Tweet 172

    Tweet 172
    December 3, 2022 • Saturday
    Post Header

    മൂന്ന്: ബറാഅ് ബിൻ മഅ്റൂറിൻ്റെ വിയോഗം. നബി ﷺ അനുയായികളോട് ചോദിച്ചു; ‘ബറാഅ ബിൻ മഅ്റൂർ എവിടെ?’ അവർ പറഞ്ഞു; ‘അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം തന്റെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം തങ്ങൾക്ക് വസ്വിയ്യത്ത് ചെയ്തിട്ടുമുണ്ട് ‘. പണ്ഡിതന്മാർ പറയുന്നു, നബി ﷺ മദീനയിലെത്തുന്നതിന് ഒരു മാസം മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.
    മരണാസന്നനായപ്പോൾ തന്നെ ഖിബ്‌ലയ്ക്ക് അഭിമുഖമായിക്കിടത്താൻ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നു. ആസന്നമരണനായ ആളെ ഖിബ്‌ലയ്ക്ക് അഭിമുഖമായിക്കിടത്തണം എന്നത് പുണ്യമായിക്കാണാനുള്ള ഏക ഹദീസ് പ്രമാണവും ഈ സംഭവമാണത്രെ.
    ഇദ്ദേഹത്തിന്റെ വസ്വിയ്യത്തുകൾ കേട്ട നബി ﷺ പറഞ്ഞു; ‘മനുഷ്യ പ്രകൃതത്തിലുള്ള നന്മ വിചാരം അഥവാ ഫിത്വ്‌റ: സത്യസന്ധമായിരിക്കുന്നു. കാരണം, ആസന്നമരണനെ ഖിബ്‌ലയ്ക്ക് അഭിമുഖമായിക്കിടത്തണമെന്ന ബോധം അദ്ദേഹത്തിന് ലഭിച്ചത് ഫിത്വറ: യിൽ നിന്നായിരുന്നു’. അദ്ദേഹം നബി ﷺ യ്ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്ത മൂന്നിലൊന്ന് സ്വത്ത് അദ്ദേഹത്തിന്റെ മക്കൾക്കു തന്നെ നൽകി. തുടർന്ന് അദ്ദേഹത്തിന്റെ ഖബ്റ് എവിടെയാണെന്നന്വേഷിച്ചു. നേരെ ഖബറിന്റെ സമീപത്തെത്തി അദ്ദേഹത്തിന്റെ മേൽ നിസ്ക്കരിച്ചു. ശേഷം, ഇങ്ങനെ പ്രാർഥിച്ചു. ‘അല്ലാഹുവേ, ഇദ്ദേഹത്തിന് നീ പൊറുത്തു കൊടുക്കേണമേ! കാരുണ്യം ചൊരിയേണമേ! നിന്റെ സ്വർഗത്തിൽ നീ പ്രവേശിപ്പിക്കേണമേ! നീ അത് ചെയ്തു കഴിഞ്ഞല്ലോ!’ അഥവാ, അദ്ദേഹം സ്വർഗത്തിൽ പ്രവേശിച്ചു എന്ന് പ്രസ്താവിച്ചു കഴിഞ്ഞു.
    രണ്ടാം അഖബാ ഉടമ്പടിയിൽപ്പങ്കെടുത്ത എഴുപത് പേരിൽ ഒരാളും കൂട്ടത്തിൽ നിന്ന് ആദ്യം നബി ﷺ യോട് ഉടമ്പടി ചെയ്ത വ്യക്തിയുമായിരുന്നു അദ്ദേഹം. ഗോത്രങ്ങളിൽ ഇസ്‌ലാം പ്രചാരണത്തിന്റെ ചുമതലയേൽപ്പിക്കപ്പെട്ട പന്ത്രണ്ട് ‘നുഖബാക്കൾ’ അഥവാ തിരഞ്ഞെടുക്കപ്പെട്ട പ്രധാനികളിൽ ഒരാളുമായിരുന്നു.
    നബി ﷺ യും സ്വഹാബികളും ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്ക്കരിച്ചിരുന്ന കാലത്തും കഅ്ബയ്ക്കഭിമുഖമായിട്ടായിരുന്നു അദ്ദേഹം നിസ്ക്കരിച്ചിരുന്നത്. കഅ്ബയ്ക്ക് പ്രതിമുഖമായി നിൽക്കാനുള്ള തന്റെ പ്രകൃതിസിദ്ധമായ ബോധമായിരുന്നു അതിനു കാരണം. അതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ഒരു പരാമർശം ഇങ്ങനെയുണ്ട് : “ജീവിതകാലത്തും മരണാനന്തരവും ഖിബ്‌ലയ്ക്ക് നേരെ തിരിഞ്ഞയാൾ”.
    നബി ﷺ യുടെ മകൾ സൈനബ് (റ) യുടെ കഥനം കൂടി ചേരുമ്പോഴേ ഈ അധ്യായം പൂർത്തിയാകൂ.
    നബി ﷺ യുടെ പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പ് തന്നെ സൈനബ് (റ) വിവാഹിതയായി. കസിൻ തന്നെയായ അബുൽ ആസ്വാണ് വിവാഹം കഴിച്ചത്. നബി ﷺ യുടെ ആദ്യത്തെ പേരക്കുട്ടി സൈനബിൻ്റെ (റ) മകൾ ഉമാമയായിരുന്നു. സന്തോഷകരമായി അബുൽ ആസ്വ് സൈനബ് ദമ്പതികൾ ജീവിച്ചു പോന്നു. മുത്ത് നബി ﷺ യുടെ പ്രവാചകത്വ പ്രഖ്യാപന നേരത്ത് അബുൽ ആസ്വ് മക്കയിലുണ്ടായിരുന്നില്ല. എന്നാൽ നബിത്വത്തിൻ്റെ പ്രഖ്യാപനത്തിനുടനെത്തന്നെ സൈനബ് (റ) ഇസ്‌ലാം സ്വീകരിച്ചു. മക്കയിലേക്കു മടങ്ങി വന്ന അബുൽ ആസ്വ് വീട്ടിലെത്തിയപ്പോഴാണ് പത്നി ഇസ്‌ലാം സ്വീകരിച്ചതറിയുന്നത്. ഭർത്താവായ തന്നോട് അന്വേഷിക്കാതെ എന്ത് കൊണ്ട് ഇസ്‌ലാം അംഗീകരിച്ചു എന്ന് ചോദിച്ചാൽ സൈനബ് (റ)നു നൽകാൻ ഒരു പാട് ഉത്തരങ്ങളുണ്ടായിരുന്നു. അവരുടെ ഉപ്പയാണ് പ്രവാചകത്വം പ്രഖ്യാപിച്ചത്. സത്യസന്ധത, നീതി ബോധം, സദ്സ്വഭാവം, ജീവിത വിശുദ്ധി തുടങ്ങി എല്ലാ നന്മകളിലും ഒന്നാം സ്ഥാനം നൽകി എല്ലാവർക്കും സ്വീകാര്യതയുള്ള വ്യക്തിത്വമാണ് പ്രിയപ്പെട്ട പിതാവ്. ഉപ്പയുടെ ഒപ്പം തന്നെയുള്ള മക്കയിലെ പ്രമാണിയായ അബൂബക്കർ (റ) അവരെ അംഗീകരിച്ചിരിക്കുന്നു. പ്രപഞ്ചാധിപനായ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കാൻ സൃഷ്ടികളിൽ ആരെയാണ് കാത്ത് നിൽക്കേണ്ടത്?
    പക്ഷേ, അബുൽ ആസ്വിന് അതുൾക്കൊള്ളാനായില്ല. എന്നാൽ സ്നേഹനിധിയായ ഭാര്യയോട് പിണങ്ങിയില്ല. പിണങ്ങാൻ കഴിയാത്ത വിധം ഒരുമയോടെ ജീവിക്കുന്നവരാണവർ. പക്ഷേ, പാരമ്പര്യ വിശ്വാസം വിട്ട് പുതിയ വിശ്വാസത്തിലേക്കു വരാൻ മനസ്സനുവദിച്ചില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...