിന്റെ തുല്യതയില്ലാത്ത ഉദാഹരണമാണ് നാമീ വായിച്ചത്.
    സ്വഹാബിയുടെ ഈ നിലപാടിനെ പരാമർശിച്ചുകൊണ്ട് വിശുദ്ധ ഖുർആനിലെ അൻപത്തിയെട്ടാമത്തെയധ്യായം ഇരുപത്തിരണ്ടാം സൂക്തം പറയുന്നതിങ്ങനെയാണ് : “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വച്ചുപുലര്‍ത്തുന്നവരോട് സ്നേഹബന്ധം സ്ഥാപിക്കുന്നതായി തങ്ങൾക്ക് കാണാനാവില്ല. ആ വിരോധം വച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി. അവരുടെ മനസ്സുകളില്‍ അല്ലാഹു സത്യവിശ്വാസം സുദൃഢമാക്കുകയും തന്നില്‍ നിന്നുള്ള ആത്മചൈതന്യത്താല്‍ അവരെ ശക്തരാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ അവരെ താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അതിലവര്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹു അവരില്‍ സംതൃപ്തനായിരിക്കും. അല്ലാഹുവിൽ അവരും സംതൃപ്തരായിരിക്കും. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക; ഉറപ്പായും അല്ലാഹുവിന്റെ കക്ഷിക്കാര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍”
    ഉമർ (റ)വിനും സമാനമായ ഒരുനുഭവം പങ്കുവയ്ക്കാനുണ്ട്. അദ്ദേഹം തന്റെ അമ്മാവൻ ആസ്വ് ബിൻ വാഇലിനെ ബദ്റിൽ വച്ച് വക വരുത്തി. ചിലപ്പോൾ അതഭിമാനമായിത്തന്നെ ഉമർ (റ) എടുത്തു പറഞ്ഞു.
    ഒരിക്കൽ ഉമർ സഈദ് ബിൻ ഹിഷാമിൻ്റെ സമീപത്ത് കൂടിക്കടന്നുപോയി. അപ്പോഴദ്ദേഹം മുഖം തിരിച്ചു കളഞ്ഞു. ഉടനെ ഉമർ (റ) ചോദിച്ചു; “നിൻ്റെ പിതാവിനെ ബദ്റിൽ വച്ച് വധിച്ചത് ഞാനാണെന്ന ധാരണയിലാണോ നീയെന്നോട് നീരസം കാണിക്കുന്നത് ? എന്നാൽ എനിക്കെന്റെ അമ്മാവൻ ആസ്വ്ബിൻ ഹിഷാമിനെയാണ് വധിക്കേണ്ടി വന്നത്. പിന്നെ നിന്റെ ഉപ്പ. അദ്ദേഹത്തിന്റെ അടുത്തുകൂടി ഞാനൊന്ന് കടന്നുപോയി. അപ്പോഴദ്ദേഹം കിടന്ന് മുക്രയിടുകയായിരുന്നു. ഞാനങ്ങ് തിരിഞ്ഞു പോയി. തന്റെ പിതൃവ്യ പുത്രൻ അലി (റ)യായിരുന്നു അദ്ദേഹത്തെ നേരിട്ട് വധിച്ചത് “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...