Tweet 228

    Tweet 228
    January 28, 2023 • Saturday
    Post Header

    ഇനിയൊരു പോരാട്ടത്തിനൊരുങ്ങുകയല്ലാതെ മാർഗമില്ലെന്ന് നബി ﷺ വിലയിരുത്തി. അനുചരന്മാരുടെ അടുത്തേക്ക് മടങ്ങിയെത്തി. വിവരങ്ങൾ പങ്കുവച്ചു. നമ്മുടെ ശരി നിർണയിക്കുന്ന ഒരു മുഖാമുഖ പോരാട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. യുദ്ധമാകുമ്പോൾ ഒന്നുകിൽ വിജയം അല്ലെങ്കിൽ പരാജയം. വിജയിച്ചാൽ ലഭിക്കുന്ന നേട്ടങ്ങൾ ഏറെയാണ്. ലോകോത്തമമായി ഉയർന്നു വരേണ്ട ധർമസംഹിത അതിൻ്റെ തടസ്സങ്ങൾ നീക്കി വളർച്ചയുടെ തീരങ്ങളിലേക്കെത്തും. നീണ്ട കാലത്തെ മർദനങ്ങളുടെയും പീഡനങ്ങളുടെയും വിലങ്ങുകളിൽ നിന്ന് വിശ്വാസികൾ വിമോചിതരാവും. വിട്ടു പോരേണ്ടി വന്ന ജന്മനാട്ടിലേക്ക് മടങ്ങിയെത്താനാവും. വിട്ടെറിഞ്ഞു പോരേണ്ടിവന്ന ആസ്ഥികളിലേക്ക് തിരിച്ചെത്താനാവും. എല്ലാത്തിലുമുപരി ഹൃദയത്തോട് ചേർത്തു വച്ച കഅ്ബാലയത്തിലേക്ക് ചെന്നു ചേരാനാവും.
    ഇനി ഒരുപക്ഷേ, സൈനിക പരാജയം നേരിടേണ്ടി വന്നാൽ മദീനയിലേക്ക് തന്നെ മടങ്ങാം. പക്ഷേ, പ്രവാചക ﷺ നെയും അനുയായികളെയും നാമാവശേഷമാക്കാൻ കാത്തിരിക്കുന്ന ജൂതന്മാരുണ്ടവിടെ. ഒപ്പം ചേരാൻ തക്കം പാർത്തിരിക്കുന്ന കപടവിശ്വാസികളും ബഹുദൈവാരാധകരും അവസരം പാഴാക്കുകയുമില്ല.
    ഏതായാലും രണ്ടും കൽപ്പിച്ചു മുന്നോട്ട് തന്നെ നീങ്ങി. മണൽക്കുന്നിന്റെ വടക്കുഭാഗത്ത് ബദ്ർ താഴ്‌വരയിൽ അവർ ഇറങ്ങി. ജലസ്രോതസ്സിന്റെയും തങ്ങളുടെയും ഇടയിൽ അൽപ്പം അകലമുണ്ട്. ജീവജലം അന്യമായാൽ പിടിച്ചു നിൽക്കാനാവില്ല. വെള്ളം ലഭ്യമാകുന്ന തരത്തിൽ തമ്പടിക്കേണ്ടത് മർമ പ്രധാനമായ കാര്യമാണ്.
    സായാഹ്നമായപ്പോൾ നബി ﷺ മൂന്നാളുകളെ നിയോഗിച്ചു. വെളളത്തിന്റെ ലഭ്യത പഠിക്കാനും ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാനുമായിരുന്നു അത്. അലി ബിൻ അബീത്വാലിബ് (റ), സുബൈർ ബിൻ അൽ അവാം (റ), സഅദ് ബിൻ അബീ വഖ്ഖാസ് (റ) എന്നിവരായിരുന്നു മൂന്നു പേർ. ബദ്റിലെ ജലാശയത്തിന്റെ പരിസരം അവർ നിരീക്ഷിച്ചു. അതാ നിൽക്കുന്നു , ഖുറൈശികളുടെ ജലവാഹിനി ഒട്ടകങ്ങൾ. ഒപ്പം വെള്ളം ശേഖരിക്കുന്ന പരിചാരകരും. ബനുൽ ഹാജിലെ അടിമ അസ്‌ലമും ബനൂ അസ്‌കരിലെ അടിമ അരീളുമാണ് രണ്ടു പേർ. അവരെ മൂവർ സംഘം കടന്നു പിടിച്ചു. മൂന്നാമതൊരുത്തൻ കൂടിയുണ്ടായിരുന്നു. അവൻ പിടികൊടുക്കാതെ കടന്നുകളഞ്ഞു. അസ്‌ലമിനെയും അരീളിനെയും കൂട്ടി നബിﷺയുടെ സന്നിധിയിലേക്ക് വന്നു. അപ്പോൾ അവിടുന്ന് നിസ്ക്കാരത്തിലായിരുന്നു. സ്വഹാബികൾ അവരെ ചോദ്യം ചെയ്തു. അവർ ഖുറൈശികളുടെ സേവകരാണെന്നും വെള്ളം ശേഖരിക്കാൻ വന്നതാണെന്നും അവർ സമ്മതിച്ചു. തുടർന്നു ഖുറൈശീ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ അവരിൽ നിന്ന് ചോദിച്ചറിഞ്ഞു. തങ്ങൾ ഖുറൈശീ സൈന്യത്തിന്റെ പരിചാരകരാണെന്ന് പറഞ്ഞപ്പോൾ സ്വഹാബികൾക്കു പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. അബൂസുഫ്‌യാന്റെ ഖാഫിലയുടെ ഒപ്പമുള്ളവരായിരിക്കും എന്നാണവർ കരുതിയത്. അപ്പോൾ സ്വഹാബികൾ അവരെ വേദനിപ്പിച്ചു. അപ്പോഴവർ മാറ്റിപ്പറഞ്ഞു. ഞങ്ങൾ ഖാഫിലയിലെ അംഗങ്ങളാണ്. അപ്പോൾ ചോദ്യം ചെയ്തവർക്ക് ആശ്വാസമായി. ഇത്രയുമായപ്പോഴേക്കും നബി ﷺ നിസ്ക്കാരത്തിൽ നിന്ന് വിരമിച്ചു. എന്നിട്ട് സ്വഹാബികളോട് പറഞ്ഞു. അവർ സത്യം പറഞ്ഞപ്പോൾ നിങ്ങൾ അവരെ വേദനിപ്പിച്ചു. കളവു പറഞ്ഞപ്പോൾ നിങ്ങൾ ആശ്വസിച്ചു. അവർ യഥാർഥത്തിൽ ഖുറൈശീ സൈന്യത്തിന്റെ പരിചാരകരാണ്.
    മുസ്‌ലിം സംഘം അവസാന ഘട്ടം വരെയും വർത്തകസംഘത്തെ പിടികൂടാൻ മാത്രമായിരുന്നു ലക്ഷ്യം വച്ചിരുന്നത് എന്ന് ബോധ്യപ്പെടുത്തുന്ന ഒരു വായനയാണിത്. ഇതു പോരാട്ടത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സംഘത്തിലെ ചിലരെങ്കിലും ആശങ്കാകുലരായി. ഒരു കച്ചവട സംഘത്തെ നേരിട്ട് സ്വത്ത് വകകൾ പിടിച്ചെടുക്കുന്നതിലെ ഹരവും നേട്ടവും ഒരു സായുധ പോരാട്ടത്തിന്റെ നോവും ചാവും എത്ര വ്യത്യാസമുണ്ടാകും. അതാണവർ ആലോചിച്ചത്. ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ടാണ് വിശുദ്ധഖുർആൻ എട്ടാമധ്യായത്തിലെ ഏഴാമത്തെ സൂക്തം അവതരിച്ചത് ആശയം ഇപ്രകാരമാണ്. “രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാക്കുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ ആഗ്രഹിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ, തന്‍റെ കല്‍പ്പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ അടിസ്ഥാനം മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്‌.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...