Tweet 242

    Tweet 242
    February 11, 2023 • Saturday
    Post Header

    ഉമയ്യത്ത് ബിൻ ഖലഫ് അന്വേഷിച്ച മറ്റൊരാളായിരുന്നു അബൂദുജാന: (റ). സമ്മാക്ക് ബിൻ ഖർഷ എന്നാണ് പൂർണനാമം. അബ്ദുറഹ്മാൻ ബിൻ ഔഫി(റ)നോട് ഉമയ്യ ചോദിച്ചു; “നീളം കുറഞ്ഞ് വണ്ണമുള്ള, ചുവന്ന തലപ്പാവ് ചിഹ്നമായി സ്വീകരിച്ചയാൾ ആരാണ് ?”
    ” അത് അൻസ്വാരികളിൽപ്പെട്ട സമ്മാക്ക് ബിൻ ഖർഷയാണ് “. ഇബ്നു ഔഫ്(റ) പറഞ്ഞു. ഉടനെ ഉമയ്യ പറഞ്ഞു; “അയാളെക്കൊണ്ട് കൂടിയാണ് ഞങ്ങൾ അറുക്കപ്പെട്ട മൃഗങ്ങളെപ്പോലെയായത് “. അബൂദുജാന(റ) പോരാടി തോൽപ്പിച്ചു വധിച്ചു കളഞ്ഞത് എട്ട് പേരെയായിരുന്നു. അക്കൂട്ടത്തിൽ ഒരു രംഗം ഇങ്ങനെ വായിക്കാം.
    “ഖുറൈശികളേ.., പുതിയ മതവുമായി വന്ന് സമൂഹത്തെ രണ്ടായിപ്പിളർന്ന മുഹമ്മദിﷺനെപ്പിടികൂടുക. ആ വ്യക്തി രക്ഷപ്പെട്ടാൽപ്പിന്നെ ഞാനെങ്ങനെ ജയിച്ചു എന്ന് പറയും “. ഇങ്ങനെ വിളിച്ചുകൊണ്ടൊരാൾ രംഗത്ത് വന്നു. ആസിം അബൂ ഔഫ് എന്നായിരുന്നു അവന്റെ പേര്. ചെന്നായയെപ്പോലെ ചീറി വന്ന അവനെ അബൂദുജാന: (റ) നേരിട്ടു. ശക്തമായ പോരാട്ടത്തിനൊടുവിൽ ആസിം നിലംപതിച്ചു. അവന്റെ ശരീരത്തുണ്ടായിരുന്ന വസ്തുക്കൾ അഥവാ ‘സലബ്’ ഊരിയെടുത്തു. സലബ് എതിരാളിയെ പരാജയപ്പെടുത്തിയവനുള്ള അവകാശമാണ്. അപ്പോഴതാ അടുത്തുകൂടിക്കടന്നു പോയ ഉമർ ബിൻ ഖത്വാബ് (റ) പറഞ്ഞു. “ആ സലബ് ഇപ്പോഴങ്ങ് വിട്ടേക്കൂ.. ശത്രുക്കൾ പരാജയപ്പെട്ടാൽ നിങ്ങൾ തന്നെയാണതിന്റെ അവകാശി. ഞാനതിന് സാക്ഷിയാണ് “. ഈ സന്ദർഭത്തിൽ മഅ്ബദ് ബിൻ വഹബ് മുന്നോട്ട് വന്ന് അബൂ ദുജാന(റ)യെ കടന്നു വെട്ടി. പെട്ടെന്നദ്ദേഹം ഒന്നു മുട്ടുകുത്തിപ്പോയി. ഉടനെത്തന്നെ ചാടിപ്പിടഞ്ഞ് മഅ്ബദിനെ വെട്ടിവീഴ്ത്തി; അവനെ വകവരുത്തി. അവന്റെ സലബ് അധീനപ്പെടുത്തി.
    ഇമാം ബൂസ്വൂരി(റ)യുടെ “മാസാല യൽഖാഹുമു….” എന്ന വരിയെ ഓർമപ്പെടുത്തുന്ന രംഗമാണ് സ്വഹാബികൾ കാഴ്ചവച്ചത്. കവിതയുടെ ആശയം ഇപ്രകാരമാണ്. ‘പടക്കളങ്ങളിലെല്ലാം അവർ പൊരുതി, ഏതു പോലെയെന്നാൽ ഇറച്ചിക്കഷണങ്ങൾ മാംസ വില്പനക്കാരന്റെ പലകയിൽ തറച്ചിട്ടതുപോലെ, ശത്രുക്കളെ പരാജയപ്പെടുത്തി.’
    ബദ്ർ പോരാട്ട ഭൂമിയിൽ നിന്ന് തെളിഞ്ഞുവരുന്ന മറ്റൊരു ചിത്രമാണ് സുബൈർ ബിനുൽ അവ്വാമി(റ)ന്റേത്. അദ്ദേഹത്തിന്റെ ശരീരത്തിൽ സംഭവിച്ച മുറിവുകൾ കൈകൾ പ്രവേശിക്കാൻ മാത്രം ആഴമുള്ളതായിരുന്നുവത്രെ. അദ്ദേഹം തന്നെ ഒരനുഭവം പങ്കുവയ്ക്കുന്നതിങ്ങനെയാണ് : “ഉബൈദത് ബിൻ സഈദ് അൽ ആസ്വി എന്നയാളെ ഞാൻ ബദ്റിൽ വച്ച് കണ്ടുമുട്ടി. ഞാൻ ദാതുൽ കിർശിന്റെ പിതാവാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നു. കണ്ണുകളൊഴികെ മുഴുവൻ ഭാഗവും കവചം തീർക്കുന്ന പടയങ്കിയുമണിഞ്ഞ് വലിയ ഉദരമുള്ള രോഗിണിയായ ഒരു പെൺകുഞ്ഞിനെയും ചുമന്നു കൊണ്ടാണവൻ വന്നത്. ഞാനെൻ്റെ കൈവശമുള്ള ഇരുമ്പു കമ്പി കൊണ്ട്‌ അവന്റെ കണ്ണിൽ ഒരു കുത്ത് കൊടുത്തു. അതോടെ അവൻ നിലംപതിച്ചു. അവന്റെ കവിളിൽച്ചവിട്ടി ഞാനതൂരിയെടുത്തു. അതിന്റെ രണ്ട് മുനയും ഒടിഞ്ഞിട്ടുണ്ടായിരുന്നു “.
    പടക്കളത്തിന്റെ രീതിശാസ്ത്രം ശത്രുവിന്റെ ഏത് കുതന്ത്രത്തെയും മറികടന്ന് അവനെ തോൽപ്പിക്കുക എന്നത് തന്നെയാണല്ലോ? ധീരതയും അതിജീവനവും അടയാളപ്പെടുത്താനുള്ള പോർക്കളത്തിൽ വിനയവും അനുകമ്പയുമല്ലല്ലോ കാണിക്കേണ്ടത്?
    യുദ്ധം ഒഴിവാക്കാനുള്ള എല്ലാ പോംവഴികളും അടഞ്ഞപ്പോഴാണ് ചെറുത്തു നിൽപ്പിനു വേണ്ടിയുള്ള സായുധ നീക്കത്തിന് ബദ്ർ സാക്ഷിയായത് എന്ന ആമുഖത്തോട് കൂടിവേണം ഈ അധ്യായങ്ങൾ വായിച്ചു പോകാൻ.
    ഏതായാലും പോരാട്ടഭൂമിയിൽ ശത്രുവിൻ്റെ തന്ത്രവും കവചവും ഭേദിച്ച ആ വടി നബി‎ﷺ ആവശ്യപ്പെട്ടതിനാൽ അവിടുത്തേക്ക് നൽകി. അവിടുത്തെ തിരുവിയോഗാനന്തരം അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ) എന്നിവർക്ക് കൈമാറിക്കൈമാറി ലഭിച്ചു. ഉസ്മാൻ (റ) വധിക്കപ്പെട്ട ശേഷം അലി (റ)യുടെ കുടുംബത്തിന് ലഭിച്ച വടി അവരിൽ നിന്ന് അബ്ദുല്ലാഹിബിൻ സുബൈർ (റ) ചോദിച്ചു വാങ്ങി. കൊല്ലപ്പെടുന്നത് വരെ അദ്ദേഹം അത് പരിപാലിച്ചു കൊണ്ടു നടന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...