
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു : “ഇബ്നു ഉമര്‍ (റ) പറഞ്ഞു. ഖുബാഇല്‍ ജനങ്ങള്‍ സുബഹ് നിസ്ക്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെയടുത്ത് ഒരാള്‍ വന്നു പറഞ്ഞു; ‘നിശ്ചയം ഇന്നു രാത്രിയില്‍ നബി ﷺ ക്ക് ഖുര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ കഅ്ബാലയത്തെ ഖിബ്‌ലയാക്കുവാൻ അഥവാ നിസ്ക്കാരത്തിന്റെ ദിശയാക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. അപ്പോള്‍ അവര്‍ നിസ്ക്കാരത്തില്‍ത്തന്നെ മക്കയിലേക്ക് തിരിഞ്ഞു. ആദ്യം അവര്‍ ശാമിന്‍റെ നേരെത്തിരിഞ്ഞാണ് നിസ്ക്കരിച്ചിരുന്നത്. അങ്ങനെ അവര്‍ കഅ്ബയുടെ നേരെ ചുറ്റിത്തിരിഞ്ഞു’.
ഖിബ്‌ലയുടെ പുനർനിർണയത്തോട് ചേർന്നു നിൽക്കുന്ന ഓർമകളുടെ സങ്കേതമാണ് ‘മസ്ജിദുൽ ഖിബ്‌ലത്തൈനി’ അഥവാ, ഇരട്ടഖിബ്‌ലയുടെ പളളി. ‘മസ്ജിദു ബനീസലമ:’ എന്നും ഇപ്പള്ളിക്ക് പേരുണ്ടായിരുന്നു. നബി ﷺ ബനൂസലമക്കാരുടെ ഈ പള്ളിയിൽ വച്ച് അസ്വറ് അഥവാ സായാഹ്ന നിസ്ക്കാരം നിർവഹിക്കുമ്പോഴാണ് ഖിബ്‌ല നിർണയത്തിന്റെ ഖുർആനിക സൂക്തം അവതരിക്കുന്നത്. പ്രസ്തുത നിസ്ക്കാരത്തിൽത്തന്നെ നബി ﷺ കഅ്ബയിലേക്ക് തിരിഞ്ഞു. അത് പ്രകാരം ‘രണ്ട് ഖിബ്‌ലകളിലേക്കും നിസ്ക്കരിച്ച പള്ളി’ എന്നയർഥത്തിലാണ് ഈ പള്ളി പിന്നീട് ഖിബ്‌ലതൈനി എന്നറിയപ്പെട്ടത്. നൂറ്റാണ്ടുകളോളം ഇവിടെ രണ്ട് മിഹ്റാബുകൾ അഥവാ നിസ്ക്കാരത്തിന് നേതൃത്വം നൽകുന്ന ‘ഇമാമിന് നിൽക്കാൻ വേണ്ടി പ്രത്യേകം നിർമിക്കപ്പെടുന്നയിടം’ ഉണ്ടായിരുന്നു. ഇപ്പോഴവിടെ കഅ്ബയുടെ ഭാഗത്ത് മിഹ്റാബും പഴയ ഖിബ്‌ലയുടെ ഭാഗത്ത് നിസ്‌ക്കാരപ്പടത്തിൻ്റെ അഥവാ മുസ്വല്ലയുടെ ഒരു ചിത്രവും മുദ്രണം ചെയ്തതായിക്കാണുന്നുണ്ട്.
ബനൂ സലമ: ഗോത്രത്തിലെ ഉമ്മുബശീർ എന്നവരുടെ ക്ഷണം സ്വീകരിച്ച് സത്ക്കാരത്തിന് വന്ന വേളയിലായിരുന്നു അന്ന് നബി ﷺ അവിടെ നിസ്ക്കരിച്ചത്. അത് ളുഹ്റ് നിസ്ക്കാരം അഥവാ മധ്യാഹ്ന നേരത്തുള്ള നിസ്ക്കാരമായിരുന്നു എന്ന ഒരഭിപ്രായം ഉസ്മാൻ ബിന് മുഹമ്മദ് പറഞ്ഞതായി ഇബ്നുന്നജ്ജാർ ഉദ്ധരിച്ചിട്ടുണ്ട്.
നബി ﷺ നിസ്ക്കരിച്ച സ്ഥലമായി അറിയപ്പെട്ട സ്ഥലം എന്ന പരിഗണനയിൽ പ്രമുഖ സ്വഹാബിയായ ഇബ്ൻ ഉമർ (റ) ഇടയ്ക്കിടെ അവിടെപ്പോയി നിസ്ക്കരിക്കുമായിരുന്നു. ഇന്നും മദീനയിൽ വരുന്ന തീർഥാടകരെല്ലാം ഈ പള്ളി സന്ദർശിക്കുകയും അവിടെ നിസ്ക്കരിക്കുകയും ചെയ്യുന്നു.
അഞ്ചാം ഖലീഫ എന്നറിയപ്പെടുന്ന ഉമർ ബിൻ അബ്ദുൽ അസീസി (റ)ന്റെ കാലത്തും ശേഷം വിവിധ ഘട്ടങ്ങളിലും ഈ പള്ളി വികസിപ്പിക്കുകയും പുനർ നിർമിക്കുകയും ചെയ്തിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയൊന്നിൽ അബ്ദുൽ അസീസ് രാജാവിന്റെയും ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയേഴിൽ ഫഹദ് രാജാവിന്റെയും വികസനങ്ങൾ സുപ്രധാനമാണ്. പഴയ കാലത്ത് നാനൂറ്റി ഇരുപത്തിയഞ്ച് ചതുരശ്രമീറ്റർ മാത്രമുണ്ടായിരുന്ന പള്ളിക്ക് ഇപ്പോൾ അകത്തും മുറ്റത്തുമായി രണ്ടായിരത്തിലേറെയാളുകൾക്ക് നിസ്ക്കരിക്കാൻ സൗകര്യമുണ്ട്.
ഖിബ്‌ല മാറ്റം സംഭവിച്ചതിനു ശേഷം സത്യനിഷേധികളും കപട വിശ്വാസികളും ജൂതന്മാരും ‘നിങ്ങള്‍ നിലവിലുണ്ടായിരുന്ന ഖിബ്‌ലയില്‍ നിന്നും എന്തു കൊണ്ടാണ് മാറിയത് ?’ എന്ന് ചോദിക്കുമെന്ന് അല്ലാഹു നബി ﷺ യെ അറിയിച്ചു. സൂറത്തുൽ ബഖറ: -യിലെ നൂറ്റി നാൽപ്പത്തിരണ്ടാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ് :
‘ഇവര്‍ ഇതുവരെ(നിസ്ക്കാരത്തിൽ) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ മാറ്റിച്ച കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ) പറയുക: അല്ലാഹുവിന്റേത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു’
അല്ലാഹു പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു. ഖിബ്‌ല മാറ്റം സംഭവിച്ചതോടുകൂടി പല തരത്തിലുള്ള സംസാരങ്ങൾ പറഞ്ഞു തുടങ്ങി. മുസ്‌ലിംകൾ പറഞ്ഞു: “ഞങ്ങളിതാ കേട്ടിരിക്കുന്നു. ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു.” അവരാണ് അല്ലാഹുവില്‍ നിന്നുമുള്ള നേര്‍മാര്‍ഗം ലഭിച്ചവര്‍.
എന്നാല്‍ മുശ്‌രിക്കുകള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: “മുഹമ്മദ് ﷺ നമ്മുടെ ഖിബ്‌ലയിലേക്ക് മടങ്ങിയത് പോലെ നമ്മുടെ പഴയ മതത്തിലേക്കും അവർ മടങ്ങും എന്നാണ് തോന്നുന്നത്. നമ്മുടെ ഖിബ്‌ലയാണ് സത്യം എന്നതുകൊണ്ട് തന്നെയാണ് മുഹമ്മദ് ﷺ അതിലേക്ക് മടങ്ങിയത്.”
ജൂതന്‍മാര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു : “മുഹമ്മദ് നബി ﷺ മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്‍മാരുടെ ഖിബ്‌ലയില്‍ നിന്നും മാറിയിരിക്കുന്നു. മുഹമ്മദ് ﷺ യഥാര്‍ഥ നബിയായിരുന്നുവെങ്കില്‍, മുന്‍കഴിഞ്ഞ നബിമാരുടെ ഖിബ്‌ലയിലേക്ക് തിരിഞ്ഞുകൊണ്ടായിരുന്നു നിസ്‌ക്കരിക്കേണ്ടിയിരുന്നത്.”
കപട വിശ്വാസികള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു : “എവിടേക്ക് തിരിഞ്ഞു കൊണ്ടാണ് നിസ്‌ക്കരിക്കേണ്ടത് എന്നു തന്നെ മുഹമ്മദ് നബി ﷺ ക്ക് അറിയുകയില്ല. ആദ്യം തിരിഞ്ഞിരുന്ന ഭാഗമാണ് ശരിയെങ്കില്‍ ആ ശരി ഇപ്പോള്‍ മുഹമ്മദ് നബി ﷺ ഉപേക്ഷിച്ചു. ഇനി അതല്ല, ഇപ്പോള്‍ത്തിരിഞ്ഞ ഖിബ്‌ലയാണ് ശരിയെങ്കില്‍ ആദ്യം മുഹമ്മദ് നബി അസത്യത്തിലായിരുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
