Tweet 173

    Tweet 173
    December 4, 2022 • Sunday
    Post Header

    അതിനിടയിൽ ബദ്റ് യുദ്ധം നടന്നു. മുസ്‌ലിംകൾ വിജയിച്ചു. ശത്രുപക്ഷത്തുണ്ടായിരുന്ന അബുൽ ആസ്വ് ബന്ധിയായിപ്പിടിക്കപ്പെട്ടു. ഇതറിഞ്ഞ സൈനബ് (റ) ഉമ്മ ഖദീജാ ബീവി (റ)യുടേതായി തനിക്ക് കിട്ടിയ മാല മോചനദ്രവ്യമായി നബി ﷺ യുടെ അടുത്തേക്ക് കൊടുത്തയച്ചു. അത് കണ്ടമാത്രയിൽ നബി ﷺ ആശ്ചര്യപ്പെട്ടു. ബീവിയുടെ ഓർമകൾ വൈകാരികമായി അവിടുത്തെ സ്വാധീനിച്ചു. അനുചരന്മാരോട് കൂടിയാലോചന നടത്തി. അവരുടെ സമ്മതത്തോടെ മോചനം നൽകി.
    തുടർന്ന് നബി ﷺ യുടെ സന്ദേശം അബുൽ ആസ്വിന് ലഭിച്ചു. സൈനബി (റ)നെ മദീനയിലേക്ക് അയയ്ക്കാനായിരുന്നു അതിൽ ആവശ്യപ്പെട്ടത്. അബുൽ ആസ്വ് സമ്മതിച്ചു. മക്കയിൽ നിന്ന് എട്ടു മൈൽ അകലെ യഅജജ് താഴ്‌വരയിൽ വരെ സൈദുബിൻ ഹാരിസയും അൻസാരികളിൽ നിന്നുള്ള ഒരു സ്വഹാബിയും വരും. അവരോടൊപ്പമാണ് മദീനയിലേക്കയയ്ക്കേണ്ടത്. സൈനബ് (റ) യാത്രയ്ക്കൊരുങ്ങി. അതിനിടയിൽ ഉത്ബയുടെ മകൾ ഹിന്ദ് അവിടേക്ക് വന്നു. അവൾ ചോദിച്ചു. “എന്തേ ഉപ്പയുടെ അടുത്തേക്ക് പോവുകയാണോ? ആണുങ്ങൾക്കിടയിൽ പല കാര്യങ്ങളും ഉണ്ടാകും അത് സ്ത്രീകൾക്ക് ബാധകമാകണമെന്നില്ല.” ഹിന്ദിന്റെ വർത്തമാനത്തിന് സൈനബ് (റ) ഒന്നും മറുപടി പറഞ്ഞില്ല. ഭർത്താവിനോടുള്ള സ്നേഹം. വിട്ടുപിരിയുന്നതിന്റെ വേദന. എന്നാൽ മറുഭാഗത്ത് അതിനെക്കാൾ സ്നേഹിക്കുന്ന ഉപ്പയും ആദർശവും. ഭർത്താവിനെയും തന്നെയും ബന്ധിച്ചു കൊണ്ട് ഗർഭാശയത്തിൽ വളരുന്ന കുഞ്ഞ്. ഒപ്പം മൂത്തമകൻ അലി. എല്ലാം കൂടിയായപ്പോൾ സൈനബ് (റ) ഒരുപാട് ദുഃഖങ്ങൾ ഒരുമിച്ചു കടിച്ചിറക്കേണ്ടി വന്നു.
    ഏതായാലും യാത്രയ്ക്കൊരുങ്ങി. അബുൽ ആസ്വിന് ഭാര്യയെ നേരിട്ടു കൊണ്ടുപോയി യാത്രയാക്കാൻ മനസ്സ് അനുവദിക്കുന്നില്ല. തന്റെ സഹോദരൻ കിനാനയെ വിളിച്ചു. അദ്ദേഹം ആവനാഴിയിൽ അമ്പു നിറച്ചു. പകൽ പരസ്യമായിത്തന്നെ സൈനബി (റ)നെ കൂട്ടി യാത്രതിരിച്ചു. ഖുറൈശികൾക്കിതത്ര സുഖിച്ചില്ല. ശരത്തെക്കാൾ ശൗര്യത്തിൽ പാഞ്ഞുവരുന്ന ഹിന്ദിന്റെ കവിതകൾ. ‘ഖുറൈശികളിലെ യോദ്ധാക്കളെ അസ്വസ്ഥപ്പെടുത്തി.
    യുദ്ധമില്ലാത്തപ്പോൾ കൊമ്പുകുലുക്കി പായുന്നവരേ, യുദ്ധക്കളത്തിൽ എന്തേ നിങ്ങൾ പെണ്ണുങ്ങളെപ്പോലെയായത്? ബദ്റിൽ നിങ്ങളുടെ ധൈര്യവും വീര്യവുമൊക്കെയെവിടെയായിരുന്നു ?’ എന്നാണ് കവിതകളിലൂടെ ചോദിച്ചത്. കൂട്ടത്തിൽ അവർ ഇതൊരഭിമാന പ്രശ്നമായിക്കണ്ടു. പ്രവാചക ﷺ ന്റെ മകൾ പരസ്യമായി അവരുടെ മുന്നിലൂടെ സുരക്ഷിതയായി മദീനയിലേക്ക് പലായനം ചെയ്യുന്നു ! അതവരെ ചൊടിപ്പിച്ചു. ചിലർ അവരെ പിൻതുടർന്നു. ‘ദുത്വുവാ’ എന്ന സ്ഥലത്ത് അവർ ഒപ്പമെത്തി. ‘ഗുബാർ ബിൻ അസ്‌വദ് ‘ എന്നയാളാണാദ്യം അടുത്തെത്തിയത്. കിനാനയുമായി തർക്കത്തിലായി. രംഗം രൂക്ഷമായപ്പോൾ സൈനബ് (റ) കിനാനയുടെ ഭാഗത്തേക്ക് ചേർന്നു നിന്നു. അൽപ്പം അകലെ നിന്ന് കാര്യങ്ങൾ നിരീക്ഷിച്ച അബൂസുഫ്’യാൻ അടുത്തേക്ക് വന്നു. കിനാനയോടു ചോദിച്ചു, ‘അല്ല, കിനാനാ, നീയെന്താണ് ചെയ്യുന്നത്? നമ്മൾ ഖുറൈശികൾക്കേറ്റ പ്രഹരവും പ്രയാസവുമൊന്നും നിനക്കറിയില്ലേ? പരസ്യമായ ഈ യാത്ര ജനങ്ങളെ ചൊടിപ്പിക്കില്ലേ?
    വാപ്പയെ കിട്ടാത്തതിന് ഈ മകളെത്തടഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നെല്ലാവർക്കുമറിയാം. എന്നാലും രംഗം ശാന്തമായിട്ട് രഹസ്യമായി യാത്രയാക്കിക്കോളൂ’. പക്ഷേ, കിനാനയുടെ ശൗര്യം ഉപദേശത്തിന് വഴങ്ങിയില്ല. അതിനിടെ, ഗർഭിണിയായ സൈനബ് (റ) ക്ഷീണിച്ചവശയായി. പ്രസവനൊമ്പരം തുടങ്ങി. ഒടുവിൽ ആ മരുഭൂമിയിൽ ചുട്ടുപൊള്ളുന്ന ചുറ്റുപാടിൽ അവർ പ്രസവിച്ചു. മേനിയും മാനവും നൊന്ത മഹതിയാകെ ക്ഷീണിച്ചവശയായി. അവർക്ക് മക്കയിലേക്ക് മടങ്ങുകയല്ലാതെ നിർവാഹമുണ്ടായിരുന്നില്ല. അങ്ങനെ വീട്ടിലേക്കു തന്നെ മടങ്ങി. അൽപ്പമൊക്കെ ആരോഗ്യാവസ്ഥ വീണ്ടെടുത്തപ്പോൾ കിനാനയോടൊപ്പം വീണ്ടും സൈനബ് (റ) പുറപ്പെട്ടു. കൂട്ടിക്കൊണ്ടു പോകാൻ വന്ന സൈദുബിൻ ഹാരിസ (റ)യോടൊപ്പം മദീനയിലേക്കെത്തി. മുത്ത് നബി ﷺ ക്കും കുടുംബത്തിനും ആശ്വാസമായി.
    മാറ്റത്തിന്റെയും നിർമാണത്തിന്റെയും ശുഭദിനങ്ങളിലൂടെയാണ് ഇനി നമുക്ക് സഞ്ചരിക്കുവാനുളളത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...