Tweet 244

    Tweet 244
    February 13, 2023 • Monday
    Post Header

    ബദ്ർ യുദ്ധഭൂമിയിൽ വീര ചരിത്രം രചിച്ച മഹാരഥന്മാരിൽ മുന്നിൽത്തന്നെയുണ്ടായിരുന്നു അബൂബക്കറും (റ). മഹാനവർകളുടെ നിലപാടുകളിലെ ധീരതയെ അടയാളപ്പെടുത്തുന്ന ഒരവലോകനം ഇങ്ങനെ വായിക്കാം : “ഒരിക്കൽ പ്രഭാഷണമധ്യേ , അലി (റ) അനുവാചകരോട് ചോദിച്ചു; ‘പ്രിയപ്പെട്ട ജനങ്ങളേ, ജനങ്ങളിൽ ഏറ്റവും വലിയ ധീരൻ ആരാണ് ?’ അനുവാചകർ പറഞ്ഞു : ‘താങ്കൾ തന്നെയാണ് ‘. അലി (റ) പ്രതികരിച്ചു; ‘എന്നോട് ദ്വന്ദ്വയുദ്ധത്തിനു വന്ന ഒരാളെയും ഞാൻ വെറുതെ വിട്ടിട്ടില്ല. അത് ശരിയാണ്. പക്ഷേ, ഏറ്റവും ധീരൻ ഞാനല്ല. അബൂബക്കർ (റ)ആണ്. കാരണം, ബദ്റിൽ നബി‎ﷺക്ക് ഇരുന്ന് യുദ്ധം നിയന്ത്രിക്കാൻ ഞങ്ങൾ ഒരു കൂരയുണ്ടാക്കി. പിന്നെ ഞങ്ങൾ കൂടിയാലോചിച്ചു ശത്രുക്കളായ മുശ്‌രിക്കുകൾ തങ്ങളെ ലക്ഷ്യം വച്ചാൽ പ്രതിരോധിക്കാൻ നബിﷺക്ക് സുരക്ഷാഭടനായി ആരാണ് നിൽക്കുക ? അല്ലാഹു സത്യം! അതിന് ഞങ്ങൾക്കാർക്കും ധൈര്യം വന്നില്ല. ഊരിപ്പിടിച്ച വാളുമായി അബൂബക്കർ (റ) മുന്നോട്ട് വന്നു. മുത്ത് നബിﷺയുടെ ശിരസ്സിന്റെ ഭാഗത്ത് നിലയുറപ്പിച്ചു. നബിﷺയെ ശത്രുക്കളാരെങ്കിലും ഉന്നം വയ്ക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു കൊണ്ടിരുന്നു. അദ്ദേഹമാണ് ഏറ്റവും വലിയ ധീരൻ’.
    എന്നിട്ട് അലി (റ) തുടർന്നു. നബിﷺ മക്കയിൽ കഴിയുന്ന കാലത്ത് ശത്രുക്കൾ നബിﷺയെപ്പിടികൂടിയ രംഗം എനിക്കോർമയുണ്ട്. അവർ പലവിധ ആക്രമണങ്ങളുമായി അവിടുത്തെ നേരിട്ടപ്പോൾ അവരുടെ അടുത്തേക്ക് ചെല്ലാൻ ഞങ്ങൾക്കാർക്കും കഴിഞ്ഞില്ല. അവിടെയും അബൂബക്കർ (റ) ഒറ്റയ്ക്കു നേരിട്ടു കടന്നുചെന്നു. എന്നിട്ട് വിളിച്ചു ചോദിച്ചു : ‘എന്റെ സ്രഷ്ടാവ് ഏകനാണ് എന്ന് പറഞ്ഞതിന് നിങ്ങൾ ആ വ്യക്തിയെ കൊല്ലുകയാണോ? നിങ്ങൾക്ക് നാശം!’ എന്നിട്ടവർക്ക് കൊടുത്തും അവരെ
    തടുത്തും മുത്തുനബിﷺയെ സംരക്ഷിച്ചു “.
    ഇത്രയും പറഞ്ഞ ശേഷം അണിഞ്ഞിരുന്ന സ്വന്തം തട്ടമെടുത്ത് പൊത്തിപ്പിടിച്ചുകൊണ്ട് അലി (റ) കരയാൻ തുടങ്ങി. അവിടുത്തെ കണ്ണുനീർ താടിരോമത്തിലൂടെ ഉറ്റിവീഴാൻ തുടങ്ങി. ഇടയിലൂടെ സദസ്സിനോട് ചോദിച്ചു. “അല്ലാഹുവിനെ സാക്ഷിയാക്കി ഞാൻ നിങ്ങളോട് ചോദിക്കട്ടെ ! ഫറോവയുടെ കുടുംബത്തിലെ വിശ്വാസിയാണോ അതല്ല, അബൂബക്കറാണോ (റ) ഉത്തമൻ.?”
    സദസ്സ് മൗനം പാലിച്ചു. ഉടനെ അലി (റ) തുടർന്നു. “അല്ലാഹു സത്യം! അബൂബക്കറി (റ)ന്റെ അൽപ്പസമയം ഫറോവ കുടുംബത്തിലെ വിശ്വാസിയുടെ ഭൂമി നിറയെയുള്ള കർമത്തെക്കാൾ ശ്രേഷ്ഠമാണ്. കാരണം, അവർ രഹസ്യമായിട്ടാണ് കർമാനുഷ്ഠാനങ്ങൾ നടത്തിയത്. അബൂബക്കർ (റ) സ്വന്തം വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്തത് “.
    അബൂബക്കറി (റ)ന്റെ മകൻ അബ്ദുറഹ്മാൻ ബദ്ർ യുദ്ധത്തിൽ ശത്രുപക്ഷത്തായിരുന്നു. അന്നദ്ദേഹത്തിന്റെ പേര് അബ്ദുൽ കഅ്ബ എന്നായിരുന്നു. പിൽക്കാലത്ത് നബിﷺയാണ് അബ്ദുൽ റഹ്മാൻ എന്ന് നാമകരണം ചെയ്തത്. അദ്ദേഹം ഉന്നം പിഴയ്ക്കാത്ത അമ്പെയ്ത്തുകാരനും ധീരനുമായിരുന്നു.
    ബദ്റിലെ അനുഭവം അദ്ദേഹം പിൽക്കാലത്ത് പറഞ്ഞതിങ്ങനെയാണ് : “ഞാൻ മുസ്‌ലിമായ ശേഷം ഉപ്പയോട് ഒരിക്കൽ പറഞ്ഞു. ‘ബദ്ർ ദിനത്തിൽ പല പ്രാവശ്യം താങ്കൾ എന്റെ മുന്നിൽപ്പെട്ടിരുന്നു. ഞാനപ്പോഴെല്ലാം താങ്കളെ വിട്ടു തിരിഞ്ഞുകളഞ്ഞതാണ് ‘. അപ്പോൾ ഉപ്പ പറഞ്ഞു. ‘നിന്നെയെനിക്ക് പാകത്തിന് കിട്ടിയിരുന്നെങ്കിൽ, ഞാൻ വിട്ടുകളയില്ലായിരുന്നു ‘ എന്ന് “.
    ഇതാണ് സിദീഖ്(റ). ഇതാണ് അബൂബക്കറി (റ)ന്റെ ആശയവും നിലപാടും. അല്ലാഹുവും അവൻ്റെ ദൂതരുംﷺ ആദർശവും അതിനപ്പുറമൊന്നുമില്ലായിരുന്നു മഹാനവർകൾക്ക്. ഒരു നിവേദനം കൂടി വായിക്കാനുണ്ട്. അതിപ്രകാരമാണ് : ‘ബദ്ർ ദിനത്തിൽ ശത്രുപക്ഷത്തു നിന്ന് അബ്ദുറഹ്മാൻ ദ്വന്ദ്വയുദ്ധത്തിന് പോർവിളി നടത്തി. കേട്ടമാത്രയിൽ അബൂബക്കർ (റ) സ്വന്തം മകനെ നേരിടാൻ ആയുധമെടുത്തിറങ്ങി. ഉടനെ നബിﷺ ഇടപെട്ടു പിന്തിരിപ്പിച്ചു. എന്നിട്ട് പറഞ്ഞു; ‘ഇപ്പോൾ നിങ്ങൾ ഇവിടെയിരുന്ന് നിങ്ങളുടെ സാമീപ്യം കൊണ്ടെന്നെ സന്തോഷിപ്പിക്കൂ. താങ്കൾക്കറിയാമല്ലോ! താങ്കൾ എന്റെ കണ്ണും കാതുമാണ് ‘.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...