Tweet 171

    Tweet 171
    December 2, 2022 • Friday
    Post Header

    ഇനി നമുക്ക് നബി ﷺ യുടെ അടുത്തേക്ക് തന്നെ നീങ്ങാം. അവിടുന്ന് മദീനയിൽ എത്തിയതിൽപ്പിന്നെ സുപ്രധാനമായ ചില കാര്യങ്ങൾ ഉടനെ ആലോചിക്കേണ്ടതുണ്ടായിരുന്നു. അത് മദീനയുടെ സമഗ്രവും അവിടെയുണ്ടായിരുന്നവരുടെയും എത്തിയവരുടെയും ക്ഷേമകരമായ ആവാസത്തെ കുറിച്ചുമായിരുന്നു.
    എന്നാൽ അതിനിടയിൽ ചില വേറിട്ട കാര്യങ്ങൾ നമുക്ക് വായിക്കാനുണ്ട്.
    ഒന്ന്: മക്കയിൽ ശേഷിച്ച വിശ്വാസികളെക്കുറിച്ചുള്ള കാര്യങ്ങൾ. മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തവരിൽ ഏകദേശം അവസാനത്തെ വ്യക്തിയായിരുന്നു നബി ﷺ. പിന്നെ മക്കയിൽ അവശേഷിച്ച വിശ്വാസികൾ ഒന്നുകിൽ വ്യക്തമായ കാരണങ്ങൾ ഉള്ളവരോ അല്ലെങ്കിൽ ദൗത്യം ഏൽപ്പിക്കപ്പെട്ടവരോ ആയിരുന്നു. അതിൽ ഒന്നാമത്തെ വിഭാഗത്തെക്കുറിച്ചാണ് ‘ദുർബലർ ഒഴികെ’ എന്ന് ഖുർആൻ പരാമർശിച്ചത്. രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടയാളായിരുന്നു അബൂബക്കർ (റ)ന്റെ മകൻ അബ്ദുല്ലാഹ്. മക്കയിൽ നിന്നുള്ള വാർത്തകളറിയാൻ ഏൽപ്പിക്കപ്പെട്ടയാളായിരുന്നു അദ്ദേഹം. അത് പോലെ അദ്ദേഹത്തിന്റെ സഹോദരിയും തത്ക്കാലം മക്കയിൽത്തന്നെ നിൽക്കാൻ ഏൽപ്പിക്കപ്പെട്ടവരായിരുന്നു. ചുരുക്കത്തിൽ, നബി ﷺ മദീനയിലേക്ക് പോയ ശേഷം മക്കയിൽ ശേഷിച്ച കുടുംബങ്ങളിൽ പ്രധാനപ്പെട്ടവർ മുത്ത് നബി ﷺ യുടേയും സിദ്ദീഖ് (റ)വിന്റെയും കുടുംബങ്ങളായിരുന്നു.
    നബി ﷺ യുടെ കുടുംബത്തെ കൂട്ടിക്കൊണ്ടുവരാൻ സൈദുബിൻ ഹാരിസ (റ)യേയും അബൂ റാഫിഇ (റ)നെയും മക്കയിലേക്കയച്ചു. രണ്ടൊട്ടകവും അഞ്ഞൂറ് ദിർഹവുമായിരുന്നു അവരെ ഏൽപ്പിച്ചു വിട്ടത്. അവർ മക്കയിലെത്തി. മുത്ത് നബി ﷺ യുടെ മക്കൾ ഫാത്വിമ (റ), ഉമ്മുകുൽസും (റ), നബിപത്നി സൗദാബിൻത് സംഅ: (റ), പോറ്റുമ്മ ഉമ്മു ഐമൻ (റ) എന്നിവരെ മദീനയിലേക്ക് കൂട്ടി. എന്നാൽ നബി ﷺ യുടെ മകൾ സൈനബി (റ)നെ കൂട്ടിക്കൊണ്ടുവരാൻ ഭർത്താവ് അബുൽ ആസ്വ് ഇബ്നു റബീഅ അനുവദിച്ചില്ല. അന്നദ്ദേഹം ഇസ്‌ലാം അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല. നബി ﷺ യുടെ മകൾ റുഖിയ്യ:(റ) നേരത്തെത്തന്നെ ഭർത്താവ് ഉസ്മാൻ (റ)വിനൊപ്പം മദീനയിലെത്തിയിരുന്നു.
    നബി ﷺ യുടെ കുടുംബത്തോടൊപ്പം സൈദിന്റെ പത്നിയും മകൻ ഉസാമയും ഉണ്ടായിരുന്നു.
    അബൂബക്കർ (റ)ന്റെ ഭാര്യ ഉമ്മു റുമാനും (റ) പെൺമക്കൾ അസ്മാഉം (റ) ആഇശ (റ)യും മകൻ അബ്ദുല്ലയോടൊപ്പം മദീനയിലേക്ക് പുറപ്പെട്ടു. അസ്മാഅ് (റ) അപ്പോൾ പ്രസവിക്കാനടുത്ത ഗർഭിണിയായിരുന്നു. നബി കുടുംബം ഹാരിസത് ബിൻ നുഅ്മാന്റെ വീട്ടിൽ താമസമാക്കി. അബൂബക്കറി (റ)ന്റെ കുടുംബം ബനുൽ ഹാരിസ് ഇബ്നുൽ ഖസ്‌റജിൻ്റെ വീട്ടിൽ താമസമാക്കി.
    രണ്ട്: അസ്മാഇ (റ)ന്റെ പ്രസവം. പൂർണഗർഭിണിയായിരുന്ന അസ്മാ (റ) മദീനയിലെ ഖുബാഇൽ എത്തിയപ്പോൾ പ്രസവിച്ചു. സൗർ ഗുഹയിൽ ഭക്ഷണം എത്തിച്ചതും തുടർന്നുള്ള പലായനവും അവരെ ക്ഷീണിപ്പിച്ചിരുന്നു. അപ്പോൾ ജനിച്ച മകനാണ് അബ്ദുല്ലാഹിബ്നു സുബൈർ. പലായനത്തിന് ശേഷം ‘മുഹാജിറുകൾക്ക് ആദ്യം ജനിച്ച കുഞ്ഞ് ‘ എന്ന വിശേഷണം അബ്ദുല്ലാഹിക്കാണ്. അൻസാറുകളിൽ നിന്ന് പലായനാനന്തരം ജനിച്ച കുഞ്ഞ് നുഅ്മാൻ ബിൻ ബശീറായിരുന്നു.
    അസ്മാഅ് (റ) നവജാത ശിശുവിനെയുമെടുത്ത് നബി ﷺ യുടെ അടുത്തെത്തി. അവിടുന്ന് കുഞ്ഞിനെ എടുത്ത് മടിയിൽ വച്ചു. ശേഷം ഈത്തപ്പഴം ചവച്ച് അത് കൊണ്ട് മധുരം തൊട്ടു കൊടുത്തു. അത് വഴി അബ്ദുല്ലാഹിയുടെ ഉള്ളിൽ ആദ്യമെത്തിയത് നബി ﷺ യുടെ ഉമിനീരായിരുന്നു. ഒപ്പം നബി ﷺ ശിശുവിന് വേണ്ടി പ്രത്യേകം അനുഗ്രഹ പ്രാർഥന നടത്തുകയും അബ്ദുല്ലാഹ് എന്ന് പേര് വയ്ക്കുകയും ചെയ്തു.
    ജൂതന്മാർ മുസ്‌ലിംകൾക്കെതിരിൽ മാരണം ചെയ്ത കാരണത്താൽ പലായനം ചെയ്ത് വന്നവർക്ക് ആൺ കുട്ടികൾ ജനിക്കില്ല എന്ന പ്രചാരണം അവർത്തന്നെ നടത്തിയിരുന്നു.
    എന്നാൽ അബ്ദുല്ല ജനിച്ചതോടെ ആ വാദം പൊളിഞ്ഞു. അതിനാൽത്തന്നെ അബ്ദുല്ലാഹിയുടെ ജനനം അറിഞ്ഞ മദീനക്കാർ അഭിമാനപൂർവം തക്ബീർ മുഴക്കി ! മദീന പ്രകമ്പനം കൊണ്ടു !
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...