Tweet 174

    Tweet 174
    December 5, 2022 • Monday
    Post Header

    അബൂ അയ്യൂബിൽ അൻസാരി (റ)യുടെ വീട്ടിൽ താമസിച്ചു കൊണ്ടിരുന്ന നബി ﷺ യുടെ പ്രാഥമിക ആലോചനകൾ ഒരാസ്ഥാനത്തെക്കുറിച്ചായിരുന്നു. അഥവാ, മസ്ജിദിന്റെ നിർമാണത്തെക്കുറിച്ചായിരുന്നു.
    നബി ﷺ യുടെ ഒട്ടകം ‘ഖസ്വാ’ മുട്ടുകുത്തിയ സ്ഥലം സഹൽ, സുഹൈൽ എന്നീ രണ്ട് അനാഥ മക്കളുടെ ഭൂമിയായിരുന്നു. ഈത്തപ്പഴം ഉണക്കാനും മറ്റും ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു അത്. നബി ﷺ യുടെ അമ്മാവന്മാരുടെ കുടുംബമായ ബനൂ നജ്ജാറിൽപ്പെട്ടവരായിരുന്നു അവർ. ഒപ്പം സ്വഹാബിയായ അസ്അദ് ബിൻ സുറാറ (റ)യുടെ സംരക്ഷണത്തിലായിരുന്നു അവരുണ്ടായിരുന്നത്. ഏതായിരുന്നാലും പ്രസ്തുത സ്ഥലം സൗജന്യമായി നൽകാമെന്ന് അവർ പറഞ്ഞെങ്കിലും നബി ﷺ അത് സ്വീകരിക്കാൻ തയ്യാറായില്ല. പത്ത് ദീനാർ വിലയായി നൽകി അത് പളളിക്ക് വേണ്ടി വാങ്ങി. അബൂബക്കർ (റ)വാണ് ആ തുക നൽകിയത്.
    തുടർന്ന് നബി ﷺ യുടെ നേതൃത്വത്തിൽ അൻസാറുകളും മുഹാജിറുകളുമായ സ്വഹാബികൾ സേവനത്തിനിറങ്ങി. നബി ﷺ നേരിട്ട് ഇഷ്ടിക ചുമക്കാൻ രംഗത്ത് വന്നു. സഹപ്രവർത്തകർക്ക് ആവേശം നൽകാൻ അവിടുന്നിങ്ങനെ പറഞ്ഞു. ”പരലോക നന്മയല്ലാതെ ആത്യന്തിക നന്മ വേറെയില്ല. അല്ലാഹുവേ, അൻസാറുകൾക്കും മുഹാജിറുകൾക്കും നീ കരുണ ചെയ്യേണമേ!”
    അവിടുത്തെ ഈ പ്രസ്താവന ഒരു കവിതാശകലമായി അനുയായികൾ ഏറ്റു ചൊല്ലി.
    “അല്ലാഹുമ്മ ഇന്നൽ അജ്റ അജറൽ ആഖിറ:
    ഫ അയ്യിദിൽ അൻസ്വാറ: വൽ മുഹാജിറ.”
    ഇത് ഈണത്തിൽപ്പാടിയത് അബ്ദുല്ലാഹിബിൻ റവാഹയാണത്രെ.
    നബി ﷺ കർമഭൂമിയിൽ ഇറങ്ങിയതോടെ ആദ്യഘട്ടത്തിൽ നിർമാണത്തിലിറങ്ങാത്തവർ ഇങ്ങനെ ചൊല്ലി. “ല ഇൻ ഖഅദ്നാ വന്നബിയ്യു യഅമലു.. അഥവാ
    പുണ്യനബി ﷺ പണിയെടുക്കും നേരം
    നമ്മൾ ഒഴിഞ്ഞാൽ എത്ര കഷ്ടം ! ” എന്നു സാരം.
    അവരും രംഗത്തിറങ്ങി.
    ഈത്തപ്പനത്തടികൾക്കൊണ്ട് തൂണുകൾ നാട്ടി. ഇഷ്ടികകൾ കൊണ്ട് ചുമരുകൾ പടുത്തുയർത്തി. ഈത്തപ്പനയോലകൾക്കൊണ്ട് മേൽക്കൂര മേഞ്ഞു. കുറച്ചു ഭാഗം മേൽക്കൂര മേയാതെ തുറന്ന് തന്നെയിട്ടു. അനസ് (റ) പറയുന്നു; ‘മേൽപ്പുരയില്ലാത്ത ചുമരായിരുന്നു പള്ളിക്ക് വേണ്ടി ആദ്യം തയ്യാർ ചെയ്തത്. ഖിബ്‌ല ബൈത്തുൽ മുഖദ്ദസിലേക്കായിരുന്നു. ഗ്രൗണ്ടിൽ ഉണ്ടായിരുന്ന വെള്ളം നീക്കം ചെയ്ത് വൃത്തിയാക്കാൻ നബി ﷺ ആഹ്വാനം ചെയ്തു. ഓർക്കിഡ് മരങ്ങൾ നിറഞ്ഞ പുരാതന ഖബർസ്ഥാൻ ബഖീഅ്, മരങ്ങൾ മുറിച്ചും ഖബറുകൾ ശരിപ്പെടുത്തിയും ക്രമീകരിക്കാൻ അനുയായികളെ ഏൽപ്പിച്ചു. ഇബ്നു ആഇദിൻ്റെ (റ) നിവേദന പ്രകാരം, “മേൽപുരയില്ലാത്ത കുടിലിൽ പന്ത്രണ്ട് ദിവസം നബി ﷺ നിസ്ക്കാരം നിർവഹിച്ചു “.
    ശഹർ ബിൻ ഹൗഷബിൻ്റെ (റ) നിവേദനത്തിൽ ഇങ്ങനെ വായിക്കാം : “നബി ﷺ ഒരു പള്ളി നിർമിക്കാൻ തീരുമാനിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു. മുസാനബി(അ)യുടെ കുടിൽ പോലെയൊരു കുടിൽ എനിക്ക് വേണ്ടി നിർമിക്കൂ. പുല്ലും കൊള്ളിയും ഉപയോഗിച്ച് മൂസാനബി (അ)ക്കുണ്ടാക്കിയ തണൽ പോലെ ഒരു തണൽ. ഈ ലോകം അതിനെക്കാളൊക്കെ നൈമിഷികമാണ്. അനുചരന്മാർ ചോദിച്ചു, “മൂസാനബി (അ)യുടെ തണലിന്റെ പ്രത്യേകത എന്തായിരുന്നു ?” അവിടുന്നു പറഞ്ഞു : “നിവർന്നു നിന്നാൽ ശിരസ്സ് മേൽക്കൂരയിൽ തട്ടുന്ന വിധം ചെറുതും ലളിതവുമായിരുന്നു. തുടർന്ന് നബി ﷺ യും സ്വഹാബികളും ചേർന്ന് മസ്ജിദിന്റെ നിർമാണം ആരംഭിച്ചു.
    നബി ﷺ യും കൂട്ടുകാരും ഇഷ്ടികകൾ ചുമക്കാൻ തുടങ്ങി. അമ്മാർ (റ) പറഞ്ഞു. ‘പ്രിയപ്പെട്ട തിരുദൂതരേ, ﷺ അവിടുത്തേക്ക് പകരം ആ ഇഷ്ടിക കൂടി ഞാൻ ചുമന്ന് കൊള്ളാം. അത് പ്രകാരം അമ്മാർ(റ) രണ്ട് ഇഷ്ടിക വീതവും മറ്റുള്ളവർ ഓരോന്നും ചുമന്ന് കൊണ്ട് വന്ന് നിർമാണം തുടർന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...