
ഖുറൈശികൾ മക്കയിൽ നിന്ന് പുറപ്പെടാനൊരുങ്ങി. തയ്യാറെടുപ്പുകൾ പൂർത്തിയായപ്പോൾ പ്രധാനപ്പെട്ട ഒരു വിഷയം ഉയർന്നുവന്നു. കിനാന ഗോത്രവുമായുള്ള ഒരു പ്രതികാരത്തിന്റെ ഓർമയായിരുന്നു അത്. ഒരു കിനാനക്കാരനെ ഖുറൈശികൾ വധിച്ചു. ആയിടയ്ക്ക് സുന്ദരനും സുമുഖനുമായ ഒരു ഖുറൈശി യുവാവ് കാണാതായ മൃഗത്തെത്തേടി കിനാനക്കാരുടെയിടയിലെത്തി. ഇദ്ദേഹത്തോട് അസൂയ തോന്നിയ ഗോത്രത്തലവൻ ആമിർ ബിൻ ഖലൂജ് തൻ്റെ ജനതയെ ഈ യുവാവിനെതിരെ ഇളക്കിവിട്ടു. ഒടുവിൽ അയാൾ കൊല്ലപ്പെട്ടു. പകരത്തിന് പകരമായ കൊലപാതകമായി കിനാനക്കാർ ഇതിനെ തീരുമാനിച്ചു. ഖുറൈശികൾക്കും അത് സമ്മതിക്കേണ്ടി വന്നു. അങ്ങനെയിരിക്കെയാണ് കൊല്ലപ്പെട്ട ഖുറൈശീ യുവാവിന്റെ സഹോദരൻ മർറുള്ള ഹിറാനിൽ വച്ച് കിനാന തലവൻ ആമിറിനെക്കണ്ടുമുട്ടിയത്. വെട്ടേറ്റ് അയാൾ കൊല്ലപ്പെട്ടു. മൃതശരീരം കഅ്ബയുടെ കില്ലയിൽ കെട്ടിത്തൂക്കി. ശരീരത്തിൽ ആമിറിന്റെ വാളും കോർത്തുവച്ചിരുന്നു.
പ്രഭാതമായപ്പോൾ ഖുറൈശികൾ ഈ കാഴ്ച കണ്ട് ആശങ്കാകുലരായി. വാൾ കണ്ടപ്പോൾ ആമിറാണെന്നറിഞ്ഞു. ഘാതകനാരാണെന്നും ഏവർക്കും ബോധ്യമായി. എന്നാൽ കിനാനക്കാരുടെ പ്രതികരണം എന്തായിരിക്കുമെന്നതിൽ ഒരു കൃത്യതയും ലഭിച്ചില്ല.
ഇങ്ങനെയിരിക്കെയാണ് മുഹമ്മദ് നബി ﷺ യേയും അനുയായികളെയും നേരിടേണ്ട സാഹചര്യം മക്കക്കാർക്കെത്തുന്നത്. ഇപ്പോൾ മക്കവിട്ടുപോയാൽ കിനാനക്കാർ മക്കയെ ആക്രമിച്ചേക്കുമോ എന്നൊരാശങ്ക കൂടി ഖുറൈശികളെയലട്ടി. കരുത്തരായ യുവാക്കളുടെ അസാന്നിധ്യത്തിൽ സ്ത്രീകളെയും കുട്ടികളെയും കടന്നാക്രമിച്ചേക്കുമോ? അതല്ല, വല്ല മിന്നലാക്രണവും നടത്തി പ്രതികാരം വീട്ടുമോ? ഇതെല്ലാമവർ ആലോചിച്ചു. അപ്പോഴതാ ഒരാൾ പ്രത്യക്ഷപ്പെട്ടു. സുറാഖത് ബിൻ മാലിക് ! അയാൾ വിളിച്ചു പറഞ്ഞു; “നിങ്ങൾക്കെതിരെ കിനാനക്കാർ എന്തെങ്കിലും ചെയ്തേക്കുമോ എന്ന് നിങ്ങൾ ഭയക്കേണ്ടതില്ല. അക്കാര്യം ഞാനേറ്റു. എനിക്കൊപ്പമുള്ള കിനാനക്കാർ നിങ്ങളെ സഹായിക്കാൻ സന്നദ്ധരാണ്. നിങ്ങളെ തോൽപ്പിക്കാൻ ആരും വളർന്നിട്ടില്ല. നിങ്ങൾ ധൈര്യത്തോടെ പുറപ്പെട്ടോളൂ!” ഖുറൈശികൾക്ക് സമാധാനമായി.
യഥാർഥത്തിൽ സുറാഖയുടെ രൂപത്തിൽ പിശാചായിരുന്നു ഈ ഇടപെട്ടത്. ബദ്റിൽ മലക്കുകൾ അവതരിച്ചപ്പോൾ ഖുറൈശികൾ അത് തിരിച്ചറിഞ്ഞു.
മക്കയിൽ നിന്ന് ഖുറൈശികളുടെ സംഘം യാത്രതിരിക്കുകയാണ്. നേരെ കഅ്ബയെ സമീപിച്ചു. ഖില്ല പിടിച്ച് പടച്ചവനോട് പ്രാർഥിച്ചു. “പടച്ചവനേ, രണ്ട് സൈന്യങ്ങളിൽ നിന്ന് ഏറ്റവും പ്രതാപമുള്ളവരെയും, രണ്ട് ഗോത്രങ്ങളിൽ നിന്ന് ഏറ്റവും മഹത്വമുള്ളവരെയും, രണ്ടു പക്ഷത്ത് നിന്ന് ഏറ്റവും ആദരമർഹിക്കുന്നവരെയും നീ സഹായിക്കേണമേ!” ഈ പ്രാർഥനയെ പരാമർശിച്ചുകൊണ്ട് വിശുദ്ധ ഖുർആനിലെ എട്ടാമത്തെ അധ്യായം അൽ അൻഫാലിലെ പത്തൊൻപതാമത്തെ സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം.
“സത്യനിഷേധികളേ, നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് നല്ലത്. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ സംഘം എത്ര അംഗബലമുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികൾക്കൊപ്പം തന്നെയാണ്.”
ഖുറൈശികൾ ആഘോഷപൂർവം പുറപ്പെട്ടു കഴിഞ്ഞു. ആവേശത്തിന്റെ കൊടുമുടിയിലാണവർ. താളമേളങ്ങൾ അരങ്ങു തകർത്തുകൊണ്ടിരുന്നു. നർത്തകനാരികളും പാട്ടുകാരികളും കൂടെ സഞ്ചരിച്ചു. ഓരോ ദിവസത്തേക്കും ഭക്ഷണ വിഭവങ്ങളുടെ കൂമ്പാരങ്ങൾ തന്നെ. പുകയ്ക്കുന്ന ഉലുവാൻ കൂട്ടുകൾ പരിസരങ്ങൾ മുഴുവൻ സുഗന്ധപൂർണമാക്കി. ഇതോടെ ഇസ്‌ലാമിനെ അവസാനിപ്പിക്കാനാവും എന്ന വ്യാമോഹത്തോടെയാണ് ഖുറൈശിപ്പടയുടെ മുന്നേറ്റം. അബൂജഹലടക്കമുള്ളവർ അമിതാവേശത്തോടെ സഞ്ചാരം തുടന്നുകൊണ്ടിരുന്നു……
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
