Tweet 170

    Tweet 170
    December 1, 2022 • Thursday
    Post Header

    മദീനയോടുള്ള സമീപനത്തിനും ചില ചിട്ടകളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. മുത്ത് നബി ﷺ യുടെ സാന്നിധ്യം വന്നതോടെ കേവലം ഒരു ദേശം എന്നതിനപ്പുറം ഒരുപാട് മഹത്വങ്ങൾ മദീനയ്ക്ക് കൈവന്നു. അതെല്ലാം പരിഗണിച്ചു വേണം മദീനയെ സമീപിക്കാൻ. നിർദിഷ്ടമായ ചില പാഠങ്ങളെയും രീതികളെയും നമുക്ക് വായിക്കാം.
    ഇമാം അഹ്മദും (റ) മറ്റും നിവേദനം ചെയ്യുന്നു. നബി ﷺ പറഞ്ഞു. മദീനയോട് ആരെങ്കിലും മോശമായി സമീപിച്ചാൽ വെള്ളം ഉപ്പിനെ നശിപ്പിക്കുന്നത് പോലെ അല്ലാഹു അവനെ നശിപ്പിക്കും. നബി ﷺ യുടെ പ്രസ്താവനയായി മഅഖൽ ബിൻ യസാർ (റ) നിവേദനം ചെയ്യുന്നതിങ്ങനെയാണ് : “മദീന എന്റെ പലായന ഭൂമിയാണ്. അവിടെയാണ് എൻ്റെ വിശ്രമസ്ഥലം. അവിടെ നിന്നാണ് എന്നെ പരലോകത്തേക്ക് പുനർ നിയോഗിക്കുന്നതും. അതുകൊണ്ട് എൻ്റെ പരിസരവാസികളോട് ശ്രദ്ധാപൂർവം പെരുമാറേണ്ടതും അവരെ സംരക്ഷിക്കേണ്ടതും എൻ്റെ സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. അവരിൽ ആരെങ്കിലും വൻപാപങ്ങൾ ചെയ്താൽ അവരെ സംരക്ഷിക്കേണ്ടതില്ല. മദീന നിവാസികളോട് ചിട്ടകൾ പാലിച്ച് പെരുമാറുന്നവർക്കനുകൂലമായി പരലോകത്ത് ഞാൻ സാക്ഷി നിൽക്കും. അവർക്ക് ഞാൻ ശുപാർശ ചെയ്യും. അവരോടുള്ള മര്യാദകൾ പാലിക്കാത്ത പക്ഷം അവർ ‘ത്വീനതുൽ ഖബാൽ’ അഥവാ നരകവാസികളിൽ നിന്നൊലിക്കുന്ന ദുർഗന്ധം വമിക്കുന്ന ചലം കുടിപ്പിക്കപ്പെടും. എന്നെയും എന്റെ മദീനയെയും നശിപ്പിക്കാൻ ലക്ഷ്യം വയ്ക്കുന്നവരെ നീ വേഗം കൈകാര്യം ചെയ്യേണമേ എന്ന മുത്ത് നബി ﷺ യുടെ ഒരു പ്രാർഥന വാചകം സഈദുബിനുൽ മുസയ്യബ് (റ) ഉദ്ധരിച്ചിട്ടുണ്ട് “.
    മുഹമ്മദ് ബിൻ മസ്‌ലമ: (റ) രേഖപ്പെടുത്തുന്നു. “ഇമാം മാലിക് (റ) പറഞ്ഞു. ഞാൻ അൽ മഹ്ദി (അബ്ബാസി ഭരണാധികാരി)യുടെ അടുക്കൽച്ചെന്നു. അപ്പോഴദ്ദേഹം പറഞ്ഞു. എന്നെയൊന്ന് ഉപദേശിച്ചാലും. ഞാൻ പറഞ്ഞു, നിങ്ങൾ ഏകനായ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിന്റെ തിരുദൂതരു ﷺ ടെ നാട്ടുകാരോട് അനുകമ്പയോടെ പെരുമാറുക. കാരണം, നബി ﷺ യുടെ ഒരു പ്രസ്താവന നമുക്കറിയാം. അവിടുന്ന് പറഞ്ഞു; മദീന എന്റെ പലായനത്തിന്റെ ദേശവും വിശ്രമസ്ഥലിയുമാണ്. അവിടെ നിന്നാണ് നാളെ എന്റെ പുനരുത്ഥാനവും. അന്നാട്ടുകാർ എന്റെ അയൽവാസികളാണ്. എന്റെ അയൽവാസികളെ പരിരക്ഷിക്കേണ്ടത് എൻ്റെ സമുദായത്തിന്റെ ബാധ്യതയാണ്. അങ്ങനെ ചെയ്യുന്നവർക്ക് പരലോകത്ത് ഞാൻ അനുകൂല സാക്ഷിയും ശുപാർശകനുമായിരിക്കും. എൻ്റെ അയൽവാസികളെക്കുറിച്ചുള്ള എൻ്റെ വസ്വിയ്യത്ത് പാലിക്കാത്തവർക്ക് ‘ത്വീനതുൽ ഖബാൽ’ കുടിപ്പിക്കപ്പെടും”.
    മുസ്അബ് എന്നവർ പറയുന്നു : “മഹ്ദി മദീനയിലേക്ക് വന്നപ്പോൾ ഇമാം മാലിക് (റ)വും മദീനയിലെ മറ്റു പ്രമുഖരും മൈലുകൾക്കകലെ നിന്ന് അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു. ഇമാമവർകളെക്കണ്ടതോടെ മഹ്ദി , മഹാനവർകളെ ആലിംഗനം ചെയ്ത് ആദരിച്ച് ഒപ്പം സംസാരിച്ച് മുന്നോട്ട് നീങ്ങി. അപ്പോൾ ഇമാമവർകൾ അദ്ദേഹത്തിന്റെ നേരേ നോക്കിപ്പറഞ്ഞു. ‘താങ്കൾ മദീനയിലേക്കാണ് പ്രവേശിച്ചിട്ടുള്ളത്. ഇരുവശങ്ങളിലുമായി നിൽക്കുന്നത് മുഹാജിറുകളുടെയും അൻസ്വാറുകളുടെയും മക്കളാണ്. ഈ ഭൂമുഖത്ത് ഏറ്റവും അനുഗൃഹീതരായ നാട്ടുകാർ മദീനക്കാരാണ്. അവരെ അഭിവാദ്യം ചെയ്യുക’. അപ്പോൾ മഹ്ദി ചോദിച്ചു; ‘അല്ലയോ , അബൂ അബ്ദില്ലാഹ് ! നിങ്ങൾ എന്തടിസ്ഥാനത്തിലാണിത് പറയുന്നത് ?’
    ഉടനെ ഇമാമവർകൾ പറഞ്ഞു; ‘നമ്മുടെ നബി ﷺ യുടെ ഖബർ അറിയപ്പെട്ടത് പോലെ വേറൊരു നബിയുടെ ഖബറും അറിയപ്പെട്ടിട്ടില്ല. മുത്ത് നബി ﷺ യുടെ ഖബർ ലഭിച്ചവർ മറ്റുള്ളവരെക്കാൾ മഹത്വമുള്ളവരാണ് ‘. മഹ്ദി അത് മനസ്സിലാക്കി ഇമാം മാലിക് (റ) പറഞ്ഞ പ്രകാരം നിർവഹിച്ചു “.
    നിരന്തരമായി നബി ﷺ അയൽവാസിയുടെ മഹത്വം പറയുമായിരുന്നു. ജിബ്‌രീൽ (അ) തങ്ങളെ സമീപിച്ചു അയൽവാസിയോടുള്ള കടപ്പാട് പറയുമ്പോൾ അനന്തരാവകാശം കൂടി അവർക്ക് നൽകേണ്ടി വരുമോ എന്ന് തോന്നിപ്പോകുമായിരുന്നുവത്രെ !
    ഇതേ തിരുനബി ﷺ യാണ്, ‘മദീനക്കാർ എന്റെ അയൽവാസികളാണ് ‘ എന്ന പ്രസ്താവനയും നിർവഹിക്കുന്നത്. മദീനക്കാർ എത്ര സൗഭാഗ്യവാന്മാർ !
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...