
ഉത്ബയുടെ നിർദേശം ഹകീം പരിഗണിച്ചു. ഏതായാലും അബൂജഹലിനെയൊന്നു സമീപിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ അവന്റെ അടുത്തെത്തി. അപ്പോഴവൻ തോൽസഞ്ചിയിൽ നിന്ന് പടയങ്കി പുറത്തെടുക്കുകയായിരുന്നു. ഹകീം ഇപ്രകാരം പറഞ്ഞു തുടങ്ങി : “അല്ലയോ , അംറ് ബിൻ ഹിഷാം ! താങ്കൾക്ക് താങ്കളുടെ പിതൃസഹോദരന്റെ മകനെ (അഥവാ മുഹമ്മദ് ﷺനെ) നേരിടാതെ ഒന്ന് ഒഴിവാക്കിക്കൂടെ എന്ന് ഉത്ബത് ബിൻ റബീഅ: ചോദിക്കുന്നു “. കേൾക്കേണ്ട താമസം അബൂജഹൽ കലിയിളകിക്കൊണ്ടു പറഞ്ഞു; “അവന് നിന്നെയല്ലാതെ മറ്റാരെയും ദൂതനായിട്ട് കിട്ടിയില്ല, അല്ലേ? ”
“ഉത്ബയ്ക്കല്ലാതെ മറ്റാർക്കും എന്നെ ദൂതനായി ആവശ്യമില്ല! ” ഹകീം പ്രതികരിച്ചു.
“അവന്റെ (ഉത്ബയുടെ) ഒരു പേടി. ഇത് മഹാപേടിത്തൊണ്ടനായിപ്പോയല്ലോ! മുഹമ്മദി ﷺ ന്റെ അനുയായികൾ ആകെക്കൂടി ഒരൊട്ടകത്തെ ഭക്ഷിക്കാൻ മാത്രമുള്ള ആളേയുള്ളൂ. പിന്നെ അവന്റെ മകൻ (അബൂഹുദൈഫ) അവരുടെയാളാണ്. അവൻ കൊല്ലപ്പെടുമോ എന്ന ഭയമായിരിക്കും ഉത്ബയെ ഇത്ര ഭീരുവാക്കുന്നത് “.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട് : “അല്ല, നീയാണോ ഇങ്ങനെ പറയുന്നത്? മറ്റാരോ ആയിരുന്നു പറഞ്ഞതെങ്കിൽ അവന്റെ തള്ളയ്ക്ക് ഞാൻ പറയുമായിരുന്നു. നീ ഭീരുവായിരിക്കുന്നു, അല്ലേ? ഏതായാലും ദൈവത്തിനാണെ! നമ്മുടെയും മുഹമ്മദി ﷺ ന്റെയും ഇടയിൽ ഒരു തീരുമാനമാവുന്നത് വരെ ഞാനിതിൽ നിന്ന് പിന്മാറുകയില്ല”. അവൻ ( അബൂജഹൽ) തറപ്പിച്ചു പറഞ്ഞു.
ഇങ്ങനെയൊരു നിവേദനം കൂടിയുണ്ട്. “ഹകീമിൻ്റെ സംഭാഷണം കഴിഞ്ഞയുടനെ അബൂജഹൽ ഖുറൈശികളെ വിളിച്ചു പറഞ്ഞു ; “ഉത്ബയിങ്ങനെ പറയുന്നത് മുഹമ്മദ് ﷺ അവൻ്റെ പിതൃസഹോദരന്റെ മകനും ഒപ്പം ഉത്ബയുടെ മകൻ മുഹമ്മദി ﷺ ന്റെ കൂടെയും ആയതുകൊണ്ടാണ്. അവർ കൊല്ലപ്പെട്ടേക്കുമോ എന്ന പേടിയാണ് അവനെ പിന്തിരിപ്പിക്കുന്നത് ” .
അബൂജഹൽ അടങ്ങിയില്ല. ഖുറൈശികളെ പ്രകോപിപ്പിക്കാൻ വേണ്ട സംഭാഷണങ്ങളിലേക്ക് കടന്നു. കൊല്ലപ്പെട്ട അംറ് ബിൻ അൽ ഹള്റമിയുടെ സഹോദരൻ ആമിറ് ബിൻ അൽ ഹള്റമിയെ വിളിച്ചു വരുത്തി. എന്നിട്ട് പറഞ്ഞു; “നിന്റെ സഖ്യകക്ഷിക്കാരൻ ഉത്ബ പറയുന്നത് കേട്ടില്ലേ? നമ്മൾ ജനങ്ങളോടൊപ്പം മടങ്ങിപ്പോകണമെന്ന്. നിന്റെ സഹോദരൻ കൊല്ലപ്പെട്ടതിന്റെ രക്തമൂല്യം ഉത്ബ നിനക്ക് നൽകാമെന്നും പറയുന്നു. നാണമില്ലേ നിനക്കത് സ്വീകരിക്കാൻ? നിൻ്റെ സഹോദരന്റെ ഘാതകനെ കൺമുന്നിൽ നേരിട്ട് കണ്ടിട്ട് നീ ഒഴിവാക്കുകയോ? നീ പ്രതികാരം വീട്ടുന്ന പക്ഷം നിനക്ക് തന്നിട്ടുള്ള വാഗ്‌ദാനങ്ങൾ നിനക്കോർമയില്ലേ?ദൈവത്തെ മുൻനിർത്തി നീയൊന്നാലോചിച്ചു നോക്കൂ “.
ആമിറിന്റെ രക്തം തിളച്ചു. അവൻ എഴുന്നേറ്റ് നിന്ന് പിൻഭാഗത്ത് നിന്ന് വസ്ത്രമുയർത്തി. ശരീരത്ത് മണ്ണ് വാരിയിട്ടു. എന്നിട്ടയാൾ അലറി വിളിച്ചു. “അംറിന്റെ നാശമേ! കഷ്ടമേ! ”
ഹകീമിന്റെയും ഉത്ബയുടേയും ശ്രമങ്ങൾ മുഴുവൻ തകർന്നു. ഒടുവിൽ ഉത്ബ പറഞ്ഞു. “കാത്തിരുന്നു കാണാം. ആർക്കാണ് പേടി. ആരാണ് ഭീരുവെന്നൊക്കെ.”
നബി ﷺ യും സംഘവും യാത്ര തുടർന്നു. ബദ്റിന്റെ സമീപത്തുള്ള ദബ്ബയിൽ എത്തി. നബി ﷺ യും അബൂബക്കർ (റ)വും ശത്രുക്കളുടെ വിവരങ്ങൾ വിലയിരുത്താനും രംഗം നിരീക്ഷിക്കാനും ഇറങ്ങിത്തിരിച്ചു. സഞ്ചാരത്തിനിടെ ‘സുഫ്‌യാനുള്ളമരി’ എന്ന ഒരു വയോധികനെക്കണ്ടുമുട്ടി. അയാളോട് ഖുറൈശികളെക്കുറിച്ചും മുസ്‌ലിം സംഘത്തെക്കുറിച്ചും ചോദിച്ചു. അദ്ദേഹം പറഞ്ഞു : “നിങ്ങൾ ആരാണെന്നു പറഞ്ഞാൽ ഞാൻ വിവരങ്ങൾ നൽകാം “.
നിങ്ങൾ വിവരങ്ങൾ നൽകിയാൽ ഞങ്ങൾ ആരാണെന്നു പറയാമെന്ന് മറുപടി നൽകി. അപ്പോഴദ്ദേഹം പറഞ്ഞു തുടങ്ങി ; “മുഹമ്മദും ﷺ അനുയായികളും ഇന്ന ദിവസം പുറപ്പെട്ടുവെന്നാണ് ഞാനറിഞ്ഞത്. അതുപ്രകാരം ഇന്ന പ്രദേശത്തെത്തിയിട്ടുണ്ടാവണം “. അദ്ദേഹം പറഞ്ഞ സ്ഥലം കൃത്യമായിരുന്നു.
“ഖുറൈശികൾ പുറപ്പെട്ട ദിവസം ഞാനറിഞ്ഞത് പ്രകാരമാണെങ്കിൽ ഇതാ ഇന്ന പ്രദേശത്ത് എത്തിയിട്ടുണ്ടാവും “. സ്ഥലം നിർണയിച്ചു പറഞ്ഞു. ശേഷം ചോദിച്ചു; “നിങ്ങൾ എവിടുന്നാണ് ?”
വെള്ളത്തിൽ നിന്ന് എന്നർഥമുള്ള ‘മിനൽ മാഅ’ എന്ന് പറഞ്ഞ് ഇറാഖിന്റെ ഭാഗത്തേക്ക് ആംഗ്യം കാണിച്ചു. വയോധികൻ ചോദിച്ചു; “ഓ, മാഉൽ ഇറാഖ് ‘ അഥവാ, ഇറാഖിലെ ജലാശയത്തിനടുത്ത് നിന്നാണ് അല്ലേ’ എന്ന് പറയാനും അവിടെ നിന്ന് മുത്ത് നബി ﷺ യും സിദ്ദീഖും (റ) നടന്നകന്നു. മിനൽ മാഅ എന്നത് കൊണ്ട് അവർ കരുതിയത് എല്ലാവരും വെള്ളത്തിൽ നിന്നാണല്ലോ പിറവി കൊണ്ടത് എന്നയർഥത്തിലായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
