Tweet 216

    Tweet 216
    January 16, 2023 • Monday
    Post Header

    ഉമയ്യത്ത് പ്രശ്നം വച്ചു നോക്കിയപ്പോഴും പുറപ്പെടരുത് എന്നായിരുന്നു ലഭിച്ചത്. സംഅതുബിൻ അൽ അസ്‌വദ്, റബീഅയുടെ മക്കളായ ഉത്ബ:, ശൈബ എന്നവരും ഉമയ്യയോടൊപ്പം പ്രശ്നം വച്ചു നോക്കിയിരുന്നു. അവർക്കും പുറപ്പെടരുത് എന്ന സൂചനയായിരുന്നു ലഭിച്ചിരുന്നത്. ഏതായാലും ഈ നോട്ടവും അയാളെ ആശങ്കയിലാക്കിയിരുന്നു.
    പക്ഷേ, ഇതിനെയെല്ലാം മറികടക്കുന്ന സമ്മർദങ്ങൾ വന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ പുറപ്പെടാനൊരുങ്ങി. മക്കയിൽ ലഭിക്കാവുന്നതിൽ ഏറ്റവും മുന്തിയ ഒട്ടകത്തെ വാങ്ങി. അതിന്മേൽ യാത്രതിരിച്ചു. തക്കം കിട്ടിയാൽ ഇടയിൽ വച്ച് മടങ്ങിപ്പോരണം എന്ന വിചാരം ഉള്ളിലുണ്ടായിരുന്നു. പക്ഷേ, ബദറിൽ എത്തുന്നത് വരെ അത് സാധിച്ചില്ല.
    ഉഖ്ബത്ത് ബിൻ അബീ മുഐതും പുറപ്പെടാൻ മടി കാണിച്ചു. അദ്ദേഹത്തെയും ഒരു ഓർമയായിരുന്നു വേട്ടയാടിയത്. അതിപ്രകാരമാണ്. പലായനത്തിന് മുമ്പ് ഒരു ദിവസം അദ്ദേഹം നബി ﷺ യെ സത്ക്കാരത്തിന് ക്ഷണിച്ചു. നബി ﷺ ക്ഷണം സ്വീകരിച്ചു. പക്ഷേ, സത്യവാചകം പ്രഖ്യാപിച്ചാലെ അവിടുന്ന് ഭക്ഷണം കഴിക്കുകയുള്ളൂ എന്ന് നബി ﷺ ഉഖ്‌ബയോട് പറഞ്ഞു. അയാൾ അതംഗീകരിച്ചു. സത്യവാചകം പ്രഖ്യാപിച്ചു. “അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.” ഇതോടെ പ്രശ്നം തീർന്നു എന്നാണ് കരുതിയത്. എന്നാൽ മക്കയിലെ മുശ്‌രിക്കുകൾ ഇതൊരു പ്രശ്നമായി ഉയർത്തിക്കാട്ടി. അവർ ഉഖ്ബയെ കണക്കിന് കുറ്റപ്പെടുത്തി. ഉഖ്ബയ്ക്കും തോന്നി ഞാനത്ര മാറേണ്ടതില്ലായിരുന്നു എന്ന്. അതിനാൽ ഇനിയെന്തു ചെയ്യണം എന്ന് അദ്ദേഹം അവരോട് ചോദിച്ചു. അവർ ഉഖ്ബയോട് പറഞ്ഞു. നിങ്ങൾ മുഹമ്മദ് നബി ﷺ യെ തെറി പറയുകയും മുഖത്ത് തുപ്പുകയും വേണം. അയാൾ അത് നിർവഹിക്കാമെന്നായി.
    അത് പ്രകാരം അയാൾ നബി ﷺ യെ തെറി വിളിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. അപ്പോൾ നബി ﷺ പറഞ്ഞു : “മക്കയുടെ പുറത്ത് വച്ച് നിന്നെക്കണ്ടാൽ നിന്നെ വധിക്കേണ്ടി വരും”. ഈ പ്രസ്താവന അയാളെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അതുകൊണ്ട് മക്കയ്ക്ക് പുറത്തേക്ക് പോകാൻ അയാൾക്കും ധൈര്യം വന്നില്ല. പക്ഷേ, ഖുറൈശികൾ അയാളെയും സമ്മർദപ്പെടുത്തി. ഒരു ചുവന്ന ഒട്ടകം നൽകി. അതിന്മേൽ അയാൾക്ക് പുറപ്പെടേണ്ടി വന്നു. അയാളും ബദ്റിൽ എത്തിച്ചേർന്നു. അദ്ദേഹം ബന്ദിയായി പിടിക്കപ്പെടുകയും മരണപ്പെടുകയും ചെയ്തു.
    ഉത്ബത് ബിൻ റബീഅയ്ക്കും പുറപ്പെടാൻ മനസ്സില്ലായിരുന്നു. പക്ഷേ, ശൈബയുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. ചില നിവേദനങ്ങളിൽ ഇവിടെ ഒരു രംഗം കൂടിയുണ്ട്. ഉത്ബയും ശൈബയും പുറപ്പെടാൻ നേരം ‘അദ്ദാസ് ‘ എന്ന ക്രിസ്ത്യാനിയായ അവരുടെ അടിമ ഇടപെട്ടു. ത്വാഇഫിൽ നിന്ന് മർദനമേറ്റ് മടങ്ങിയ നബി ﷺ യെ തോട്ടത്തിൽ സ്വീകരിച്ച ആളാണ് അദ്ദാസ്. അദ്ദേഹം യജമാനന്മാരോട് കേണപേക്ഷിച്ചു ; “നിങ്ങൾ പോവല്ലേ ; എന്റെ മാതാപിതാക്കൾ നിങ്ങൾക്ക് ദാനം. നിശ്ചയം നിങ്ങൾ കൊലക്കളത്തിലേക്കാണ് ആനയിക്കപ്പെടുന്നത്. തീർച്ച!” അപ്പോഴവർ തെല്ലൊന്ന് പിന്മാറി. പക്ഷേ, അബൂജഹൽ അവരെ പിൻതുടർന്നു. ഇടയിൽ നിന്ന് തിരിച്ചു പോരുമെന്ന ചിന്തയോടെ അവർ പുറപ്പെട്ടു. അവരും ബദ്റിൽ എത്തിച്ചേർന്നു. അവരുടെയും അന്ത്യം അവിടെയായിരുന്നു.
    മക്കയിലെ സുഹ്‌റ ഗോത്രത്തില്‍ നിന്നുള്ള ഒരാള്‍ പോലും ഖുറൈശികളോടൊപ്പം ചേര്‍ന്നില്ല. അവര്‍ പൂര്‍ണമായും വിട്ടുനിന്നു. നബി ﷺ യുടെ മാതാവ് ഈ ഗോത്രക്കാരി ആയതുകൊണ്ടായിരുന്നില്ല അത്. മറിച്ച്, സമാധാനവാദിയായ അഖ്‌നസു ബ്‌നു ശരീഖിന്റെ ഇടപെടല്‍ കാരണമായിരുന്നു. ഖുറൈശി സൈന്യത്തില്‍ അദിയ്യ് ഗോത്രവും ഉണ്ടായിരുന്നില്ല. അദിയ്യ് ഗോത്രവുമായി ബന്ധമുള്ള ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ സ്വാധീനമാകാം അതിനു കാരണം എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...